കൊച്ചി: ചേലക്കരയിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് അടക്കമുള്ളപ്രവര്‍ത്തകരെ തല മൂടി കെട്ടി കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഇക്കാര്യത്തില്‍ പ്രതിഷേധം ശക്തമാക്കും. കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാര്‍ത്ഥി നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത്. മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഷാജഹാനാണ് ഈ കൊള്ളരുതായ്മക്കും നേതൃത്വം നല്‍കിയത്. സുജിത്ത് വിവാദം കത്തുന്നതില്‍ ഷാജഹാന്റെ വൈരാഗ്യമായാണ് കെ എസ് യു ഇതിനെ കാണുന്നത്.

മുഖ്യ '' ആഭ്യന്തര മന്ത്രി ' കസേരയില്‍ എല്ലാ കാലത്തും മൗനീ ബാബയായ പിണറായി വിജയന്‍ ഉണ്ടാകും എന്ന് വടക്കാഞ്ചേരി എസ്. എച്ച്.ഒ ഷാജഹാന്‍ കരുതരുത്.കൈകളില്‍ വിലങ്ങ് അണിയിച്ച്, തല മൂടി കെട്ടി കെ.എസ്.യു പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയ എസ്.എച്ച്.ഒക്ക് നിയമപരമായും, രാഷ്ട്രീയ പരമായും മറുപടി ഉണ്ടാകുമെന്നും,വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ എസ് യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത് മുഖം മറച്ചും വിലങ്ങണിയിച്ചും ആയിരുന്നു. പോലീസിന്റെ നടപടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനുശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴും നേതാക്കളെ മുഖംമൂടിയിട്ട്, വിലങ്ങുവെച്ചാണെത്തിച്ചത്. ഇതിന് പിന്നില്‍ പോലീസുകാരില്‍ ചിലരുടെ അഹങ്കാരമാണ്.

പ്രതികളെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാക്ക്, എന്തിനാണിവരെ മുഖം മറച്ച് വിലങ്ങണിയിച്ച് ഹാജരാക്കിയതെന്ന് ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന് കൃത്യമായ മറുപടി നല്‍കാനായില്ല. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കാന്‍ പോലീസ് മേധാവികളോട് ഉത്തരവിട്ടത്. കൊയിലാണ്ടിയില്‍നിന്ന് പിടികൂടിയ മൂന്ന് കെ എസ് യു നേതാക്കളെ വ്യാഴാഴ്ച രാത്രിയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരുന്നത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജിലെ കെ എസ് യു യൂണിറ്റ് ഭാരവാഹി അല്‍അമീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ജിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണു മുഖം മറച്ച്, വിലങ്ങണിയിച്ച് നേതാക്കളെ കോടതിയില്‍ കൊണ്ടുവന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷത്തിന് വഴിയൊരുക്കി. കെഎസ് യുജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഡിസിസി സെക്രട്ടറിമാരും ബ്ലോക്ക് ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും പരസ്യരോഷപ്രകടനത്തിന് ആരും മുതിര്‍ന്നില്ല. എസ്എഫ്ഐ ഏരിയാ സെക്രട്ടേറിയറ്റ് അംഗം ദേശമംഗലം ആദിത്യന്‍, കിള്ളിമംഗലം കോളേജ് യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എന്നിവരെ ഓഗസ്റ്റ് 18-നു മുള്ളൂര്‍ക്കര റെയില്‍വെ ഗേറ്റ് പരിസരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന കേസിലാണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. 8000 രൂപയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു.

അറസ്റ്റിലായ ഗണേശ് ആറ്റൂരിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് അര്‍ധരാത്രിയില്‍ ചെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.