ചെന്നൈ: സ്വത്ത് എഴുതി നല്‍കാന്‍ മക്കളുടെ സമ്മര്‍ദം കൂടിയതോടെ വിമുക്തഭടന്‍ ആധാരം ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്കയായി അര്‍പ്പിച്ചു. നാലുകോടി രൂപ വിലമതിക്കുന്ന സ്വത്ത് വകകളാണ് അദ്ദേഹം ക്ഷേത്രത്തിന് ദാനമായി നല്‍കിയത്. തന്റെ സ്വത്ത് വകകള്‍ ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും ആധാരത്തിനൊപ്പം കാണിക്കയിലിട്ടു. സ്വത്തിനു വേണ്ടി കടിപിടി കൂടിയ മക്കള്‍ക്ക് എന്തുവന്നാലും തന്റെ സ്വത്ത് നല്‍കില്ലെന്ന വാശിയിലാണ് ആ പിതാവ്.

ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ്. വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിനുനല്‍കാന്‍ തീരുമാനിച്ചത്. തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാള്‍ അമ്മന്‍ ക്ഷേത്രത്തിനാണ് ഒറ്റ ദിവസം കൊണ്ട് കോടികളുടെ സമ്പത്ത് ലഭിച്ചത്. ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ് വസ്തുവിന്റെ ആധാരവും അത് ഇഷ്ടദാനംചെയ്യുകയാണെന്ന കുറിപ്പും ലഭിച്ചത്.

കരസേനയില്‍നിന്ന് വിരമിച്ച വിജയന്‍ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചുതാമസിക്കുകയാണ്. രണ്ടുപെണ്‍മക്കളുടെ കല്യാണം നേരത്തേ കഴിഞ്ഞു. സ്വത്ത് എഴുതിത്തരണം എന്നുപറഞ്ഞ് പെണ്‍മക്കള്‍ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാളുടെ ഭക്തനായ വിജയന്‍ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടുംസ്ഥലവുമാണ് ദാനംചെയ്തത്.

കഴിഞ്ഞദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെചോദിക്കാന്‍ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഭണ്ഡാരത്തിലിട്ട സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നതാണ് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ഇതോടെ പിതാവിന്റെ സ്വത്തുക്കള്‍ എല്ലാം കൈവിട്ടു പോയ മനോവിഷമത്തിലാണ് മക്കളും ഭാര്യയും.