ചെന്നൈ: രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ വിമാനപകടത്തിന് പിന്നാലെ താന്‍ സുരക്ഷിതയാണെന്ന എലിസബത്ത് ഉദയന്റെ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എലിസബത്തിന്റെ മുന്‍ പങ്കാളി നടന്‍ ബാലയുടെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബാല അപകടത്തെക്കുറിച്ച് പ്രതികരിച്ചത്.

''അഹമ്മദാബാദിലുണ്ടായ വലിയ നഷ്ടത്തില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം നമ്മളോടൂ കൂടിയുണ്ടാകട്ടെ. നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍-ബാല കോകില'' എന്നാണ് ബാല കുറിച്ചിരിക്കുന്നത്. ബാലയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. എലിസബത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് കുറിപ്പ്. ഡോക്ടര്‍ എന്ന് ബാല കുറിപ്പില്‍ അഭിസംബോധന ചെയ്യുന്നത് എലിസബത്തിനെയാണെന്ന് ചൂണ്ടിക്കാട്ടി ആരാധകരും എത്തി.

അഹമ്മദാബാദിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം പതിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദിച്ചെത്തുന്നവര്‍ക്ക് എലിസബത്ത് നേരത്തെ മറുപടി നല്‍കിയിരുന്നു.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ട്രാന്‍സിഷന്‍ മെഡിസിന്‍ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് എലിസബത്ത്. താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ അപകടത്തില്‍ നിരവധി സഹപ്രവര്‍ത്തകരേയും എംബിബിഎസ് വിദ്യാര്‍ത്ഥികളേയും നഷ്ടമായെന്നാണ് എലിസബത്ത് പറഞ്ഞത്. അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്കേറ്റതായി അറിവില്ലെന്നും താരം പറഞ്ഞിരുന്നു. അപകടത്തില്‍ നിരവധി പേരെ കാണാതായതും എലിസബത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാല പ്രതികരണവുമായി എത്തിയത്.

അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 265 പേരാണ് മരിച്ചത്. 242 പേരുമായി പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിന് പിന്നാലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടു.

വ്യാഴാഴ്ച അഹമ്മദാബാദിലെ സര്‍ദാര്‍വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലാണ് വിമാനം തകര്‍ന്നുവീണത്.

മരണപ്പെട്ടവരിലും പരിക്കേറ്റവരിലും തന്റെ സഹപ്രവര്‍ത്തകരുണ്ടെന്നും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അമ്പതു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയാകാറായപ്പോള്‍ മാസ്സ് കാഷ്വാലിറ്റി ഉണ്ടെന്ന് ആശുപത്രിയില്‍നിന്ന് അറിയിപ്പ് കിട്ടിയെന്ന് എലിസബത്ത് പറഞ്ഞു. അപ്പോള്‍ വിമാനാപകടം നടന്നു എന്ന് അറിഞ്ഞിരുന്നില്ല.

വിമാനം തകര്‍ന്നുവീണ ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അതിനാല്‍ അപകടസമയത്തെ ശബ്ദം കേട്ടിരുന്നില്ല. വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു. ഹോസ്റ്റലിലേക്കാണ് വിമാനം വന്നുവീണത് എന്ന് പിന്നീടാണ് അറിഞ്ഞത്. പിന്നീട് പലരേയും കാണാനില്ല എന്ന് അറിഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളുള്ളതെന്നും ഒരുപാടുപേരെ കാണാനില്ലെന്നും എലിസബത്ത് പറഞ്ഞു. മരിച്ചവരെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാലേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു എന്നും എലിസബത്ത് വ്യക്തമാക്കി.