അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 133 പേരുടെ മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉച്ചക്ക് ഒന്നരയോടുകൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. 11 വര്‍ഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എന്‍ടിആര്‍എഫ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.

അതിനിടെ അഹമ്മദാബാദില്‍ വീണു തകര്‍ന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 230 യാത്രക്കാരാണ്. 12 ജീവനക്കാരും. യാത്രക്കാരില്‍ 169 പേരും ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.

രക്ഷാദൗത്യത്തിനായി 270 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അര്‍ധ സൈനിക വിഭാഗവും രക്ഷാദൗത്യത്തില്‍ പങ്കാളികളായി. ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ഉടന്‍ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പറന്നുയരുന്നതിനിടെ വിമാനം 625 അടി ഉയരത്തില്‍ നിന്ന് വിമാനം താഴേക്ക് പതിച്ചെന്നാണ് വിവരം. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നിട്ടുണ്ട്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 300 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് നിരവധി അഗ്‌നിരക്ഷാ യൂണിറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായെന്നും സൂചനയുണ്ട്.

അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിന്റെയും തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. കെട്ടിടങ്ങളോട് ചേര്‍ന്നാണ് വിമാനം സഞ്ചരിക്കുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം താഴേക്ക് പതിക്കുന്നതും വിമാനം വലിയ തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്.

എയര്‍ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഏഴുമിനിറ്റോളം വൈകി 1.17-നാണ് വിമാനം പുറപ്പെട്ടതെന്നും 'ഫ്ളൈറ്റ്സ്റ്റാറ്റ്സ്' വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ പ്രാദേശികസമയം വൈകീട്ട് 6.25-ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഒമ്പതുമണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിന്റെ യാത്രാസമയം.

യാത്രക്കാരുടെ വിവരങ്ങള്‍:

217 മുതിര്‍ന്നവര്‍

11 കുട്ടികള്‍

2 കുഞ്ഞുങ്ങള്‍

2 പൈലറ്റുമാര്‍

10 ക്യാബിന്‍ ക്രൂ

അന്തര്‍ ദേശീയ വിവരങ്ങള്‍:

169 ഇന്ത്യന്‍ പൗരന്മാര്‍

53 ബ്രിട്ടീഷ് പൗരന്മാര്‍

7 പോര്‍ച്ചുഗീസ് പൗരന്മാര്‍

1 കനേഡിയന്‍ പൗരന്‍