ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ കോച്ചിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത് റെയില്‍വേ മന്ത്രാലയം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമാണ്. ഇതില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വെ വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളില്‍ ആറ് ക്യാമറകളും സ്ഥാപിക്കും. ശനിയാഴ്ച കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവും ഉള്‍പ്പെടെ നടത്തിയ യോഗത്തിനുശേഷമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. മുമ്പ് ട്രെയിനുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് യോഗം വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ ഇങ്ങനെ ക്യാമറകള്‍ സ്ഥാപിച്ച ട്രെയിനുകളില്‍ ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

74000 പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകളിലും 15000 എഞ്ചിനുകളിലും ഇതോടെ ക്യാമറകള്‍ വരും. 100 കിലോമീറ്റര്‍ വേഗതയും കുറഞ്ഞ പ്രകാശമുണ്ടെങ്കില്‍ പോലും ഉയര്‍ന്ന റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. 360 ഡിഗ്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ക്യാമറകള്‍ പകര്‍ത്തും. കോച്ചുകളിലേക്ക് പ്രവേശിക്കുന്ന വാതിലുകളോട് ചേര്‍ന്നാകും രണ്ടുവീതം ക്യാമറകള്‍ സ്ഥാപിക്കുക. ലോക്കോമോട്ടീവുകളില്‍ ആറെണ്ണം വീതമാണ് സ്ഥാപിക്കുക. മുന്നിലും പിന്നിലും ഒരെണ്ണം, ക്യാബിനുള്ളില്‍ മുന്നിലും പിന്നിലും ഒരെണ്ണം, ലോക്കോമോട്ടീവിന്റെ വശങ്ങളില്‍ ഓരോന്നുവീതം എന്നിങ്ങനെയാകും ക്യാമറകള്‍ സ്ഥാപിക്കുക. എഞ്ചിനിലെ ക്യാമറകള്‍ ശബ്ദവും പിടിച്ചെടുക്കും.

ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പോലും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തിലാകും ക്യാമറകള്‍ സ്ഥാപിക്കുക. യാത്രക്കാരുടെ കോച്ചിനകത്തുകൂടിയുള്ള സഞ്ചാരങ്ങള്‍ മാത്രമാകും ഇവ റെക്കോര്‍ഡ് ചെയ്യുക. അസ്വാഭാവിക നീക്കങ്ങള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കും.

74000 കോച്ചുകളിലും 15000 എഞ്ചിനുകളിലുമാണ് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും, 100 കിമീ വരെ വേഗതയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിക്കുക. കോച്ചുകളില്‍ വാതിലിനടുത്തും കോമണ്‍ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.