ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഡാറ്റ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ സാമൂഹിക മാധ്യമ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സഞ്ജയ് കുമാര്‍. മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി തെറ്റായി കാണിച്ചതിനാണ് മാപ്പ് പറഞ്ഞത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൃത്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് ക്ഷമാപണം.

ലോക്‌നീതി-സിഎസ്ഡിഎസ് പ്രതിനിധിയായ സഞ്ജയ് കുമാര്‍, മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി തെറ്റായി കാണിച്ചതിനാണ് മാപ്പ് പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നായിരുന്നു ആരോപണം.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും 2024 എഎസിന്റെയും ഡാറ്റ താരതമ്യം ചെയ്യുമ്പോള്‍ പിശക് സംഭവിച്ചു. തുടര്‍ച്ചയായ ഡാറ്റ ഞങ്ങളുടെ ഡാറ്റ ടീം തെറ്റായി വായിച്ചു. അതിനുശേഷം ട്വീറ്റ് നീക്കം ചെയ്തു. ഒരു തരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും 'ലോക്നീതി-സിഎസ്ഡിഎസ് സഹ-ഡയറക്ടര്‍ സഞ്ജയ് കുമാര്‍ എക്സില്‍ കുറിച്ചു. സഞ്ജയ് കുമാറിന്റെ ക്ഷമാപണത്തിന് പിന്നാലെ ബിജെപി രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നു.

മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആശ്രയിച്ച ഡാറ്റ ഉപയോഗിച്ച അതേ സ്ഥാപനം ഇപ്പോള്‍ അവരുടെ കണക്കുകള്‍ തെറ്റാണെന്ന് സമ്മതിച്ചിരിക്കുന്നു - മഹാരാഷ്ട്രയെ മാത്രമല്ല, എസ്ഐആറിനെ പോലും തെറ്റിദ്ധരിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കാരപൂര്‍വ്വം ലക്ഷ്യം വച്ചും യഥാര്‍ത്ഥ വോട്ടര്‍മാരെ വ്യാജരായി മുദ്രകുത്തിയ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇത് എവിടെയാണ് എത്തിക്കുന്നത്? ലജ്ജാകരം എന്നായിരുന്നു ബിജെപി വക്താവ് അമിത് മാളവ്യ തുറന്നടിച്ചു.

രാഷ്ട്രീയം, ജനസംഖ്യാശാസ്ത്രം, സാമൂഹിക മാറ്റം എന്നിവയെക്കുറിച്ച് ഇന്ത്യയിലുടനീളം ഏറ്റവും ജനപ്രീതിയുള്ള സര്‍വേകള്‍ നടത്തുന്നത് ലോക്നീതി-സിഎസ്ഡിഎസ് ആണ്, അവരുടെ തിരഞ്ഞെടുപ്പിനു ശേഷമുള്ള വിശകലനം ശ്രദ്ധേയമായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വന്നത് സഞ്ജയ് കുമാര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. തന്റെ ഡാറ്റ പരിശോധനയിലെ പിശക് സഞ്ജയ് കുമാര്‍ തുറന്നു പറഞ്ഞതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.