ന്യൂഡല്‍ഹി: ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക് നേരത്തേ പല വട്ടം സ്വന്തം വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ട്രംപിനെ പേടിച്ച് ഇപ്പോള്‍ മസ്‌ക്ക് ഇപ്പോള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതായിട്ടാണ് സൂചന. ടെസ്ല നിര്‍മ്മാണം തുടങ്ങാന്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തത്ക്കാലം ഇന്ത്യയിലേക്കില്ല എന്ന് മസ്‌ക്ക് അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേ സമയം ലോകപ്രശസ്ത വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും സ്‌കോഡയും കിയായും ഹ്യൂണ്ടായിയും ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയിലേക്ക് എത്തുകയാണ്.

ഘനവ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഇത് സംബന്ധിച്ച പ്രസ്താവനയാണ് ബി.ബി.സി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ആഗോളതലത്തില്‍ വമ്പന്‍മാരായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ടെസ്ല ഇന്ത്യയില്‍ രണ്ട് ഷോറൂമുകള്‍ തുറക്കുമെന്നും റീട്ടെയില്‍ വ്യാപാരം നടത്തുമെന്നും എച്ച്.ഡി കുമാരസ്വാമി നേരത്തേ സ്ഥിരീകരിച്ചിരുന്നു. മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും എങ്കിലും ടെസ്ലയെ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മന്ത്രിയും സൂചിപ്പിച്ചത്.

ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ പദ്ധതിക്കായുള്ള ആദ്യ റൗണ്ട് സ്റ്റേക്ക്‌ഹോള്‍ഡര്‍ ചര്‍ച്ചകളില്‍ ടെസ്ലയുടെ ഒരു പ്രതിനിധി പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ടാം വട്ടവും മൂന്നാം വട്ടവും നടന്ന ചര്‍ച്ചകളില്‍ അവരുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ടെസ്ല ഇന്ത്യയില്‍ വാഹന നിര്‍മ്മാണ ഫാക്ടറി തുടങ്ങിയാല്‍ അത് അമേരിക്കയോട് കാട്ടുന്ന അനീതിയായിരിക്കും എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. നിരവധി വര്‍ഷങ്ങളായി ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നതിനായി ടെസ്ല നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ടെസ്ലയുടെ കാറുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യാനാണ് താല്‍പ്പര്യം എന്നാണ് ടെസ്ല അക്കാലത്ത് വ്യക്തമാക്കിയിരുന്നത്.

ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍സിച്ച വേളയില്‍ ഇലോണ്‍ മസ്‌ക്ക് അദ്ദേഹത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ആഗോള വാഹന നിര്‍മ്മാണ കമ്പനികള്‍ക്കായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇറക്കുമതി നികുതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വെട്ടിക്കുറച്ചിരുന്നു. മസ്‌ക്കിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. അതേ സമയം ഇന്ത്യന്‍ വാഹന വിപണിയില്‍ ഇപ്പോഴും ഇലക്ട്രിക്ക് വാഹനങ്ങള്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വിറ്റുപോകുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ടാറ്റ മോട്ടോഴ്‌സ് നിലവില്‍ 60 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിലാണ്. എംജി മോട്ടോഴ്‌സ് 22 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്.

മസ്‌ക്കിനും ട്രംപ് ഭരണകൂടത്തില്‍ അദ്ദേഹം വരുത്തിയ നിര്‍ദ്ദേശങ്ങള്‍ക്കും എതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലും ടെസ്ല വാഹനങ്ങളുടെ ഡിമാന്‍ഡ് വളരെയേറെ കുറഞ്ഞിരുന്നു.