- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷയുടെ ചിറകിലേറി കുതിക്കാന്‍ വീണ്ടും ശബരി വിമാനത്താവളം; സര്‍വ്വേ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും; ചെറുവള്ളി എസ്റ്റേറ്റ് സ്ഥലമെടുപ്പിന്റെ പേരിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ കരുതലുമെടുക്കും; നിര്‍മ്മാണം ഉടന്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം
കോട്ടയം: ശബരിമല വിമാനത്താവളത്തിനുള്ള സര്‍വേ അതിവേഗം പൂര്‍ത്തിയാക്കും. തിങ്കളാഴ്ച സര്‍വേ സംഘം എത്തിയാല്‍ ജോലി തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റ് ഉടമകളായ അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സര്‍വേ വൈകിയത്. പ്രതീക്ഷയുടെ ചിറകിലേറി കുതിച്ച ശബരി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ് സ്ഥലമെടുപ്പിന്റെ പേരില്‍ വീണ്ടും കോടതി കയറിയതോടെ നിശ്ചലമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിക്ക് പുറമെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു. വ്യക്തികളില്‍ നിന്നുള്‍പ്പെടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ റീ സര്‍വേ നടപടികള്‍ക്കായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് തുറക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ചെറുവള്ളി എസ്റ്റേറ്റ് അധികൃതര്‍ ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയതും, തടഞ്ഞതും. ഈ സാഹചര്യത്തില്‍ സര്‍വ്വേ ഇനിയും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷേ എത്രയും വേഗം നിര്‍മ്മാണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിവരം ഗസറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. കൃഷി ഭൂമി, തരിശിടം, വീട്, മരങ്ങള്‍ തുടങ്ങിയവയുടെ വില ഇനംതിരിച്ച് നിശ്ചയിക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പമെന്റ് കോര്‍പ്പറേഷനായി സ്റ്റുപ്പ് എന്ന ഏജന്‍സിയാണ് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നത്. ഇവരാണ് സര്‍വ്വേയ്ക്ക് എത്തുന്നത്. ഡി.പി.ആര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി അംഗീകാരവും നേടണം. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കേണ്ടത്. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയും ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ കോടതിവിധി വരെ കാക്കണം. എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസവും നഷ്ടപരിഹാരവും പ്രത്യേക പാക്കേജായിരിക്കും.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11(1) വിജ്ഞാപനത്തിന് ആധാരമായ സാമൂഹിക ആഘാത പഠനത്തിനെതിരേ ട്രസ്റ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മുമ്പ് റദ്ദാക്കിയ സാമൂഹിക ആഘാത പഠനത്തിന്റെ പകര്‍പ്പാണ് രണ്ടാം പഠനമെന്ന പേരില്‍ സമര്‍പ്പിച്ചതെന്നാണ് ട്രസ്റ്റ് ആരോപണം. ചെറുവള്ളി എസ്റ്റേറ്റ് നിര്‍ദിഷ്ട വിമാനത്താവളത്തിന് തിരഞ്ഞെടുത്തത് ഏത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്നും സംശയം ഉന്നയിക്കുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ നേതൃത്വം നല്‍കിയ സമിതി സംസ്ഥാനത്തെ വിവിധ ഭൂമികള്‍ പരിശോധിക്കുകയും ചെറുവള്ളിയാണ് അനുയോജ്യമെന്ന് ശുപാര്‍ശ നല്‍കുകയുമായിരുന്നു. ഈ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ പുതിയ സര്‍വ്വേ നിര്‍ണ്ണായകമാകും. ഈ സര്‍വ്വേയ്ക്ക് ശേഷം വിവരങ്ങള്‍ കൈമാറിയേക്കും. അതുകൊണ്ട് തന്നെ സര്‍വ്വേയെ ഇവര്‍ എതിര്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.
വിജ്ഞാപനത്തില്‍ റവന്യൂ നിയമപ്രകാരം എതിര്‍പ്പ് രേഖപ്പെടുത്താനുള്ള അവസരം ഈ മാസം 25 വരെയാണ്. ട്രസ്റ്റ് ജില്ലാ കളക്ടര്‍ക്ക് തങ്ങളുടെ എതിര്‍പ്പുരേഖ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ കേസുമായി അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് കോടതി ജൂലായ് ഒന്‍പതിലേക്ക് മാറ്റിയ സാഹചര്യത്തില്‍ അതിനുമുമ്പ് കളക്ടര്‍ തങ്ങളുടെ വാദം കേള്‍ക്കേണ്ടതില്ലെന്ന ട്രസ്റ്റിന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചിരുന്നു. വിജ്ഞാപനപ്രകാരം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി ഭൂവുടമകളുടെ വിവരശേഖരണം, സര്‍വേ, അതിരടയാളം രേഖപ്പെടുത്തല്‍ എന്നിവ നടത്തണം. ഇത് വേഗം നടത്താനാണ് റവന്യൂവകുപ്പ് ആലോചിക്കുന്നത്. ഇതിന് വേണ്ടിയാണ് സര്‍വ്വേ. ഈ നടപടിക്ക് എതിരായ അഭിപ്രായങ്ങളില്‍ റവന്യൂനിയമം സെക്ഷന്‍ 15 പ്രകാരമാണ് കളക്ടര്‍ തീര്‍പ്പുണ്ടാക്കേണ്ടത്. 11(1) വിജ്ഞാപനത്തിന് എതിരായ നിയമപോരാട്ടത്തിന് ബലംകിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ട്രസ്റ്റ് സാമൂഹിക ആഘാത പഠനത്തില്‍ ഉടമകളായ തങ്ങളുടെ വിവരം ചേര്‍ത്തില്ലെന്ന ഗുരുതര കുറവ് കണ്ടെത്തുകയും കോടതി മുമ്പാകെ അത് തെളിയിക്കുകയുംചെയ്തിരുന്നു. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കും കുടിയിറക്കപ്പെടുന്നവര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി സമഗ്രമായ പാക്കേജ് അനുവദിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പദ്ധതിമൂലം നാടിനു ലഭിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹികാഘാതത്തെക്കാള്‍ കൂടുതലാണ് എന്നതിനാല്‍ വിമാനത്താവള നിര്‍മാണവുമായി മുന്നോട്ടുപോകാമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരുടെ ചികിത്സച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണം. പദ്ധതി പ്രദേശത്തുള്ള 5 കച്ചവടസ്ഥാപനങ്ങള്‍, ഒരു റേഷന്‍കട, ഒരു ഡിസ്‌പെന്‍സറി എന്നിവയ്ക്കു നഷ്ടപരിഹാരം നല്‍കണം. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണം. 108 വര്‍ഷം പഴക്കമുള്ള കാരിത്തോട് എന്‍എം എല്‍പി സ്‌കൂളിനെ ഹെറിറ്റേജ് സ്‌കൂള്‍ എന്ന നിലയില്‍ പരിഗണിച്ച് അധികം ദൂരെയല്ലാത്ത സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കണം. പഞ്ചതീര്‍ഥ പരാശക്തി ക്ഷേത്രം, പൂവന്‍പാറമല ക്ഷേത്രം എന്നിവയുടെ കാര്യത്തില്‍ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കണം.
സെന്റ് തോമസ് എക്യുമെനിക്കല്‍ ചര്‍ച്ച്, ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ്, അമ്മന്‍ കോവില്‍, സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളി എന്നീ ആരാധനാലയങ്ങളും മാറ്റേണ്ടതുണ്ട്. ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം. നാടിന്റെ പൊതുവായ വികസനത്തിന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കാം എന്നും സമിതി ശുപാര്‍ശ ചെയ്തു. ചെറുവള്ളി കുള്ളന്‍ പശുക്കളുടെ പുനരധിവാസ പദ്ധതി നടപ്പാക്കണം. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളില്‍ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു.