പൊയ്നാച്ചി: കഴുത്തില്‍ കിടന്ന താലിമാല മോഷണം പോയതിന്റെ സങ്കടത്തിലായിരുന്നു പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം.ഗീത. എന്നാല്‍ ഒമ്പത് ദിവസത്തിന് ശേഷം മാല തിരികെ കിട്ടിയപ്പോള്‍ കള്ളന്റെ നല്ല മനസിനെ കുറിച്ച് വാചാലയാകുകയാണ് ഇവര്‍. മാല തിരികെ വീട്ടിലെത്തിച്ച് നല്‍കിയ കള്ളന്റെ മനസിനെ കുറിച്ച് വാചാലയാവുകയാണ് ഇവര്‍. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്ക്കൊപ്പം ഉണ്ടായിരുന്ന കത്താണ് ഗീതയുടെ മനസ്സിനെ ആര്‍ദ്രമാക്കിയത്.

കത്ത് ഇങ്ങനെ 'ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍, ഒരു വിറയല്‍. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്‌സാപില്‍ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതല്‍ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്.. '

മാല തിരികെ കിട്ടിയ സന്തോഷത്തിനിടയിലും കള്ളന്റൈ നല്ല മനസിനെ കുറിച്ച് വാചാലയാവുകയാണ് ഇവര്‍. ഈ മാസം നാലിന് വൈകിട്ട് പൊയ്നാച്ചിയില്‍നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവ്, റിട്ട. റവന്യു ഉദ്യോഗസ്ഥന്‍ വി ദാമോദരനൊപ്പം ബസില്‍പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്.

മേല്‍പറമ്പ് പൊലീസില്‍ പരാതിനല്‍കി. പൊലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ചെയ്തു. ഇന്നലെ രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്നാച്ചിയിലേക്കു പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ 'കുണ്ടംകുഴി' എന്ന് എഴുതിയിരുന്നു.