കൊച്ചി: പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം എസ് സി എല്‍സ 3ല്‍നിന്ന് വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാനുള്ള ശ്രമം പ്രതിസന്ധിയില്‍. വിഡിആര്‍ കിട്ടേണ്ടത് അപകട കാരണം കണ്ടെത്താന്‍ നിര്‍ണ്ണായകമാണ്. അട്ടിമറി അടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിഡിആര്‍ കണ്ടെത്താന്‍ കൂറ്റന്‍ തിരമാലകളും പ്രതികൂല കാലാവസ്ഥയും തടസ്സമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ വിഡിആര്‍ കപ്പലിനുള്ളില്‍നിന്ന് കണ്ടെത്താനായിരുന്നു ലക്ഷ്യം. തിങ്കള്‍ മുതലേ ഇനി പരിശോധന ആരംഭിക്കൂ.

വിഡിആറില്‍നിന്ന് കപ്പല്‍ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ ബുധനാഴ്ച ആരംഭിച്ചിരുന്നു. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും.

എണ്ണ നീക്കാനുള്ള പ്രാരംഭനടപടി 10ന് പൂര്‍ത്തിയാകും. 13ന് ഇന്ധനംനീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകും. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക. അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

എംഎസ്സി എല്‍എസ്എ 3 ഉയര്‍ത്തുന്നതില്‍ ആശങ്ക തുടരുന്നുവെന്നും വിലയിരുത്തലുണ്ട്. ഈ മാസം മൂന്നിന് നടപടികള്‍ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആ വാക്ക് പാഴായി. കഴിഞ്ഞമാസം 24-ന് കൊച്ചിയില്‍ നിന്നും 33 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ കപ്പലില്‍ 600 ലധികം കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അറബിക്കടലില്‍ മുങ്ങി. ഇവയിലുള്ള പ്ലാസ്റ്റിക് ഗ്രാനുലുകളും മറ്റ് മസ്തുക്കളും കേരളാ തീരത്ത് അടിയുകയും ചെയ്തു. നിരവധി കണ്ടെയ്നറുകള്‍ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു.

പുറത്തുവിട്ട കണക്ക് പ്രകാരം 13 കണ്ടെയ്‌നറില്‍ കാത്സ്യം കാര്‍ബൈഡ്, വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമാകാമെന്നും പറയപ്പെടുന്നു. 46 കണ്ടെയ്‌നറില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്‌നറില്‍ തടി, 60 കണ്ടെയ്‌നറില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണുള്ളത്. 39 എണ്ണത്തില്‍ തുണി നിര്‍മാണത്തിനുള്ള പഞ്ഞിയെന്നും സര്‍ക്കാര്‍ പറയുന്നു. ഇതെല്ലാം പലതും ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കടലില്‍ മുങ്ങിയ കണ്ടെയ്‌നര്‍ കപ്പലും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശ്‌നമെന്നിരിക്കെ ഇവ നീക്കുന്നതിലെ ആശയക്കുഴപ്പവും ആശങ്കയും തുടരുന്നു.

അതേസമയം, കപ്പലിലുണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍ കടലില്‍ വ്യാപിച്ചാല്‍ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കാനും സാധ്യത ഏറെയാണ്. ഇതും മത്സ്യത്തൊഴിലാളികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.