തിരുവനന്തപുരം: ടൈംസ് ഓഫ് ഇന്ത്യയിലെ മാര്‍ക്കറ്റിങ് സപ്ലിമെന്റില്‍ കൊടുത്ത പരസ്യം ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ വ്യവസായ വികസന നേട്ടത്തെക്കുറിച്ചു പരാമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജാവേദ് പര്‍വേഷ്.

ആദ്യമായിട്ടാണ് മാര്‍ക്കറ്റിങ് സപ്ലിമെന്റിലെ വന്ന സാഹിത്യം അഭിമാനപൂര്‍വം ഒരു മന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്. പൈസ കൊടുത്താല്‍ കേരളം സിങ്കപ്പൂരിനെ തോല്‍പ്പിച്ചുവെന്നും മാര്‍ക്കറ്റിങ് സപ്ലിമെന്റില്‍ വരും. കഷ്ടം എന്തെന്നാല്‍ പി.രാജീവ് ദേശാഭിമാനിയുടെ പഴയ എഡിറ്റര്‍ കൂടിയാണ്. വാര്‍ത്തയേത്, പരസ്യമേത് എന്ന സത്യാനന്തരകാലത്തിന് ട്യൂഷന്‍ എടുക്കുന്നവരാണ് ഇടതുപക്ഷക്കാരെന്നും ജാവേദ് പര്‍വേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.

പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത കേരളം.. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ ലേഖനം സമീപകാല കേരളത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകളിലൊന്നാണ്. എല്ലാ മേഖലകളിലുമുണ്ടായ മാറ്റങ്ങള്‍ നമ്മുടെ നാടിന്റെ വ്യവസായ മുന്നേറ്റത്തിന് സഹായകമാണെന്നും ഇപ്പോള്‍ ചുവപ്പുനാടകളല്ല, ചുവന്ന പരവതാനിയാണ് നിക്ഷേപകര്‍ക്കായി കേരളം തയ്യാറാക്കിവെക്കുന്നതെന്നും ലേഖനം പറയുന്നു. ഈ മാറ്റം ഇനിയും മികവോടെ തുടരും.. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന മാര്‍ക്കറ്റിങ് സപ്ലിമെന്റ് പേജ് പങ്കുവച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.


ജാവേദ് പര്‍വേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത കേരളം.

മാര്‍ക്കറ്റിങ് സപ്ലിമെന്റില്‍ കൊടുത്ത പരസ്യത്തെ കാണിച്ചാണ് മന്ത്രി പി.രാജീവിന്റെ അഭിമാനം കൊള്ളല്‍. ആദ്യമായിട്ടാണ് മാര്‍ക്കറ്റിങ് സപ്ലിമെന്റിലെ വന്ന സാഹിത്യം അഭിമാനപൂര്‍വം ഒരു മന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്. പൈസ കൊടുത്താല്‍ കേരളം സിങ്കപ്പൂരിനെ തോല്‍പ്പിച്ചുവെന്നും മാര്‍ക്കറ്റിങ് സപ്ലിമെന്റില്‍ വരും. കഷ്ടം എന്തെന്നാല്‍ പി.രാജീവ് ദേശാഭിമാനിയുടെ പഴയ എഡിറ്റര്‍ കൂടിയാണ്. വാര്‍ത്തയേത്, പരസ്യമേത് എന്ന സത്യാനന്തരകാലത്തിന് ട്യൂഷന്‍ എടുക്കുന്നവരാണ് ഇടതുപക്ഷക്കാര്‍.

ടൈംസ് ഓഫ് ഇന്ത്യയിലെ റീഡര്‍ എന്‍ഗേജ്‌മെന്റ് ഇനിഷ്യേറ്റിവ് എന്ന പേജിലാണ് പ്രസ്തുത 'വാര്‍ത്ത' വന്നത്. റീഡര്‍ ഏന്‍ഗേജ്‌മെന്റ് ഇനിഷ്യേറ്റിവ് എന്നത് മാര്‍ക്കറ്റിങ് സപ്ലിമെന്റിന്റെ ഓമനപ്പേരാണ്. ഇത് ഒരു പരസ്യപേജാണ്. പള്ളിപ്പെരുന്നാളിനെല്ലാം ഇറക്കുന്ന മാര്‍ക്കറ്റിങ് സപ്ലിമെന്റ് പോലെ. വിവിധ വകുപ്പുകള്‍ പരസ്യം കൊടുക്കുന്നു. നടുവില്‍ പരസ്യക്കാരന്‍ നിര്‍ദ്ദേശിക്കും പ്രകാരം മാര്‍ക്കറ്റിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു സാഹിത്യം കൊടുക്കുന്നു. പള്ളിപ്പെരുന്നാളാണെങ്കില്‍ പള്ളി മാഹാത്മ്യം എഴുതും. സാറാ ജോണ്‍ എന്ന പേര് കാണുന്‌പോള്‍ ടൈംസിലെ ജേണലിസ്റ്റാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുകയും ചെയ്യും. അങ്ങനെ ജേണലിസ്റ്റ് ടൈംസിന് ഇല്ല. മാര്‍ക്കറ്റിങ്ങില്‍ ഉണ്ടാകും. വാര്‍ത്തക്ക് കൊടുക്കുന്ന ഫോണ്ടുകള്‍ പരസ്യങ്ങള്‍ക്ക് സാധാരണ കൊടുക്കാറില്ല. എന്നിട്ടും പരസ്യം കൊടുത്ത് വാര്‍ത്തയായി നടിക്കുന്നത് കാണുന്‌പോള്‍ കഷ്ടം എന്നു മാത്രമാണ് പഴയ പരിചയക്കാരനായ രാജീവിനോട് പറയാനുള്ളത്.

പരസ്യപ്പേജ് നോക്കുമ്പോള്‍ ദിവ്യ അയ്യരുടെ വാര്‍ത്തയായി നടിക്കുന്ന പരസ്യപ്പേജായിരുന്നു ഇതിനേക്കാളും നന്നായിരുന്നത്. ദിവ്യയുടെ അഞ്ചു കോളം പടം. ഇത് കുറേ സ്റ്റോക്ക് ഇമേജുകള്‍ ചേര്‍ത്തുള്ള എന്തോ സാധനം. മാര്‍ക്കറ്റിങ് സപ്ലിമെന്റ് വാര്‍ത്തയാണെന്ന് അഞ്ചു പൈസക്കു വിവരമില്ലാത്തവരെ ബോധ്യപ്പെടുത്താനും , അവര്‍ക്ക് രോമാഞ്ചമണിയാനും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഭാവിയില്‍ ഉപകാരമായിരിക്കും.

1. വാര്‍ത്തകളുടെ അതേ ഫോണ്ട് തന്നെ പരസ്യത്തിന് വേണമെന്ന് വാശിപിടിക്കുക.

2.യഥാര്‍ഥ ജേണലിസ്റ്റിന്റെയും ഫോട്ടോഗ്രഫറുടെയും ബൈലൈന്‍ വേണമെന്ന് വാശിപിടിക്കുക.

3.മാര്‍ക്കറ്റിങ് സപ്ലിമെന്റ്, റീഡര്‍ എന്‍ഗേജ്‌മെന്റ്, സ്‌പേസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നെല്ലാം മുകളില്‍ എഴുതുന്നത് ഒഴിവാക്കാന് നിര്‍ബന്ധിക്കുക.

4.വാര്‍ത്തകളില്‍ ജേണലിസ്റ്റുകള്‍ ചെയ്യും പോലെ Quote ഉറപ്പാക്കുക. ഉദാഹരണത്തിന് വ്യവസായ വികസനമാണെങ്കില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരന്റെ ക്വാട്ട് ചേര്‍ക്കുക.

ഇതൊന്നും പറ്റിയില്ലെങ്കില്‍ പരസ്യം കാണിച്ച് മേനി നടക്കാതിരിക്കുക. വ്യവസായ വകുപ്പിന്റേ നേട്ടം പറയാന്‍ മന്ത്രി തന്നെ പത്രക്കുറിപ്പ് ഇറക്കിയാല്‍ മതി.