വാഴ്‌സോ: പോളണ്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, വലത് പക്ഷ സ്ഥാനാര്‍ഥി കരോള്‍ നവ്‌റോക്കിക്ക് വിജയം. 50.89 ശതമാനം വോട്ടാണ് നവ്‌റോക്കി നേടിയത്. 42 കാരനായ യാഥാസ്ഥിതിക യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നേതാവ് നേരിയ ഭൂരിപക്ഷത്തിലാണ് സെന്‍ട്രിസ്റ്റ് ലിബറലായ റാഫാല്‍ ട്രാസാസ്‌കോവ്‌സ്‌കിയെ മറികടന്നത്. ഞായാറാഴ്ചത്തെ വോട്ടെടുപ്പില്‍ ട്രാസാസ്‌കോവ്‌സ്‌കിക്ക് 49.11 ശതമാനം വോട്ടുകിട്ടി.




ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി( പി ഐ എസ് ) യുടെ പിന്തുണയുള്ള നവ്‌റോക്കി തന്റെ മുന്‍ഗാമി ആന്‍ഡ്രേജ് ഡുഡയുടെ പാത പിന്തുടര്‍ന്ന് സര്‍ക്കാരിന്റെ പരിഷ്‌കരണ അജണ്ടകള്‍ക്ക് തടസ്സം നിന്നേക്കും. മത്സരത്തില്‍ താന്‍ വിജയിച്ചാല്‍ അത് പ്രധാനമന്ത്രി ഡൊണള്‍ഡ് ഫ്രാന്‍സിസ്സെക് ടസ്‌കിന്റെ പരിഷ്‌കരണ അജണ്ടയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും, 2027 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോളിഷ് പാര്‍ലമെന്റിന് ഏതെങ്കിലും പരിഷ്‌കാരങ്ങള്‍ പാസാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും നവ്‌റോക്കി പറഞ്ഞിരുന്നു.

പോളണ്ടില്‍ പ്രസിഡന്റിന് ആലങ്കാരിക പദവിയാണെങ്കിലും നവ്‌റോക്കിക്ക് ടസ്‌കിന്റെ യൂറോപ്യന്‍ യൂണിയന്‍ അനുകൂല പരിപാടികളെയും ഉദാരവത്കരണ നയങ്ങളെയും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടാകും. 2023 ല്‍ അധികാരത്തിലേറിയ ടസ്‌ക് നിയമവാഴ്ച ഉറപ്പാക്കും, കോടതികളെയും, സര്‍ക്കാര്‍ മാധ്യമങ്ങളെയും പരിഷ്‌കരിക്കും, ഗര്‍ഭച്ഛിദ്രം ഉദാരവത്കരിക്കും, പി ഐ എസ് പാര്‍ട്ടിയുടെ 8 വര്‍ഷക്കാലത്ത് സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിച്ച ഇഷ്ടക്കാരെ പുറത്താക്കി ശുദ്ധീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ടസ്‌കിന്റെ മുന്നണി സര്‍ക്കാരിന് പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കാന്‍ വേണ്ട ഭൂരിപക്ഷം പാര്‍ലമെന്റിലില്ല.

ഡൊണള്‍ഡ് ട്രംപില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തില്‍ പുതുതായി അരങ്ങേറ്റം കുറിച്ച നവ്‌റോക്കിയുടെ വരവ്. ദേശീയവാദിയായ നവ്‌റോക്കി കുടിയേറിയവരേക്കാള്‍ പോളിഷ് ജനതയ്ക്ക് അനുകൂലമായ സാമ്പത്തിക-സാമൂഹിക നയങ്ങള്‍ വേണമെന്ന് വാദിക്കുന്നു.



പ്രസിഡന്‍ഷ്യല്‍ വീറ്റോ അധികാരമാണ് മത്സരത്തിന്റെ ഫലത്തെ അങ്ങേയറ്റം നിര്‍ണായകമാക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടം നടന്നത്. നവ്‌റോക്കി ഇനി സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, പിഐഎസ് സഖ്യകക്ഷിയായ ആന്‍ഡ്രേജ് ഡുഡയുടെ സ്ഥാനം ഏറ്റെടുക്കും. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റിലാണ് ആന്‍ഡ്രേജ് ഡുഡ സ്ഥാനമൊഴിയുക. രണ്ടാം ഘട്ടത്തില്‍ 72.8 ശതമാനം പോളിങ് രേഖപ്പെടുത്തി.

യുക്രെയിനില്‍ നിന്ന് വന്ന ദശലക്ഷത്തിലേറെ അഭയാര്‍ഥികളും പോളണ്ടിനെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. യുക്രെയിന് പാശ്ചാത്യ സഖ്യമായ നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് നവ്‌റോക്കി പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയിന്‍കാരോടുള്ള അനുഭാവം പോളിഷ് ജനതയ്ക്ക് കുറഞ്ഞുവരുന്നതിനോട് ചേര്‍ന്നുനില്‍ക്കുന്നു നവ്‌റോക്കിയുടെ നയം. ട്രംപിനെ അനുകരിച്ച് പോളണ്ട് ഫസ്റ്റ് എന്നതാണ് നവ്‌റോക്കിയുടെയും നയം. ട്രംപിന്റെ പിന്തുണയും നവ്‌റോക്കിക്കുണ്ട്.

ചരിത്രകാരനും മുന്‍ അമേച്വര്‍ ബോക്‌സറുമായ നവ്‌റോക്കി 2021 മുതല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമെംബ്രന്‍സിന്റെ തലവനാണ്. 2017 മുതല്‍ 2021 വരെ ഗ്ഡാന്‍സ്‌കിലെ രണ്ടാം ലോകമഹായുദ്ധ മ്യൂസിയത്തിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു