തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്‌ലോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്നും, മുഹമ്മദ് റിയാസ് പ്രതികരിച്ചു. ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നത്.

ബോധപൂര്‍വ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ എന്നും റിയാസ് ചോദിച്ചു. നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്ളോഗര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്ന് ആണോ കരുതുന്നതെന്നും മന്ത്രി ചോദിച്ചു.

അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് പറഞ്ഞ് മാധ്യമങ്ങളെയും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ബോധപൂര്‍വം ഇത്തരക്കാരെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? ജനങ്ങള്‍ക്ക് സത്യം അറിയാം. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാര്‍ത്ത നല്‍കേണ്ടത്? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുമ്പോള്‍ പരിശോധിച്ചിരുന്നോ? ചാര പ്രവര്‍ത്തിയാണ്. ഗുരുതര വിഷയമാണ്. ചില്ലറ കളിയല്ല, തമാശയുമല്ല. ഇത്തരം അസംബന്ധ വാര്‍ത്തകള്‍ തുടങ്ങിവെച്ചവരെ പുറത്തുകൊണ്ടുവരണം. ബിജെപിക്ക് രാഷ്ട്രീയ അജണ്ട കാണും. ഇത്തരം പ്രചാരണങ്ങളോട് പുല്ല് വിലയാണ്. ജനം കൂടെയുണ്ട്. മാധ്യമങ്ങള്‍ക്ക് തോന്നുംപോലെ വാര്‍ത്ത നല്‍കാം. നോ പ്രോബ്ലം. '- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജ്യോതി മല്‍ഹോത്ര വിഷയത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച മന്ത്രി, വസ്തുതകള്‍ അന്വേഷിക്കാതെ വാര്‍ത്ത നല്‍കരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങള്‍ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും തുറന്നടിച്ചു. രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സര്‍ക്കാര്‍ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ നല്ല ഉദ്ദേശത്തോടെ, മുന്‍പും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മല്‍ഹോത്രയെയും വിളിച്ചത്. ബോധപൂര്‍വ്വം ഇത്തരം ആളുകളെ സര്‍ക്കാര്‍ കൊണ്ടുവരുമോ പ്രചാരണം നടത്തുന്നവര്‍ ഇഷ്ടം പോലെ ചെയ്‌തോട്ടെ. അതില്‍ ഭയമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം, ജനങ്ങള്‍ കൂടെ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാന സര്‍ക്കാരനാണെന്നും ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മല്‍ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനം നല്‍കിയെന്നും താമസം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഒരുക്കിയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കണ്ണൂര്‍, കൊച്ചി, മൂന്നാര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷനായി ജ്യോതി എത്തിയത്. ഇവിടെ നിന്നെല്ലാം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്ഥാനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.