ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് ആറുദിവസത്തിനുശേഷമുള്ള മധുവിധുയാത്രയില്‍ പഹല്‍ഗാമില്‍ ഭര്‍ത്താവിനെ കണ്‍മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. തിരിച്ചടി ഇവിടം കൊണ്ട് അവസാനിക്കരുതെന്നും ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണം ഇതെന്നും ഹിമാന്‍ഷി പറഞ്ഞു. തന്റെ ഭര്‍ത്താവ് ഡിഫന്‍സില്‍ ചേര്‍ന്നത് നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും സമാധാനം കാക്കാനുമാണ്. തീവ്രവാദത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഒരു തുടക്കമായി ഈ പ്രത്യാക്രമണം മാറണമെന്ന് അദ്ദേഹത്തിനുവേണ്ടി താന്‍ ആഗ്രഹിക്കുന്നുവെന്നും ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഹിമാന്‍ഷിയുടെ പ്രതികരണം.

പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ചയായിരുന്നു ഹിമാന്‍ഷി നര്‍വാള്‍ എന്ന യുവതിയുടെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു ഹിമാന്‍ഷിയും ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും. മനോഹരമായ ഓര്‍മകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ നോട്ടമിട്ട് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ വിനയ് നര്‍വാളും വെടിയേറ്റ് വീണു. വിനയിയുടെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ മുഖചിത്രമായി.

പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയ സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹിമാന്‍ഷി. ഭീകരവാദത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും ഹിമാന്‍ഷി പറഞ്ഞു.

'തങ്ങള്‍ 26 കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വിനയിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടവരുടെയും കുറവ് ഒരിക്കലും നികത്താനാകില്ല. എന്നാല്‍ ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ. തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി പറയുന്നു.

ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭീകരവാദികള്‍ തന്നോട് പറഞ്ഞ വാക്കുകളും ഹിമാംശി ഓര്‍ത്തെടുത്തു. 'വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ, തങ്ങളെ വെറുതെ വിടണമെന്നും ദയ കാണിക്കണമെന്നും യാചിച്ചു. എന്നാല്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു. അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു'- ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു.

വെടിയേറ്റ് കൊല്ലപ്പെട്ട ഭര്‍ത്താവിനരികിലിരുന്ന് വിലപിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ഇന്ത്യയുടെയാകെ നൊമ്പരമായി മാറുകയും അത് ഭീകരവാദത്തിനെതിരെ രാജ്യത്തെയാകെ വൈകാരികമായി ഒരുമിപ്പിക്കുകയും ചെയ്തിരുന്നു. ഹിമാന്‍ഷിയെപ്പോലെ ഭര്‍ത്താവിന്റെ മരണം നോക്കിനില്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ കണ്ണീരിനേയും പ്രതികാരത്തേയും ഓര്‍മിപ്പിക്കുന്ന പേരാണ് രാജ്യം പ്രത്യാക്രമണത്തിന് നല്‍കിയത്. ഭീകരവാദത്തിനെതിരെ പൊരുതാന്‍ ആഗ്രഹിച്ച തന്റെ ഭര്‍ത്താവിന്റെ ആദര്‍ശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയിരിക്കുന്നതെന്ന് ഹിമാന്‍ഷി പ്രതികരിച്ചു.

സൈന്യവും കേന്ദ്രസര്‍ക്കാരും ഭീകരവാദികള്‍ക്ക് ശക്തമായ സന്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും അതിന് തനിക്ക് അങ്ങേയറ്റം കടപ്പാടുണ്ടെന്നും ഹിമാന്‍ഷി പറഞ്ഞു. ഞങ്ങള്‍ 26 കുടുംബങ്ങള്‍ അനുഭവിച്ച വേദന അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് മനസിലായി. ഭര്‍ത്താവിന്റെ ജീവനുവേണ്ടി കെഞ്ചിയപ്പോള്‍ ഭീകരവാദികള്‍ പറഞ്ഞത് മോദിയോട് പറയാനാണ്. ഇപ്പോള്‍ മോദി അവര്‍ക്ക് മറുപടി നല്‍കിയെന്നും ഹിമാന്‍ഷി പറഞ്ഞു.

പഹല്‍ഗാമിലെ കൂട്ടക്കുരുതി നടന്ന് പതിനഞ്ച് ദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി തകര്‍ത്തത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ദൗത്യത്തിലൂടെ. പാക്കിസ്ഥാനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്.

പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, മുരീദ്‌കെ, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്‌കര്‍ ആസ്ഥാനമായ മുരീദ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്‌കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ പാക്കിസ്ഥാനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.