ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ നെതന്യാഹു വിശദീകരിച്ചു. നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങള്‍ വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആശങ്കകളും മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

ജര്‍മന്‍ ചാന്‍സലര്‍ ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെയാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ പാടില്ലെന്നും ചര്‍ച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.

രണ്ട് രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ പ്രശ്‌നപരിഹാരത്തിന് എന്ത് പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യക്കാര്‍ തല്ക്കാലം താമസസ്ഥലത്ത് നിന്നും പുറത്ത് പോകുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

അതേസമയം, ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ - ഇറാന്‍ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങവെ തുര്‍ക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.