ലണ്ടന്‍: യുവതിയെ രണ്ടു തവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഖത്തറിലെ ഒട്ടകക്കാരനെ കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. ഇരയെ ഭയപ്പെടുത്തും വിധം പെരുമാറിയ ഇയാള്‍ക്കെതിരെ രണ്ട് ബലാത്സംഗ ശ്രമങ്ങള്‍ക്കാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഈയാഴ്ച ആദ്യം നാസ്സര്‍ അല്‍ ഗെരൈനിക് എന്ന ഇയാളെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബ്രിട്ടീഷ് കോടതിയില്‍ വിദേശ കുറ്റവാളികള്‍ എത്തുന്നത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു എന്നാണ് ചില സാമൂഹ്യ നേതാക്കള്‍ പറയുന്നത്. തിരക്ക് ഏറിയ ജയിലുകളിലെ കുറ്റവാളികള്‍ 12 ശതമാനത്തോളം വിദേശികളാണെന്നും അവര്‍ പറയുന്നു.

എന്നാല്‍, 27 കാരനായ അല്‍ ഗേരൈനിക്കിനെ പോലൊരു കഥ അധികം പേര്‍ക്കും ഉണ്ടാകില്ല. ചുരുങ്ങിയത് അറസ്റ്റിലാകുന്നത് വരെയെങ്കിലും അയാള്‍ ഖത്തര്‍ മരുഭൂമിയിലെ താരതമ്യെന യാഥാസ്ഥികമായ ബീഡോയിന്‍ ഗോത്രത്തില്‍ നിന്നുള്ള ഒരു ഒട്ടകം സൂക്ഷിപ്പുകാരന്‍ മാത്രമായിരുന്നു. മരുഭൂമിയില്‍ തന്നെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഇയാള്‍ക്ക് പുറം ലോകവുമായി കാര്യമായ ബന്ധമൊന്നുമില്ലെന്നാണ് ഇയാളുടെ വക്കീല്‍ കോടതിയില്‍ പറഞ്ഞത്. മാത്രമല്ല, ചികിത്സയ്ക്കായി യു കെയില്‍ എത്തുന്നതു വരെ ഇയാള്‍ക്ക് ആധുനിക നഗര ജീവിതം പരിചിതമായിരുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.

ഹൃദയ സംബന്ധമായ ചികിത്സക്കായി പ്രശസ്തമായ റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലാണ് ഇയാള്‍ ചികിത്സയിലുള്ളത്. ഇയാള്‍, തീര്‍ത്തും മറ്റൊരു യുഗത്തില്‍ ജീവിക്കുന്ന വ്യക്തിയാണ് എന്ന നിലയിലായിരുന്നു ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ ഇയാളെ വിട്ടയയ്ക്കണം എന്നായിരുന്നു അഭിഭാഷകന്റെ വാദവും. അതായത്, ആധുനിക ലോകത്തെ കുറിച്ചോ പെരുമാറ്റ രീതികളെ കുറിച്ചോ യാതൊരു ഗ്രാഹ്യവുമില്ലാത്ത പക്വത എത്താത്ത ഒരു വ്യക്തി എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, കോടതി ഈ വാദം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഏഴ് വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇയാള്‍ എങ്ങനെ ഇവിടെയെത്തി എന്നതാണ്. ഇയാളുടെ യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം ചെലവഴിക്കുന്നത് ആരാണെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. ലണ്ടനില്‍ എത്തിയപ്പോള്‍ അയാള്‍ എവിടെയാണ് താമസിച്ചിരുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതില്‍ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ഇയാളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. 2023 ല്‍ ആണ് ഇയാള്‍ ആദ്യമായി ഖത്തര്‍ വിട്ട് യു കെയില്‍ എത്തുന്നത്. ആ വര്‍ഷം ആഗസ്റ്റിലാണ് ഇയാളെ ബലാത്സംഗ ശ്രമത്തിന് അറസ്റ്റ് ചെയ്ത് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. അന്ന് അയാള്‍ നല്‍കിയ വിലാസം 79, മൗണ്ട് സ്ട്രീറ്റെ എന്നതായിരുന്നു.

മേയ്‌ഫെയറിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് സ്ട്രീറ്റ് ഇന്ന് ലണ്ടനിലെ ഏറ്റവും ആഡംബരമുള്ള ആവാസകേന്ദ്രമാണ്. ഒരുകാലത്ത് ലിറ്റില്‍ ദോഹ എന്നും ഖത്തറോപോളിസ് എന്നുമൊക്കെ ഈ സ്ഥലത്തെ വിശേഷിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന, ഖത്തര്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ധാരാളം ആഡംബര സൗധങ്ങള്‍ ഇവിടെയുള്ളതിനാലാണ് അത്തരത്തിലൊരു വിളിപ്പേര് വന്നത്. ഗൃഹോപകരണ നിര്‍മ്മാണ രംഗത്തെ പ്രമുഖനും, വാറ്റ്‌ഫോര്‍ഡ് ഫുട്‌ബോള്‍ ക്ലബിന്റെ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഡേവിഡ് മെല്ലറിന്റെ ലണ്ടനിലെ വസതിയായിരുന്നു ഇയാള്‍ വിലാസം നല്‍കിയ നമ്പര്‍ 79. വിക്ടോറിയന്‍ വാസ്തുശില്പ മാതൃകയില്‍ പണിതീര്‍ത്ത ഈ ആറുനില കെട്ടിടം 2015 ല്‍ 40 മില്യന്‍ പൗണ്ടിനാണ് മെല്ലെര്‍ വില്‍ക്കുന്നത്.

ഇപ്പോള്‍ ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട കേവലം ഒരു ഒട്ടക പരിപാലകനായ ഒരു വ്യക്തിക്ക് അത്തരമൊരു സ്ഥലവുമായി എന്ത് ബന്ധമാണ് ഉള്ളത് എന്നതാണ് ദുരൂഹതയ്ക്ക് തീവ്രത വര്‍ദ്ധിപ്പിക്കുന്നത്. ലാന്‍ഡ് റെജിസ്ട്രിയിലെ രേഖകള്‍ പ്രകാരം ഈ കെട്ടിടം മെല്ലെറില്‍ നിന്നും വാങ്ങിയത് ഖത്തറിലെ രാജകുടുംബത്തില്‍ പെട്ടവരാണ്. സ്വന്തം പൗരന്മാര്‍ക്ക്, ഏതാണ്ട് പൂര്‍ണ്ണമായും സൗജന്യമായി വിദേശ ചികിത്സയുള്‍പ്പടെയുള്ള ചികിത്സ ഒരുക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. 2023 ല്‍ 53000 ഖത്തര്‍ പൗരന്മാരാണ് സൗജന്യ ചികിത്സയ്ക്കായി അപേക്ഷിച്ചത്. അതില്‍ ഒരാളായിരുന്നു അല്‍ ഗെരൈനിക്. അങ്ങനെയാണ് അയാള്‍ ലണ്ടനിലെത്തുന്നത്.

ഇയാള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നെങ്കിലും, അവസാന നിമിഷം അത് നടക്കാതെ പോയി. രാജകുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 79 മൗണ്ട് സ്ട്രീറ്റിന്റെ ചുമത ഇപ്പോള്‍ ബ്രിട്ടനിലെ ഖത്തര്‍ എംബസ്സികാണ്. പല പരിപാടികളും വിരുന്നുകളും നടത്തുന്നതിനായി എംബസി ഉപയോഗിക്കുന്ന ഈ സ്ഥലം ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാധാരണ ഖത്തര്‍ പൗരന്മാര്‍ക്ക് താത്ക്കാലിക താമസമൊരുക്കാനും ഉപയോഗിക്കാറുണ്ട്. അങ്ങനെയാണ് ഈ ഒട്ടകക്കാരന്‍ അവിടെ താമസമാക്കിയത്. തങ്ങളുടെ പൗരന്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് അറിയാമെങ്കിലും, അയാള്‍ക്ക് നിയമസഹായം ഒരുക്കുകയോ മറ്റേതെങ്കിലും തരത്തില്‍ കേസില്‍ ഇടപെടുകയോ ഖത്തര്‍ എംബസി ചെയ്തട്ടില്ല.