റ്റലിയിലെ മിലാനില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. 35 വയസ്സുള്ള ഒരാളാണ് മരിച്ചതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പെയിനിലെ ആസ്റ്റുരിയസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന വൊളോത്തിയ കമ്പനിയുടെ എ319 എയര്‍ബസിന്റെ മുന്നില്‍ ഇയാള്‍ അപ്രതീക്ഷിതമായി വന്നുപെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന്, രണ്ടുമണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അതേസമയം, പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ റണ്‍വെയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് ഇയാള്‍ റണ്‍വെയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ യാത്രക്കാരനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനക്കമ്പനിയായ വൊളോത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ മരിച്ച വ്യക്തിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും പുറത്ത് വിട്ടിട്ടില്ല. മരിച്ച വ്യക്തി വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിനുള്ളിലാണ് കുടുങ്ങിപ്പോയത്. വിമാനത്തിന് അടുത്തേക്ക് നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ പാഞ്ഞ് വരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുകയാണ്. വിമാനത്തിലെ വിന്‍ഡോ സീറ്റിലിരുന് പലരും ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത് കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികളാണ്.

മരിച്ച വ്യക്തി അമിത വേഗത്തില്‍ ഒരു വാഹനം ഓടിച്ചാണ് വിമനാവത്താവളത്തിലേക്ക് എത്തിയത്. തൊട്ടു പിന്നാലെ പോലീസ് എത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ വിമാനത്തിന് അടുത്തേക്ക് ഓടിയത്. അങ്ങനെയാണ് ഇയാള്‍ വിമാനത്തിന്റെ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് വിമാനക്കമ്പനി യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം തയ്യാറാക്കിയിരുന്നു.

ക്രൂരമായ ഈ കാഴ്ച കണ്ട് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കാമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറാനില്‍ ഒരു വിമാനത്താവള ജീവനക്കാരനും എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചിരുന്നു.