കാഞ്ഞങ്ങാട്: അമ്മയ്ക്ക് സംരക്ഷണ തുക നല്‍കണമെന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വിധി ലംഘിച്ച മകനെ ജയിലിലടച്ച് സര്‍ക്കാര്‍ ഇടപെടല്‍. കാസര്‍കോട് മലപ്പച്ചേരി വടുതലക്കുഴിയിലെ പ്രതീഷി(32)നെയാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ അടച്ചത്. കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക അടയ്ക്കുന്നതുവരെ ജയിലിലടയ്ക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണനിയമം 2007 വകുപ്പ് 5(8),ബി എന്‍ എസ് എസ് 144എന്നീ നിയമപ്രകാരമാണ് പ്രതീഷിനെ ജയിലിലടച്ചത്.

പ്രതീഷിന്റെ അമ്മ കാഞ്ഞിരപ്പൊയില്‍ ചോറുകോട്ടെ ഏലിയാമ്മ ജോസഫിന് പ്രതീഷ് പ്രതിമാസം 2000രൂപ സംരക്ഷണതുകയായി നല്‍കണമെന്ന് കാഞ്ഞങ്ങാട് മെയിന്റനസ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഏലിയാമ്മ 2025ഏപ്രില്‍ 24ന് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. 10 ദിവസത്തിനകം തുക നല്‍കാന്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന പ്രതീഷിന് നോട്ടീസ് നല്‍കി. തുക അടക്കാത്തതിനാല്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വാറണ്ട് അയച്ചു.

ജൂണ്‍ 4ന് പൊലീസ് പ്രതീഷിനെ അറസ്റ്റ് ചെയ്ത് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കി. പണം നല്‍കാന്‍ സാധിക്കില്ലെന്നും അമ്മയെ തന്റെ സഹോദരി സംരക്ഷിക്കുന്നില്ലെന്നും പ്രതീഷ് അറിയിച്ചു. എന്നാല്‍ പ്രതീഷിന്റെ വാദം തള്ളിയ ട്രൈബ്യൂണല്‍ കേസ് ജൂലൈ 10ലേക്ക് മാറ്റി. അന്ന് നടന്ന വിചാരണയില്‍ പരാതിക്കാരിയും എതിര്‍ കക്ഷിയും ഹാജരായെങ്കിലും തുക നല്‍കാന്‍ വിസമ്മതിച്ചു. ജൂലൈ 31നകം ഒരു ഗഡു നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഏലിയാമ്മയ്ക്ക് തുക കിട്ടിയില്ല.

ഇതോടെ ആഗസ്റ്റ് 12ന് ഏലിയാമ്മ വീണ്ടും ട്രൈബ്യൂണലില്‍ പരാതി നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ പ്രതീഷിനെ ആറ് മാസത്തെ കുടിശ്ശികയായ 12000രൂപ നല്‍കുന്നതുവരെ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.