കോഴിക്കോട്: അഖില്‍ പി ധര്‍മ്മജന്‍ എഴുതിയ 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി എഴുത്തുകാര്‍. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം എന്നാണ് ഇന്ദു മേനോന്റെ വിമര്‍ശനം. പറങ്ങോടി പരിണയം മലയാള സാഹിത്യത്തിന്റെ മുഖമായി വയ്ക്കാമെന്നും ഇന്ദു പറയുന്നു.

ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്‌കാരവിധിനിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണമെന്നും ഇന്ദു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലിറ്റററിഫിക്ഷന്‍ ഇനി ഒന്നിനും ആവശ്യമില്ല ധാരാളമായി വിറ്റുപോകുന്ന പള്‍പ്പ് ഫിക്ഷനാണ് ഇനിയത്തെ കാലം. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം.

പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി ഇനി നമുക്ക് വയ്ക്കാം. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നേയില്ല.

വി വിജയകുമാര്‍ സാര്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. മൃദുലിന്റെ കഥയ്ക്കും ദുര്‍ഗ്ഗാപ്രസാദിന്റെ കവിതയ്ക്കും മേലെ ഒരു പള്‍പ്പു നോവലിനെ പുരസ്‌കരിക്കുന്ന സാഹിതീയഭാവുകത്വമാണ് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിധികര്‍ത്താക്കള്‍ക്കുള്ളത്.

സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്‌കാരവിധി നിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണം റാം നിങ്ങള്‍ കരുതുന്ന അഭിനവരാമന്‍ അല്ല ചങ്ങായിമാരെ

നബി : ജൂറിയായി ഇരിക്കുന്നവരുടെ പേര് താഴെ നല്‍കുന്നു ഇവര്‍ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ

മലയാളം; സുശ്രീ എ.ജി. ഒലീന, ഡോ. വി. രാജീവ്, ഡോ. ശ്രീവൃന്ദ നായര്‍ എന്‍


സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിന്റെ ഇതിവൃത്തം.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും എന്റെ ഉമ്മകള്‍' അഖില്‍ കുറിച്ചു.