ജെറുസലേം: ഗസ്സയില്‍ ദുരിത്വാശ്വാസ സഹായം എത്തിക്കാന്‍ പുറപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്‌ലോട്ടില ഗ്രൂപ്പിനെ തടയുമെന്ന് ഇസ്രയേലിന്റെ ഭീഷണി. ഗ്രെറ്റയും 11 ഫലസ്തീന്‍ അനുകൂല പ്രചാരകരുമാണ് ഞായറാഴ്ച ഇറ്റലിയിലെ കറ്റാനിയയില്‍ നിന്ന് പുറപ്പെട്ടത്. ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഫ്രീഡം ഫ്‌ലോട്ടിലയുടെ മാഡ്‌ലീന്‍ എന്ന കപ്പലിലാണ് യാത്ര.

മുമ്പും ഫ്രീഡം ഫ്്‌ലോട്ടിലയുടെ കപ്പലിനെ ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിക്കില്ലെന്നും പരിശോധന ഉണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി കഴിഞ്ഞു. കപ്പലിനെ ഇസ്രയേല്‍ സേന ആക്രമിക്കുമോ എന്ന വ്യക്തമല്ല. എന്നാല്‍, തങ്ങളെ ഒരു ഡ്രോണ്‍ പിന്തുടരുന്നുണ്ടെന്ന ജാഗ്രതാ സന്ദേശം മാഡ്‌ലീനിലെ ഒരു ഫ്രീഡം ഫ്‌ലോട്ടില പ്രവര്‍ത്തക പോസ്റ്റ് ചെയ്തു.

മാള്‍ട്ട തീരത്തിന് അടുത്ത് കഴിഞ്ഞ മാസം മറ്റൊരു ഫ്രീഡം ഫ്‌ലോട്ടില കപ്പലിന് നേരേ രണ്ടു ഡ്രോണുകളുടെ ആക്രമണം ഉണ്ടായിരുന്നു. ഗസ്സയ്ക്ക് കുറച്ചുസഹായം എത്തിക്കുന്നതിനൊപ്പം അവിടുത്തെ ഗുരുതരമായ മാനുഷിക പ്രശ്‌നത്തില്‍ രാജ്യാന്തര തലത്തില്‍ ബോധവത്കരണം നടത്തുകയും ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. മാഡ്‌ലിനും സഞ്ചാരികളും അപകടത്തില്‍ പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

യാത്രയുടെ മൂന്നാം ദിവസം രണ്ടാമത്തെ ജാഗ്രതാ സന്ദേശമാണ് ഗ്രൂപ്പ് പ്രവര്‍ത്തക നല്‍കിയത്. 'എന്തൊക്കെ സംഭവിച്ചാലും സഹായം എത്തിക്കാന്‍ തങ്ങള്‍ പരിശ്രമിക്കുമെന്ന് 'യാത്ര പുറപ്പെടും മുമ്പ് കണ്ണീരണിഞ്ഞ് കൊണ്ട് ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞിരുന്നു. ഗസ്സയില്‍ തല്‍സമയം നടക്കുന്ന കൂട്ടക്കുരുതിയോട് മുഴുവന്‍ ലോകവും പുലര്‍ത്തുന്ന നിശ്ശബ്ദതയേക്കാള്‍ അപകടകരമല്ല ഈ ദൗത്യമെന്നും അവര്‍ പറഞ്ഞിരുന്നു.

മാഡ്ലീനിന്റെ സംഘത്തോടൊപ്പം ചേര്‍ന്നവരില്‍ 'ഗെയിം ഓഫ് ത്രോണ്‍സ്' നടന്‍ ലിയാം കണ്ണിംഗ്ഹാമും യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗവും ഫലസ്തീന്‍ വംശജയുമായ റിമ ഹസ്സനും ഉള്‍പ്പെടുന്നു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെ സജീവമായി എതിര്‍ത്തതിനാല്‍ അവര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുണ്ട്.

തങ്ങളെ തടഞ്ഞില്ലെങ്കില്‍ 7 ദിവസത്തിനകം ഗസ്സയില്‍ എത്തുമെന്ന് ഫ്രീഡം ഫ്്‌ലോട്ടില കണക്കുകൂട്ടുന്നു. കഴിഞ്ഞ മാസം മറ്റൊരു ഫ്രീഡം ഫ്‌ലോട്ടില കപ്പില്‍ ഗസ്സയിലേക്ക് വരാനുളേള ഗ്രെറ്റയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ഗ്രേറ്റ തുന്‍ബര്‍ഗ് ശ്രദ്ധേയായത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരരംഗത്തിറങ്ങി

കഴിഞ്ഞ വര്‍ഷം ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച ഗ്രെറ്റ തുന്‍ബര്‍ഗ് അറസ്റ്റിലായിരുന്നു. ഡെന്മാര്‍ക്കിലെ കോപെന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയായിരുന്നു നടപടി.