തിരുവനന്തപുരം: കെ ഡിസ്‌കിലെ എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള കെ എം എബ്രഹാമിന്റെ നിയമനം നിയമവിരുദ്ധമാണെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയില്‍ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തി റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തതില്‍ വിമര്‍ശനവുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതോടെ ഇവര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കാനാവും. എന്തൊരു മാറ്റമായിരിക്കും ഇത് ഉണ്ടാക്കുക എന്നും എന്‍ പ്രശാന്ത് ചോദിക്കുന്നു. പി.എസ്.സി ജനകീയമാക്കിയ പോലെ വഴിപോക്കരെയും സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എന്‍ പ്രശാന്ത് വിമര്‍ശിക്കുന്നു.

സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയില്‍ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയാണ് റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഈ തസ്തികയില്‍ സര്‍ക്കാരിന് പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. വിരമിച്ച ഒരു ഉദ്യോഗസ്ഥനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി 17ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഭരണചട്ടത്തിലെ 12-ാം ചട്ടം ഭേദഗതി ചെയ്തത്. ഇടുക്കിയിലായിരുന്ന ഗവര്‍ണര്‍ക്ക് ഫയല്‍ ഓണ്‍ലൈനായി കൈമാറി അനുമതി നേടിയെടുക്കുകയായിരുന്നു. ഭേദഗതി വിജ്ഞാപമിറക്കുന്നതോടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് നിയമപരിരക്ഷയാവും.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ നിയമനത്തില്‍ കടുത്ത വിമര്‍ശനമാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കെ ഡിസ്‌കിലെ എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തിരുന്ന് നല്‍കിയ എല്ലാ ഉത്തരവുകളും നിയമ വിരുദ്ധമാണെന്നും കണ്ടെത്തിയിരുന്നു. സാധാരണ രീതിയില്‍ സര്‍ക്കാരിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ല. ഇല്ലാത്ത സ്ഥാനത്തേക്കാണ് കെഎം എബ്രഹാമിന്റെ നിയമനമെന്ന് അമികസ് ക്യൂറി കണ്ടെത്തിയിരുന്നു. എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനം വഹിക്കേണ്ടത് ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥന്‍ ആണെന്നും എന്നാല്‍ വിരമിച്ചയാളെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയാണ് നിയമവിരുദ്ധ പ്രവത്തനം നടത്തിയത് എന്നും അമികസ് ക്യൂറി കണ്ടെത്തിയിരുന്നു.

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

UPSC പരീക്ഷ പാസായി 16 വര്‍ഷമെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസുള്ള, കുറ്റമറ്റ കരിയറുള്ള മുതിര്‍ന്ന IAS ഉദ്യോഗ്സ്ഥരെ മാത്രമേ സെക്രട്ടറി തലത്തിലേക്ക് പരിഗണിക്കാന്‍ പറ്റൂ എന്ന പിന്തിരിപ്പന്‍ രീതിയിലായിരുന്നു കേരളം രൂപീകരിച്ച കാലം മുതല്‌ക്കേ ഉള്ള നിയമം. കേരളത്തില്‍ IAS കാരുടെ എണ്ണം വളരെ കുറവാണ്. ഉള്ളവര്‍ തന്നെ കേന്ദ്ര ഡെപ്യൂറ്റേഷനും, വിദേശ പഠനവുമായി നാടു വിട്ടിരിക്കുന്നു. ബാക്കിയുള്ളവര്‍ ഫേസ് ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് സസ്‌പെന്‍ഷനിലും. അതു കൊണ്ട് തന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഒരു IAS ഉദ്യോഗസ്ഥനെയും നമുക്ക് വിരമിക്കാന്‍ അനുവദിക്കാനാവില്ല എന്ന അവസ്ഥയാണ്. മാത്രമല്ല, വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച മുതിര്‍ന്ന IAS ഉദ്യോഗ്സ്ഥരെ മാത്രം സെക്രട്ടറി ആക്കുന്നതിലെ പോരായ്മ പല ബുദ്ധിജീവികളും പരാമര്‍ശിച്ചിട്ടുള്ളതാണ്. അനുഭവസമ്പത്ത് തുറന്ന് ചിന്തയ്ക്ക് പലപ്പോഴും ഒരു വിഘാതമാണ്. വിരമിച്ചവരെയും, അതിവിദഗ്ദ്ധരെയും, മലയാളഭാഷാ പണ്ഢിതരെയും, വഴിപോക്കരെയും ഒരുപോലെ പരിഗണിച്ച് സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാന്‍ നമുക്ക് സാധിക്കും. ഏറെക്കുറേ പി.എസ്.സി ജനകീയമാക്കിയ പോലെ.

കഴിവിന്റെ അങ്ങേയറ്റം പുറത്തെടുക്കുന്ന വേളയിലാണല്ലോ കേരളത്തില്‍ റിട്ടയര്‍മെന്റ് സംഭവിക്കാറ്. ജോലിയോടൊപ്പം പൊതുജന സേവനവും സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തനവും ഒക്കെയായി ജീവിക്കുന്നവര്‍ വളരെ നേരത്തേ പിരിഞ്ഞല്ലോ എന്ന് തോന്നി പോകാറുണ്ട്. അവരെ സെക്രട്ടറി തലത്തില്‍ നേരിട്ട് നിയമിക്കാനും അവരുടെ സേവനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും തുടര്‍ന്നും ലഭ്യമാക്കാനും ഈ പരിഷ്‌കാരം സഹായിക്കും. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസറായി തുടങ്ങി സ്‌പെഷ്യല്‍ സെക്രട്ടറി വരെയാവുന്നവരും IAS കാരെപ്പോലെ പഴയ കാലത്തിന്റെ അവശേഷിപ്പാണല്ലോ. ഇവരുടെ മുകളില്‍ എക്‌സ് ഒഫീഷ്യോ സെക്രട്ടറികള്‍ വരുന്നതോടെ ഭരണം ദ്രുതഗതിയിലാവും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതോടെ ഇവര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കാനാവും. എന്തൊരു മാറ്റമായിരിക്കും ഇത് ഉണ്ടാക്കുക! റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ വാങ്ങണമെന്നും ക്രിമിനല്‍ കേസുകളില്‍ പെടരുതെന്നും മറ്റും ഭയന്ന് തീരുമാനങ്ങളെടുക്കാത്ത, നിലവിലെ ചട്ടം - നോക്കി - ഉദ്യോഗസ്ഥര്‍ക്ക് പകരം വരുന്ന, താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഈ എക്‌സ് ഒഫീഷ്യോ സെക്രട്ടറികള്‍ തീര്‍ച്ചയായും ഒരു മുതല്‍കൂട്ടായിരിക്കും. എന്ത് റിസ്‌ക്കെടുത്തും നാടിന് നന്മ ചെയ്യാന്‍ ഇവര്‍ക്കാവും, കാരണം ഇവര്‍ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലല്ലോ. ഈ മോഡല്‍ പ്രാവര്‍ത്തികമയാല്‍ ദിവസക്കൂലിയായും സര്‍ക്കാര്‍ സെക്രട്ടറികളെ നിയമിക്കാവുന്നതാണ്.

ഈ ഭരണ നവോദ്ധാനത്തിലൂടെ റിട്ടയര്‍ ചെയ്ത കഴിവുറ്റ സംഘടനാ പ്രവര്‍ത്തനവും ജനസേവനവും ഉന്നതമായ രാഷ്ട്രീയ ചിന്തകളുമുള്ള വകുപ്പ് സെക്രട്ടറിമാരെ ഇനി മുതല്‍ നമുക്ക് ലഭിച്ച് തുടങ്ങും എന്ന് പ്രത്യാശിക്കാം. നാം ശ്രദ്ധിക്കാതെ പോയേക്കാവുന്ന പ്രധാനപ്പെട്ട ഈ ഭരണപരിഷ്‌കാരം ശരിക്ക് മനസ്സിലാക്കിയാല്‍ കേരള ജനത നെഞ്ചിലേറ്റും എന്നതില്‍ സംശയമില്ല. ലാറ്ററല്‍ എന്റ്രിയെക്കാള്‍ വിപ്ലവകരമായ മാറ്റമാണ് നാം ഇന്ന് ഈ പരിഷ്‌കാരത്തിലൂടെ കാണുന്നത്.

നമ്മുടെ നാടും മാറിത്തുടങ്ങി.