അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം ബ്ലോക് ബോക്‌സ് പരിശോധനയില്‍ വ്യക്തമാകും. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതിനിടെ എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്. യുകെ പൗരന്മാരും ആ വിമാനത്തില്‍ ഏറെ പേരുണ്ടായിരുന്നു. അവര്‍ക്കും ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തില്‍ അട്ടിമറി സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നമാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് വന്ന പൈലറ്റിന്റെ മേയ് ഡേ കോളാണ് ഇതിന് കാരണം. അപ്പോഴും അട്ടിമറിയും പരിശോധിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്‍ഐഎ അന്വേഷണം ഇതിന് തെളിവാണ്. അതിനിടെ അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്. ഗിയര്‍ ഉയര്‍ത്താന്‍ പൈലറ്റ് പറഞ്ഞപ്പോള്‍ കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണമെന്ന സംശയമാണ് ചില കോണുകള്‍ ഉയര്‍ത്തുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ കോ- പൈലറ്റിന്റെ വീഴ്ചയയിലേക്ക് വിരല്‍ ചൂണ്ടി ബ്രിട്ടീഷ് വിദഗ്ധന്‍ ചര്‍ച്ച സജീവമാക്കുന്നു. പൈലറ്റും യു ട്യൂബറുമായ സ്റ്റീവാണ് കോ പൈലറ്റിനെ സംശയത്തില്‍ നിര്‍ത്തിയുള്ള അഭിപ്രായം പങ്കുവയ്ക്കുന്നത്.

കോ-പൈലറ്റിനോട് ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോക്ക്പിറ്റില്‍ ഒരു പിഴവ് സംഭവിച്ചതായി സംശയിക്കുന്നതായി സ്റ്റീവ് പറഞ്ഞു, ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഇത് എന്റെ അഭിപ്രായം മാത്രമാണ്. പൈലറ്റ് കോ-പൈലറ്റിനോട് ഉചിതമായ സമയത്ത് 'ഗിയര്‍ അപ്പ്' എന്ന് പറഞ്ഞതായി ഞാന്‍ കരുതുന്നു. 'കോ-പൈലറ്റ് ഗിയറിനു പകരം ഫ്‌ലാപ്പ് ഹാന്‍ഡില്‍ പിടിച്ച് ഫ്‌ലാപ്പുകള്‍ ഉയര്‍ത്തി. അങ്ങനെ സംഭവിച്ചാല്‍, ഈ വിമാനം പറക്കുന്നത് നില്‍ക്കും. ഉയര്‍ത്തുന്ന ഫ്‌ലാപ്പുകള്‍ വിമാനത്തിന്റെ വേഗതയും ഉയരവും വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് സ്റ്റീവ് പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ പൈലറ്റിന് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു. ലിഫ്റ്റ് ഫോഴ്സുകള്‍ വായുവിലേക്ക് കൊണ്ടുപോകുമ്പോള്‍ 787 ന്റെ സംയുക്ത ചിറകുകള്‍ സാധാരണയായി പറന്നുയരുമ്പോള്‍ വളയും. എന്നാല്‍ എയര്‍ ഇന്ത്യ വിമാനത്തിന് അത്തരമൊരു വളവ് കാണിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ ബ്ലാക്ക്ബോക്സ് (ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡര്‍) കണ്ടെത്തിയതോടെ അപക കാരണത്തിന് യഥാര്‍ത്ഥ കിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ അപകടത്തില്‍ 290ലധികംപേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ മെഡിക്കല്‍കോളേജ് ഹോസ്റ്റലിലും പരിസരത്തും ഉണ്ടായിരുന്ന 49ഓളം പേര്‍ മരിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചറിയാനാകത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ച ശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവിടൂ. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകമായ ബ്ലാക്ക് ബോക്‌സ് വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളില്‍നിന്നാണ് കണ്ടെത്തിയത്. വിമാനത്തില്‍ അവസാനനിമിഷങ്ങളില്‍ എന്തുസംഭവിച്ചുവെന്നതില്‍ ബ്ലാക്ക് ബോക്‌സിന്റെ വിശദമായ പരിശോധനയില്‍ വ്യക്തമാകും.

അഹമ്മദാബാദിലെത്തിയെ എഎഐബി സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. ഗുജറാത്ത് സര്‍ക്കാരിലെ നാല്‍പ്പതോളം ഉദ്യോഗസ്ഥരും അന്വേഷണത്തിന് സഹായിക്കുന്നുണ്ട്. അമേരിക്കയുടെ ബ്രിട്ടന്റെയും സംഘങ്ങളും അന്വേഷണ രംഗത്തുണ്ട്. എന്‍ഐഎ സംഘവും സ്ഥലത്ത് പരിശോധന നടത്തി. മറ്റ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അപകടസാഹചര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതലതലസമിതിയും രൂപീകരിച്ചു. ബോയിങ് ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് അധിക സുരക്ഷാപരിശോധനകള്‍ നടത്തണമെന്ന് എയര്‍ഇന്ത്യക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നിര്‍ദേശം നല്‍കി. വിമാന അപകടവുമായി ബന്ധപ്പെട്ട് എല്ലാവിവരങ്ങളും സുതാര്യമായി കൈമാറുമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.

വിമാനത്താവളത്തില്‍നിന്ന് 5 കി.മി അകലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മെസിന് മുകളില്‍ വിമാനം പതിക്കുമ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറിലേറെപേരാണ് ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. നാല് മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഭാര്യമാരടക്കം ആറ് റെസിഡന്റ് ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ എന്നിവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തില്‍ 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം ഉണ്ടായിരുന്നു. ഇത്രയും ഇന്ധനം കത്തിയമര്‍ന്നതിനാല്‍ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. പലരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലായതിനാല്‍ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന തുടങ്ങി. മുഴുവന്‍പേരെയും തിരിച്ചറിയാനായി ദിവസങ്ങളെടുക്കും. തിരിച്ചറിഞ്ഞവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 215 പേരുടെ കുടുംബാംഗങ്ങള്‍ സാമ്പിളുകള്‍ നല്‍കാന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.