കണ്ണൂര്‍: എട്ടുവയസുകാരിയെ പിതാവ് അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ആ ദൃശ്യങ്ങള്‍ പ്രാങ്ക് അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും വെളിപ്പെടുത്തി കുട്ടിയുടെ മാതാവിന്റെ സഹോദരി അനിത. പിതാവ് മാമച്ചന്‍ മദ്യപിച്ചെത്തി കുട്ടികളെ മര്‍ദിക്കാറുണ്ടെന്നും ഇവര്‍ ജനിച്ചപ്പോള്‍ തൊട്ടേ മര്‍ദനം പതിവായിരുന്നുവെന്നും അനിത പ്രതികരിച്ചു.

കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. മലാങ്കടവ് സ്വദേശിയായ മാമച്ചന്‍, മകളെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് പ്രാങ്ക് വീഡിയോയാണെന്നാണ് കുട്ടികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മാമച്ചനുമായി അകന്നു കഴിയുന്ന ഭാര്യ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ ചെയ്തതാണെന്നാണ് പറയുന്നത്. എന്നാല്‍ പ്രാങ്ക് വീഡിയോ അല്ലെന്നും കുട്ടികളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മാമച്ചന്റെ ഭാര്യയുടെ സഹോദരി അനിത വെളിപ്പെടുത്തി.

കുട്ടികളെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇവരുടെ അമ്മയേയും ഉപദ്രവിക്കാറുണ്ട്. ഇത് സഹിക്കവയ്യാതെയാണ് ഭാര്യ ഇയാളെ വിട്ട് പോയത് എന്ന് അനിത പറയുന്നു. വീഡിയോ പ്രാങ്ക് അല്ല, യഥാര്‍ത്ഥമാണ്. കുട്ടി ജനിച്ചപ്പോള്‍ തൊട്ട് തുടങ്ങിയതാണ് ഈ അടിയും ബഹളവും. ഓള് വിട്ട് പോയതുകൊണ്ടാണ് പിള്ളേരെ തല്ലിക്കൊണ്ടിരിക്കുന്നത്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞു. കത്തികൊണ്ട് കുട്ടികളെ കൊത്തുന്നത് വാടകവീട്ടില്‍വെച്ചാണ്- അനിത പറഞ്ഞു.

എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂര മര്‍ദനത്തിനിരയായത്. പിതാവ് മാമച്ചന്‍ മകളെ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്. കൂടെയുണ്ടായിരുന്ന അനുജനാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് വിവരം. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു.

വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാന്‍ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. 'നിന്റെ അമ്മയെ വേണോ എന്നെ വേണോ' എന്ന് പിതാവ് ചോദിക്കുമ്പോള്‍ അച്ഛനെ മതി എന്നും കുട്ടി പറയുന്നുണ്ട്.

മറ്റൊരു വിഡിയോയില്‍ ആണ്‍കുട്ടി അമ്മയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. പേടി തോന്നുന്നതായും അമ്മയോട് വേഗം വരാനുമാണ് ആണ്‍കുട്ടി ആവശ്യപ്പെടുന്നത്. കുട്ടികളുടെ അമ്മ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് വിവരം. വിഡിയോ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രാങ്ക് വിഡിയോ' ആണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

കുട്ടികളെ ക്രൂരമായി മര്‍ദിച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, അച്ഛനെ വിട്ടുപോയ അമ്മ തിരികെ എത്താന്‍ വേണ്ടി പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പിതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ബാലാവകാശ കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ട് കേസെടുത്തു. സിഡബ്ല്യുസി കുട്ടികളുടെ മൊഴിയെടുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. പോലീസും മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളെ മര്‍ദ്ദിച്ച പിതാവ് ജോസ് എന്ന മാമച്ചനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎന്‍സ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.