ലണ്ടന്‍: മരണമടഞ്ഞ അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ നാട്ടിലേക്ക് പോയ അച്ഛന്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ പെട്ടതോടെ അനാഥരായത് രണ്ട് പെണ്‍കുട്ടികളാണ്. സന്മസുള്ളവര്‍ അവര്‍ക്കായി നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ ഇതുവരെ പിരിക്കാനായത് 6 ലക്ഷം പൗണ്ടാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് 18 ദിവസങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ മൂലം മരണമടഞ്ഞ ബാരതി പടോലിയയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കും ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനുമായിട്ടായിരുന്നു അര്‍ജുന്‍ പടോലിയ എന്ന 37 കാരന്‍ ഇന്ത്യയിലെത്തിയത്.

ചിതാഭസ്മം തന്റെ ജന്മനാടായ ഗുജറാത്തിലെ പുണ്യ നദിയായ നര്‍മദയില്‍ നിമജ്ജനം ചെയ്യണം എന്ന ഭാര്യയുടെ അന്ത്യാഭിലാഷത്തിന്റെ പൂര്‍ത്തീകരണത്തിനായിട്ടായിരുന്നു ആ സ്നേഹനിധിയായ ഭര്‍ത്താവ് ഇന്ത്യയിലേക്ക് തിരിച്ചത്. ഗംഗാ നദിക്ക് ശേഷം ഏറ്റവും പരിപാവനമായി കണക്കാക്കപ്പെടുന്ന പുണ്യനദിയാണ് നര്‍മദ. ആത്മാവിനെ ശുദ്ധീകരിച്ച് മോക്ഷം നേടിക്കൊടുക്കുമെന്ന വിശ്വാസത്തില്‍ നിരവധിപേരാണ് ദിനംപ്രതി തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനായി ഇവിടെ എത്തുന്നത്.

ചിതാഭസ്മം നിമജ്ജനം ചെയ്ത്, അനുബന്ധ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം പടോലിയ അഹമ്മദാബാദില്‍ നിന്നും 150 മൈല്‍ ദൂരെയുള്ള തന്റെ ഗ്രാമത്തിലേക്ക് മടങ്ങി. പിന്നീടാണ് തന്റെ രണ്ട് പെണ്മക്കളുടെ അടുത്തെത്താനായി ദുര്‍വിധി വിഴുങ്ങിയ വിമാനത്തില്‍ കയറിയത്. 53 ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പടെ 242 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമായിരുന്നു അദ്ഭുതകരമായി രക്ഷപ്പെടാനായത്. നാലും എട്ടും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ഇയാള്‍ക്കുള്ളത്. വെറും 18 ദിവസത്തെ ഇടവേളയിലാണ് ഈ കുരുന്നുകള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായത്.

ഇതേ തുടര്‍ന്നായിരുന്നു, പടോലിയ ജോലി ചെയ്തിരുന്ന ഇന്‍സ്പയേര്‍ഡ് എലെമെന്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയും, പടോലിയയുടെ കുറ്റുംബാംഗങ്ങളും ചേര്‍ന്ന് ഈ പെണ്‍കുട്ടികള്‍ക്കായി ഒരു ഗോ ഫണ്ട് മി പേജ് രൂപീകരിച്ചത്. ഇതുവരെ 5,74,454 പൗണ്ടാണ് ഇവര്‍ക്ക് സമാഹരിക്കാനായത്. ഇത് ഈ കുരുന്നുകള്‍ക്ക് ഒരു സുരക്ഷിതമായ ഭാവി ഉറപ്പാക്കും എന്നാണ് കരുതുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം മുഴുവന്‍ ഒരു ലീഗല്‍ ട്രസ്റ്റിലേക്കോ, അതല്ലെങ്കില്‍, ഇവര്‍ക്കായി നിയമിക്കപ്പെടുന്ന രക്ഷകര്‍ത്താക്കളിലേക്കോ പോകും.

ഇപ്പോള്‍, പടോലിയയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ കുട്ടികള്‍ ഉള്ളത്. അവരുടെ അമ്മ ധൈര്യപൂര്‍വ്വം കാന്‍സറുമായി പടപൊരുതുമ്പോള്‍ ഇവര്‍ക്കൊപ്പം ഉറച്ചു നിന്നവരാണ് ഈ കുടുംബാംഗങ്ങള്‍.