മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമ്പോള്‍ സംശയം നീളുന്നത് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ? വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍ എന്‍.ഡി. ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. അതിനിര്‍ണ്ണായക വെളിപ്പെടുത്തലാണ് ഇതെല്ലാം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ആക്രമണത്തിന് സമാനമാണ് ഈ അപകടമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. ഇതേ മാതൃകയിലാണ് മെഡിക്കല്‍ കോളേജിലേക്ക് വിമാനം അഹമ്മദാബാദില്‍ ഇടിച്ചിറക്കിയത്.

അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്് ബോക്സുകള്‍ പരിശോധനക്കായി വിദേശരാജ്യത്തേക്ക് അയയ്ക്കില്ല എന്നും മാഹോല്‍ വ്യക്തമാക്കി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞു. വിമാനാപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മൊഹോല്‍ വിശേഷിപ്പിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. രാജ്യത്തെ വിവിധ ഏജന്‍സികള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണോ ഇന്ധന വിതരണത്തിലെ പ്രശ്നങ്ങളാണോ അതോ രണ്ട് എഞ്ചിനുകളും തകരാറിലാകാനുള്ള മറ്റേതെങ്കിലും കാരണമാണോ അപകടത്തിന് വഴി വെച്ചതെന്ന കാര്യം അന്വേഷണ സംഘംകണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

ബ്ലാക്ക് ബോക്‌സിലെ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മൊഹോല്‍ വ്യക്തമാക്കി. നേരത്തേ വിമാനത്തിന്റെ ബ്ലാക്് ബോക്സ് പരിശോധനക്കായി വിദേശ രാജ്യത്തേക്ക് അയയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത് നമ്മുടെ കൈവശം തന്നെയാണ് ഉള്ളതെന്നും വിദേശത്തേക്ക് അയയ്ക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ അന്വേഷണവും കേന്ദ്രസര്‍ക്കാര്‍ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്്ന പറന്നുയര്‍ന്ന നിമിഷങ്ങള്‍ക്കുള്ളിലാണ് വിമാനം അപകടത്തില്‍ പെട്ടത്.

വിമാനത്തിലെ 242 യാത്രക്കാരില്‍ വിശ്വാസ് കുമാര്‍ രമേശ് എന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനാപകടം നടന്നതിന് ശേഷം ഇതാദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി സാധ്യതയെ കുറിച്ച് പരാമര്‍ശം നടത്തുന്നത്. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടേയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തിയിരുന്നു. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം എന്നാണ് വിലയിരുത്തപ്പെടുന്നത്. മനപൂര്‍വമായി നടത്തിയ ഇന്ധന മലിനീകരണമാണോ ഇതിന് കാരണം എന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു പറയുന്നില്ലെന്ന് മന്ത്രി അറിയിച്ചു. കൂാടതെ എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഒരു സുരക്ഷാ പ്രശ്നവും ഇല്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

എയര്‍ ഇന്ത്യയുടെ കൈവശമുള്ള 33 ബോയിങ്ങ് ഡ്രീം ലൈനര്‍ വിമാനങ്ങളും സുരക്ഷിതമാണെന്ന് വിദഗ്ധര്‍ ഉറപ്പ് തന്നതായി മാഹോല്‍ വെളിപ്പെടുത്തി. 625 അടി മുകളില്‍ നിന്നാണ് വിമാനം താഴേക്ക് ഇടിച്ചിറങ്ങിയത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.