ലണ്ടന്‍: കടല്‍ത്തീര സവാരികള്‍ക്കും, അതിമനോഹരമായ ബീച്ച് ഹട്ടുകള്‍ക്കും, പരമ്പരാഗത ബീച്ച് ഗെയിമുകള്‍ക്കും ഏറെ കേള്‍വികേട്ടതായിരുന്നു ബ്രിട്ടണിലെ ബോഗ്‌നോര്‍ റെജിസ്. 1784 ല്‍ ഇത് ഇവിടെ സ്ഥാപിച്ചതു മുതല്‍ കുടുംബസമേതമുള്ള വിനോദത്തിനായി ഏറെ ആളുകള്‍ താത്പര്യപ്പെട്ടിരുന്നതും ഇവിടെ വരാനായിരുന്നു. എന്നാല്‍, ഉപഭോതൃ താത്പര്യാര്‍ത്ഥം നിലകൊള്ളുന്ന വിച്ച്: എന്ന സംഘടന നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ബ്രിട്ടനിലെ ഏറ്റവും മോശപ്പെട്ട കടലോര വിനോദകേന്ദ്രമായി തിരഞ്ഞെടുത്തത് പടിഞ്ഞാറന്‍ സസ്സക്സിലുള്ള ഈ ബീച്ചിനേയാണ്. മികച്ച ബീച്ചുകളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സൂര്യപ്രകാശം ലഭ്യമായ ഇടങ്ങളിലൊന്നായ ഇവിടം.

ബ്രിട്ടനിലെ 118 കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് 3,800 പേര്‍ക്കിടയിലായിരുന്നു സര്‍വ്വേ നടത്തിയത്. ഭക്ഷണപാനീയങ്ങള്‍, ചെലവാക്കുന്ന പണത്തിനുള്ള മൂല്യം, പ്രകൃതിഭംഗി തുടങ്ങിയ മിക്ക വിഭാഗങ്ങളിലും ഈ ബീച്ചിന് ലഭിച്ചത് വണ്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമായിരുന്നു. ഒരു വിനോദ സഞ്ചാരമെന്ന രീതിയില്‍ ഇതിന് ലഭിച്ചത് വെറും 36 ശതമാനം സ്‌കോര്‍ മാത്രമായിരുന്നു. ഇതിനു തൊട്ടു മുകളില്‍, മോശപ്പെട്ട രണ്ടാമത്തെ ബീച്ച് ആയി ഉള്ളത് ഗ്വിനെഡിലെ ബാംഗോര്‍ ആണ്. 38 ശതമാനം സ്‌കോര്‍ ആണ് ബാംഗോറിന് നേടാനായത്.

എസ്സെക്സൈലെ ക്ലാക്ടണ്‍ ഓണ്‍ സീയ്ക്കും വളരെ കുറഞ്ഞ സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വിസ്താരമേറിയ കടലോര വിനോദ സഞ്ചാര കേന്ദ്രമായിട്ടും. കടലോര റിസോര്‍ട്ടിന് ലഭിച്ചിരിക്കുന്നത് വന്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ്. ബ്രിട്ടനിലെ കൂടുതലായി അറിയപ്പെടുന്ന മിക്ക ബീച്ചുകളും ഈ വര്‍ഷത്തെ സര്‍വ്വേയില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സ്‌കെഗ്‌നെസ്സിന് 54 ശതമാനം സ്‌കോര്‍ നേടാനായപ്പോള്‍ ബ്ലാക്ക്പൂളിന് നേടാനായത് 48 ശതമാനം സ്‌കോര്‍ ആണ്. ഇവയ്ക്ക് രണ്ടിനും ലഭിച്ചത് വണ്‍ സ്റ്റാര്‍ റേറ്റിംഗും. കൂടുതല്‍ ഫാഷനബിള്‍ ആയ ബീച്ചുകളും ബ്രിട്ടീഷുകാരുടെ മനം കവര്‍ന്നില്ല. മാര്‍ഗെയ്റ്റിന്‍ 56 ശതമാനം സ്‌കോര്‍ ലഭിച്ചപ്പോള്‍ ബ്രൈറ്റണ് ലഭിച്ചത് 61 ശതമാനമാണ്.

താരതമ്യേന മികച്ച ബീച്ചുകള്‍ ഉള്ളത് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് എന്നാണ് സര്‍വ്വേ പറയുന്നത്. നോര്‍ത്തംബര്‍ലാന്‍ഡിലെ ബാംബര്‍ഗ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും രാജ്യത്തെ ഏറ്റവും മികച്ച ബീച്ച് എന്ന പദവി നിലനിര്‍ത്തി. 84 ശതമാനം സ്‌കോര്‍ ലഭിച്ച ബാംബര്‍ഗിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗും ലഭിച്ചു. വൃത്തിയും ഭംഗിയുമുള്ള ബാംബര്‍ഗിനെ ബീച്ചുകളിലെ രത്‌നം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. ഒരു രാത്രി ഇവിടെ തങ്ങാന്‍ ശരാശരി 130 പൗണ്ട് ചെലവ് വരുന്ന ഇവിടെ ചെലവഴിക്കുന്ന പണത്തിന് മൂല്യം തിരികെ ലഭിക്കും എന്ന് സന്ദര്‍ശകര്‍ പറയുന്നു. ബാംബര്‍ഗ് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ജുറാസിക് തീരത്തെ ബീര്‍ ആ സ്ഥാനത്തേക്ക് വന്‍ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം പതിനെട്ടാം സ്ഥാനത്തായിരുന്നു ഇത് ഉണ്ടായിരുന്നത്.

വെയ്ല്‍സിലെ ചില കടലോര പട്ടണങ്ങളും മികച്ച കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വടക്കന്‍ വെയ്ല്‍സിലെ ഗ്വിനെഡിലുള്ള പോര്‍ട്ട്മീരിയോണ്‍ ഇതില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ഭംഗിക്കും, സീ ഫ്രണ്ടിനും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇതിന് 79 ശതമാനം സ്‌കോര്‍ നേടാനും കഴിഞ്ഞു. പെംബ്രോക്ക്ഷയറിലെ സെയിന്റ് ഡേവിഡ് ആണ് നാലാം സ്ഥാനത്തുള്ളത്.