തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ ഇന്നാണ് കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അതിനു താല്‍പര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്.

കിഹോള്‍ വഴി ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുമയ്യ നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിടും. ഇന്നലെയാണ് സുമയ്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. മേജര്‍ ശസ്ത്രക്രിയ നടത്തി ഗൈഡ് വയര്‍ പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, ഡോഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്നായിരുന്നു നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചത്.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. ഡോക്ടര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. 70 സെന്റീമീറ്റര്‍ നീളമുള്ള ഗൈഡ്വയര്‍ ആണ് രണ്ടര വര്‍ഷമായി സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയര്‍.

സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യാനായി 2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് കാല്‍സ്യം നല്‍കാനാണ് ഗൈഡ് വയര്‍ ഇട്ടത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 2ന് നെഞ്ചിന്റെ എക്സ്റേ എടുത്തു. അപ്പോഴാണ് ഗൈഡ് വയര്‍ പുറത്തെടുത്തില്ലെന്നു കണ്ടെത്തിയത്.