ഡമാസ്കസ്: ഇനി മുതൽ പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും ബുർഖയോ ശരീരം മൂടുന്ന മറ്റ് നീന്തൽ വസ്ത്രങ്ങളോ സ്ത്രീകൾ ധരിക്കണമെന്ന ഉത്തരവുമായി സിറിയ രംഗത്ത്. സിറിയയിലെ ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ത്രീകൾ പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവ ഒഴികെ ശരീരം മുഴുവൻ മൂടുന്ന നീന്തൽ വസ്ത്രമായ ബുർഖയോ മറ്റ് ‘മാന്യ’മായ വസ്ത്രങ്ങളോ ധരിക്കണമെന്നാണ് ഉത്തരവിലൂടെ പറയുന്നത്. പൊതു സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതു മാന്യത സംരക്ഷിക്കുന്നതിനുമാണ് പുതിയ ഉത്തരവെന്ന് സിറിയൻ സ്റ്റേറ്റ് ന്യൂസ് ചാനലും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സ്വകാര്യ ബീച്ചുകൾ, ക്ലബ്ബുകൾ, പൂളുകൾ, ഫോർ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു. സിറിയയിലെ പൊതു ബീച്ചുകളിൽ ചില സ്ത്രീകൾ പാശ്ചാത്യ ശൈലിയിലുള്ള നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടിയെന്നും സർക്കാർ പറയുന്നു. സ്ത്രീകൾ നീന്തൽക്കുളത്തിൽ നീന്തൽ വസ്ത്രത്തിന് മുകളിൽ അയഞ്ഞ വസ്ത്രം ധരിക്കണമെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു.

നീന്താത്ത സമയം പുരുഷന്മാരും ഷർട്ട് ധരിക്കണം. പൂളിന് പുറത്തും പൊതുസ്ഥലങ്ങളിലും പുരുഷന്മാരുടെ നെഞ്ച് നഗ്നമാക്കാൻ അനുവാദമില്ലെന്നും പറയുന്നു. എന്നാൽ, നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്നോ മറ്റ് ശിക്ഷാ നടപടികൾ നടപ്പാക്കുമെന്നോ പറഞ്ഞിട്ടില്ല. ബീച്ചുകളിൽ നിരീക്ഷണത്തിന് ലൈഫ് ഗാർഡുകളെയും സൂപ്പർവൈസർമാരെയും നിയമിക്കുമെന്നും വ്യക്തമാക്കി.

വിദേശികളും പ്രാദേശികരും പൊതു ബീച്ചിലോ സ്വിമ്മിം​ഗ് പൂളിലോ എത്തുമ്പോൾ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള ബുർക്കിനികളോ സ്വിം സ്യൂട്ടോ ധരിക്കണം. ബീച്ചിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമ്പോൾ സ്ത്രീകൾ മേലങ്കിയോ ശരീരം മറയുന്ന അയ‍ഞ്ഞ വസ്ത്രങ്ങളോ ധരിക്കണമെന്നും നിർദേശമുണ്ട്. ടൂറിസം മന്ത്രി മാസെൻ അൽ സൽഹാനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സ്വിമ്മർമാരും ബീച്ചിലെത്തുന്നവരും ഉചിതമായ നീന്തൽ വസ്ത്രം ധരിക്കുകയും പൊതുതാപ്പര്യം അനുസരിച്ച് മാന്യമായി പെരുമാറുകയും വേണമെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസിഡൻ്റ് ബാഷർ അൽ-അസദിനെ പുറത്താക്കി ഇസ്ലാമിസ്റ്റ് സൈന്യം അധികാരം പിടിച്ചെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് ഉത്തരവ് വരുന്നത്. അതേസമയം സ്വകാര്യസ്ഥാപനങ്ങളിൽ സദാചാരത്തെ ഹനിക്കാത്ത രീതിയിലുള്ള സ്വിം സ്വീട്ടുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.