മലപ്പുറം: വേങ്ങരയില്‍ നിര്‍മാണത്തിലിരുന്ന ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കു തകര്‍ന്ന് വീണതോടെ സംശയത്തിലാകുന്നത് റോഡ് നിര്‍മ്മാണത്തിന്റെ നിലവാരം. അപകടത്തില്‍ നാലു കാറുകള്‍ തകര്‍ന്നു. എട്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോട്- തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.

കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അര കിലോ മീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നു. ഇതോടെ ഈ മേഖലയിലെ റോഡ് പണിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാവുകയാണ്. വലിയ അഴിമതി ഈ പണികളില്‍ ഉണ്ടെന്ന സംശയമാണുയര്‍ത്തുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ റോഡില്‍ ഉപരോധം നടത്തി. വേങ്ങര എസ്എച്ച്ഒ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന ഒരു കാറിനു മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ച രണ്ടു കാറുകളുള്‍പ്പെടെ നാലു കാറുകളാണ് അപകടത്തില്‍ പെട്ടത്. കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കാര്‍ യാത്രക്കാരായ വെളിമുക്ക് സൗത്ത് മൂന്നിയൂര്‍ കൊല്ലഞ്ചേരി ഷംസുദ്ദീന്‍ (54), ഭാര്യ റസിയ (49), മകള്‍ നജ ഫാത്തിമ (15), മരുമകള്‍ റിഷാന (22), ഇവരുടെ മകന്‍ ഐദിന്‍ ഹാഷിഫ് (മൂന്ന്), ഷംസുദ്ദീന്റെ സഹോദരി നസീമ, നസീമയുടെ മക്കളായ അഫ്രിന്‍ ഫാത്തിമ, മെഹറിന്‍ ഫാത്തിമ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആറുവരി പാതയില്‍ തൃശൂര്‍ ഭാഗത്തേക്കു മാത്രമാണ് ഇവിടെ തുറന്നുകൊടുത്തിട്ടുള്ളത്. അപകടത്തില്‍പ്പെട്ട കാറുകള്‍ ഏറെ സാഹസപ്പെട്ടാണു മാറ്റിയത്. റോഡ് പണിയില്‍ മതിയായ നിരീക്ഷണമില്ലെന്ന വസ്തുത കൂടിയാണ് ഈ സംഭവം പുറത്തേക്ക് കൊണ്ടു വരുന്നത്.

കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വയല്‍ കഴിയുന്നതു വരെ സര്‍വീസ് റോഡ് വഴിയാണ് കടന്നുപോകുന്നത്. ഉച്ചയ്ക്ക് വാഹനങ്ങള്‍ കുറവുള്ള സമയത്താണ് റോഡ് ഇടിഞ്ഞുവീണത്. അതുകാരണം വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മറ്റു റോഡുകളിലൂടെയാണു വാഹനങ്ങള്‍ കടത്തിവിട്ടത്. നിര്‍മാണം നടന്നുകൊണ്ടിരിക്കേയാണ് റോഡിന്റെ അരികുകെട്ടിയുയര്‍ത്തിയ കട്ടകള്‍ വിണ്ടുകീറിയത്. മുകള്‍ഭാഗം ഇത്രയധികം ഉയര്‍ത്തുമ്പോള്‍ അതിനനുസരിച്ചല്ല അടിഭാഗത്തെ നിര്‍മാണമെന്ന് അന്ന് നാട്ടുകാര്‍ ഉയര്‍ത്തിയ ആശങ്കയും ശക്തമായി.

മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാടു പാടത്തിനു കുറുകെക്കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നീരൊഴുക്കേറിയ ഭാഗമാണിതെന്ന് പരിഗണിക്കാതെയാണ് ഈ ഭാഗത്ത് അടിത്തറയൊരുക്കിയത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ സര്‍വീസ് റോഡില്‍ വെള്ളം മുങ്ങിയപ്പോള്‍ത്തന്നെ നിര്‍മാണത്തിലെ പ്രശ്‌നം ആളുകള്‍ സൂചിപ്പിച്ചിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ഇവിടുത്തെ സര്‍വീസ് റോഡിന്റെ പ്രതലം അല്പം താണിരുന്നു. ഈ ഭാഗത്ത് അന്‍പതടിയിലധികം ഉയരത്തിലാണ് കെട്ടിപ്പൊക്കിയ പാത നില്‍ക്കുന്നത്. അന്ന് എന്‍ജീനീയര്‍മാര്‍ പരിശോധിക്കുമെന്നാണ് ദേശീയപാതാവിഭാഗം പറഞ്ഞതെങ്കിലും പിന്നീട് പരിഹാരമൊന്നും ഉണ്ടായില്ല.

സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തില്‍പെട്ടു. റോഡ് നിര്‍മാണത്തില്‍ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആരോപിച്ചു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.