- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അഭിഭാഷകന്റെ പീഡനം... കോയിപ്രം കസ്റ്റഡി മര്‍ദനം... പോക്സോ അട്ടിമറിക്കെതിരായ പരാതി; പത്തനംതിട്ട എസ് പി അട്ടിമറിച്ച പരാതികള്‍ നിരവധി; വിജി വിനോദ്കുമാര്‍ ഐപിഎസ് നേടിയതും മറ്റൊരു പീഡനക്കേസിലുണ്ടായ അട്ടിമറി മറച്ചു വച്ച്: എല്ലാത്തിനും തുണയായി മന്ത്രിയും
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി.വിനോദ്കുമാര്‍ ചുമതലയേറ്റതിന് ശേഷം അട്ടിമറിക്കപ്പെട്ട പരാതികള്‍ നിരവധി. ഹൈക്കോടതി അഭിഭാഷകന്റെ പീഡനം, കോയിപ്രം കസ്റ്റഡി മര്‍ദനം, വനിത എസ്.ഐയുടെ പോക്സോ അട്ടിമറി എന്നിങ്ങനെയുളള പരാതികള്‍ പൂഴ്ത്തിയത് മാത്രമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഇനിയും പുറത്തു വരാത്ത അട്ടിമറികള്‍ നിരവധിയുണ്ട്.
പട്ടികജാതി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിന്റെ അന്വേഷണത്തില്‍ തിരുവല്ല ഡിവൈ.എസ്.പിയായിരിക്കുമ്പോള്‍ വിനോദ്കുമാര്‍ വീഴ്ച വരുത്തിയിരുന്നു. ഈ കേസില്‍ വിനോദ്കുമാറിനെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ടുള്ള ഫയല്‍ ആഭ്യന്തര വകുപ്പില്‍ പൂഴ്ത്തിയാണ് ഇദ്ദേഹം ഐ.പി.എസ് പ്രമോഷനുള്ള ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മറുനാടന് ലഭിച്ചു.
2010 ല്‍ റാന്നി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസാണ് വിനോദ്കുമാര്‍ അട്ടിമറിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് ഈഴവ സമുദായത്തില്‍പ്പെട്ട യുവാവ് പീഡിപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ജോലിയായിരുന്നു ഇരുവര്‍ക്കും. വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ഡല്‍ഹിയിലെ ഒരു ഫ്ളാറ്റില്‍ യുവാവ് ഒപ്പം പാര്‍പ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായെന്ന് മനസിലാക്കിയ യുവാവ് 2010 ഓഗസ്റ്റ് 24 ന് നാഗ്പൂരിലേക്ക് കടന്നു. ഒക്ടോബര്‍ 10 ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി യുവാവിനെ സമീപിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പെരുനാട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, ഇതിന് ശേഷം യുവാവ് മുങ്ങി. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി നവംബര്‍ 26 ന് റാന്നി പോലീസില്‍ പരാതി നല്‍കി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസിന്റെ അന്വേഷണം തിരുവല്ല ഡിവൈ.എസ്.പിയായിരുന്ന വി.ജി. വിനോദ്കുമാറിന് കൈമാറി. അന്വേഷണം പൂര്‍ത്തിയാക്കി 2011 മേയ് 30 ന് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണത്തിനിടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പ്രതിയെ ഒളിവിലിട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 2013 ഡിസംബര്‍ 24 ന് പ്രതി റാന്നി കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. ഡിസംബര്‍ 30 ന് കേസ് ഫയല്‍ റാന്നിയില്‍ നിന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കൈമാറി. എന്നാല്‍ പ്രതിയുടെ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവോ ജാമ്യാപേക്ഷ സംബന്ധിച്ച വിവരങ്ങളോ പോലീസ് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി മുന്‍പാകെ ഹാജരാക്കിയിട്ടുണ്ടെങ്കില്‍ ആയതോ സി.ഡി. ഫയലില്‍ ഉണ്ടായിരുന്നില്ല.
കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതിയുടെ ലൈംഗികശേഷി, ഡി.എന്‍.എ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാകുന്നത്. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിയുടെ ലൈംഗികശേഷി, ഡി.എന്‍.എ പരിശോധനകളും ക്രിമിനല്‍ നടപടി നിയമം വകുപ്പ് 173(8) പ്രകാരം പുനരന്വേഷണവും നടത്തണമെന്ന് കാട്ടി അപേക്ഷ നല്‍കി. എന്നാല്‍, കോടതി ഇത് നിരസിച്ചു. കേസിലെ വാദിയായ യുവതി ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജിയും കോടതി തളളി.
2018 ല്‍ തിരുവല്ല ഡിവൈ.എസ്.പിയായിരുന്ന ആര്‍. ചന്ദ്രശേഖരന്‍ പിളള ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജിയും കോടതി തളളി. പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച് 2018 മേയ് 23 ന് ഹൈക്കോടതി കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു. പ്രതിയെ സംരക്ഷിക്കുന്ന രീതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച വി.ജി. വിനോദ്കുമാറിനെതിരേ യുവതി മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
പരാതിയില്‍ അന്വേഷണം നടത്തിയ അന്നത്തെ റാന്നി ഡിവൈ.എസ്.പി മാത്യു ജോര്‍ജ് ജില്ലാ ഗവ. പ്ലീഡര്‍ ആയിരുന്ന എ.സി ഈപ്പനെ നേരില്‍ കണ്ട് കേസിന്റെ വീഴ്ചകള്‍ മനസിലാക്കി. പീഡനക്കേസ് തെളിയിക്കുന്നതിന് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന പ്രധാനമാണെന്ന് ഗവ. പ്ലീഡര്‍ ഉപദേശം നല്‍കി. പ്രതി റാന്നി കോടതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കീഴടങ്ങിയപ്പോള്‍ തന്നെ ശേഷി പരിശോധന നടത്തേണ്ടിയിരുന്നതാണ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ അനുവാദം തേടേണ്ടിയിരുന്നു. കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് വേണമെങ്കിലും ലൈംഗികശേഷി പരിശോധന നടത്താമായിരുന്നു. അന്ന് അത് ചെയ്യാതെ ഇപ്പോള്‍ പരിശോധന നടത്തുന്നത് കൊണ്ട് കേസ് പൂര്‍ണമായി തെളിയിക്കാന്‍ സാധിക്കില്ലെന്നും പ്രതി കൃത്യം നടത്തിയ സമയത്ത് ലൈംഗികശേഷി ഇല്ലാത്ത ആളാണെന്ന് എതിര്‍ഭാഗം വാദിക്കാന്‍ സാധ്യതയുണ്ടെന്നും ഗവ. പ്ലീഡര്‍ അറിയിച്ചു.
ഡിവൈ.എസ്.പിയായിരുന്ന വിനോദ്കുമാര്‍ 190 ദിവസത്തോളം കേസ് അന്വേഷണാവസ്ഥയില്‍ കൈവശം സൂക്ഷിച്ചെങ്കിലും വെറും ഒമ്പതു ദിവസം മാത്രമാണ് അന്വേഷണം നടത്തിയതെന്നും ഇക്കാലയളവില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് ഫലപ്രദമായ യാതൊരു വിധ അന്വേഷണമോ ശ്രമമോ നടത്താതെയാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചതെന്നും രണ്ടു ഡിവൈ.എസ്.പിമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രതിയെ അന്വേഷിച്ചത് എന്നാണ് കേസ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. പ്രതിയെ ഏതെങ്കിലും തരത്തില്‍ അന്വേഷിച്ചതായി യാതൊരു വിശദീകരണവും നല്‍കാത്ത 'ടേബിള്‍ കേസ് ഡയറി' ആണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിലെ പ്രധാന തെളിവുകളായ പ്രതിയുടെ ഡി.എന്‍.എ, ലൈംഗിക ശേഷി പരിശോധനകള്‍ നടത്താതെയും കുറ്റകൃത്യത്തിനുള്ള മറ്റ് യാതൊരു തെളിവും ശേഖരിക്കാതെയും കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിയെ വഴിവിട്ടു സഹായിക്കുന്നതിന് വേണ്ടിയാണ് ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമാണ്. ഇതു കാരണം വിചാരണയ്ക്കിടെ അത്യപൂര്‍വമായ സ്ഥിതി വിശേഷം സംജാതമായി. പട്ടികജാതിക്കാരിയായ ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്തു.
റാന്നി, പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വിനോദിന്റെ കൃത്യവിലോപം അക്കമിട്ട് നിരത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഒരു മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പൂഴ്ത്തുകയായിരുന്നു. വിനോദ്കുമാറിന് ഐ.പി.എസ് ലഭിക്കുന്നതിന് വേണ്ടിയുള്ള വഴി വിട്ട ഇടപെടലാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പട്ടികജാതിക്കാരിയായ ഇരയ്ക്ക് സ്വാഭാവിക നീതി നിഷേധിച്ച ഡിവൈ.എസ്.പിക്ക് വേണ്ടിയാണ് ദളിത് സംരക്ഷണത്തിന്റെ മേലങ്കിയണിയുന്ന സര്‍ക്കാരും മന്ത്രിയും ഒത്താശ ചെയ്തത്.
നിലവില്‍ പത്തനംതിട്ട എസ്.പിയായിരിക്കുമ്പോഴും വിനോദ്കുമാര്‍ ഇതേ അട്ടിമറികളാണ് നടത്തുന്നത്. ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിയില്‍ ഇതു വരെ എസ്.പിയുടെ പങ്ക് അന്വേഷണ വിധേയമായിട്ടില്ല. ശിശുക്ഷേമസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് എസ്.പിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, എസ്.പിയുടെ ഗോഡ്ഫാദര്‍ ആയ മന്ത്രി രക്ഷയ്ക്ക് എത്തുമെന്നാണ് സൂചന. ഈ കേസില്‍ അഞ്ചര മാസത്തോളമാണ് എസ്.പി വീഴ്ച വരുത്തിയത്. കോയിപ്രം കസ്റ്റഡി പീഡനക്കേസിന്റെ ഫയല്‍ പൂഴ്ത്തിയത് മൂന്നര മാസത്തോളമാണ്. കോന്നിയില്‍ പോക്സോ അട്ടിമറിക്കാന്‍ ശ്രമിച്ച വനിതാ എസ്.ഐക്കെതിരായ പരാതി രണ്ടു മാസമായി പൂഴ്ത്തി വച്ചിരിക്കുകയാണ്. തന്റെ വീഴ്ചകള്‍ മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ചാണ് എസ്.പി രക്ഷപ്പെടുന്നത്.
സമാന അന്വേഷണ വീഴ്ച: ഡിവൈ.എസ്.പി ഇ.പി. റെജിയുടെ പണി പോയി
തിരുവല്ല ഡിവൈ.എസ്.പിയായിരിക്കുമ്പോള്‍ പട്ടികജാതി യുവതിയുടെ പീഡനക്കേസ് അട്ടിമറിച്ച വി.ജി. വിനോദ്കുമാറിന് സമാനമായ വീഴ്ച വരുത്തിയ മറ്റൊരു ഡിവൈ.എസ്.പിക്ക് പക്ഷേ പണി പോയിക്കിട്ടി. പോലീസിലെ ഇരട്ടനീതി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഡിവൈ.എസ്.പിയായിരുന്ന ഇ.പി.റെജിക്കാണ് കേസ് അന്വേഷണ വീഴ്ചയുടെ പേരില്‍ പണി പോയത്.
2016 ല്‍ റെജി മണിമല സി.ഐ ആയിരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചത്.ഇര ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മൂന്നു പേരുടെ പേരാണ് കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഉയര്‍ന്നത്. എന്നാല്‍, യുവതി പ്രസവിക്കുന്നതിന് മുന്‍പ് തന്നെ തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിച്ചുവെന്നതാണ് റെജിയുടെ പേരിലുള്ള ഒരു വീഴ്ച. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍. പരിശോധന നടത്തിയില്ല. 2016 ഡിസംബര്‍ അഞ്ചിനാണ് യുവതി പ്രസവിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് നവംബര്‍ 30 ന് റെജി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇതിന് മുന്‍പ് ഇരയുടെ 164 പ്രകാരമുള്ള മൊഴി എടുത്തിട്ടില്ല. രക്തസാമ്പിള്‍, യോനീസ്രവം എന്നിവ ലാബ് പരിശോധനയ്ക്ക് അയച്ചില്ല ഇങ്ങനെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് റെജിയെ ഡിവൈ.എസ്.പി ആയിരിക്കുമ്പോള്‍ സസ്പെന്‍ഡ് ചെയ്തത്. ഇതിനേക്കാള്‍ വലിയ വീഴ്ച വരുത്തിയ വി.ജി. വിനോദ്കുമാറിന് ഐ.പി.എസ് നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.