കൊട്ടിയൂര്‍: ഒന്‍പത് മക്കള്‍ ഒന്നിച്ച് സ്‌കൂളിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂര്‍ സന്തോഷും ഭാര്യ രമ്യയും. ദമ്പതികള്‍ക്ക് പത്തു മക്കളാണ്. ഇവരില്‍ ഒന്‍പതു പേരും ഒരുമിച്ച് സ്‌കൂളിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. ഈ വര്‍ഷം മാത്രമേ ഈ മനോഹരമായ കാഴ്ച കാണാന്‍ സാധിക്കു. ഈ വര്‍ഷം കഴിഞ്ഞാല്‍ മൂത്ത മകള്‍ പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമന്നതാണ് ഇതിനു കാരണം. ഒന്‍പത് സഹോദരങ്ങളും സ്‌കൂളിലേക്ക് പോയി തുടങ്ങുമ്പോള്‍ കാത്തരിക്കാന്‍ ഒരാള്‍ വീട്ടിലും ഉണ്ട്.

ദമ്പതികളുടെ ഇളയ മകള്‍ക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടന്‍മാരും സ്‌കൂളിലേക്ക് പോകുന്നതൊന്നും അവള്‍ക്ക് മനസ്സിലായിട്ടില്ല. വീട്ടിലെ ഒച്ചയും ബഹളവും കുറഞ്ഞതോടെ ചേച്ചിമാരും ചേട്ടന്മാരും തിരികെ വരുന്നതും കാത്തിരിക്കുകയാണ് മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകള്‍ അന്ന റോസ്ലിയ. മൂത്ത മകള്‍ ആല്‍ഫിയ ലിസ്ബത്ത് കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകള്‍ ആഗ്‌നസ് മരിയയും മൂന്നാമത്തെ മകള്‍ ആന്‍ ക്ലെറിനും അതേ സ്‌കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിന്‍ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിന്‍സ് ആന്റണി രണ്ടാം ക്ലാസിലും കാതറിന്‍ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്‌കൂളിലാണ് ഇവര്‍ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. തന്റെ ചെറുപ്പത്തില്‍ സ്‌കൂള്‍ പഠനകാലത്തെ ഓര്‍മകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു.

മക്കള്‍ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോള്‍ സ്‌കൂളില്‍ പോകാന്‍ പ്രായമാകുമ്പോഴേക്കും മൂത്തവര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞു പോകും എന്നതിനാല്‍ ഈ വര്‍ഷത്തെ അധ്യയന വര്‍ഷം തങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.