ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാള്‍ ചാരവൃത്തിയില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു.

വിവിധ മാര്‍ഗങ്ങളിലൂടെ പാക്ക് ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതായും ഏജന്‍സി കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂണ്‍ 6 വരെ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും റാമിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഐഎയ്ക്ക് കൈമാറിയത്.

സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ക്ക് കൈമാറി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ ജിത് സിംഗ് വെള്ളിയാഴ്ച അദ്ദേഹത്തെ 15 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അതേ ദിവസം തന്നെ, സിആര്‍പിഎഫ് റാമിനെ സര്‍വീസില്‍ നിന്ന് ഉടനടി പിരിച്ചുവിട്ടതായി ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഇന്റലിജന്‍സ് പ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമപാലകരും ഇന്റലിജന്‍സ് ഏജന്‍സികളും നിരീക്ഷണവും നടപടികളും ശക്തമാക്കിയിരിക്കുന്ന സമയത്താണ് ഈ സംഭവം.