കൊല്ലം: നെടുവത്തൂരില്‍ കിണറിടിഞ്ഞ് വീണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തെളിയുന്നത് 'ശിവകൃഷ്ണന്റെ എടുത്തുചാട്ടം', നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍, കൊട്ടാരക്കര അഗ്‌നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ സോണി എസ്.കുമാര്‍ എന്നിവരാണ് കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായ സോണി എസ്.കുമാര്‍. പത്തുവര്‍ഷം മുന്‍പാണ് ഇദ്ദേഹം സര്‍വീസില്‍പ്രവേശിച്ചത്. നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലടക്കം സോണി സജീവമായിരുന്നു. 2012 മുതല്‍ സോണി പിഎസ്സി പരീക്ഷകള്‍ക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു. പിഎസ്സി പരീക്ഷ ജയിച്ച് അഗ്‌നിരക്ഷാസേനയില്‍ നിയമനം ലഭിച്ചത് കഠിനാധ്വാനത്തിലൂടെയാണ്. നെടുവത്തൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടയായിരുന്നു സോണിയുടെ മരണം.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിടിഞ്ഞ് വീണ് മൂന്നുപേരുടെ ജീവന്‍ നഷ്ടമായത്. യുവതിയുടെ സുഹൃത്തായ ശിവകൃഷ്ണന്റെ അശ്രദ്ധയും ഇയാള്‍ കിണറിനടുത്തേക്ക് പോയതുമാണ് അപകടത്തിന് വഴിവെച്ചത്. അതായത് എല്ലാം തുടങ്ങിയത് ശിവകൃഷ്ണന്‍. ദുരന്ത വ്യാപ്തി മരണത്തിലെത്തിച്ചതും ശിവകൃഷ്ണ്‍. അര്‍ച്ചനയും മൂന്നു മക്കളുമാണ് നെടുവത്തൂരിലെ വീട്ടില്‍ താമസം. അര്‍ച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണന്‍ നിത്യസന്ദര്‍ശകനായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ശിവകൃഷ്ണന്‍ വീട്ടിലെത്തി. മദ്യക്കുപ്പിയും ഉണ്ടായിരുന്നു. വൈകീട്ടുവരെ മദ്യപിച്ചു. പിന്നീട് മദ്യപിക്കാനായി മദ്യക്കുപ്പി നോക്കിയെങ്കിലും കണ്ടില്ല. മദ്യക്കുപ്പി അര്‍ച്ചന മാറ്റിവെച്ചെന്നായിരുന്നു ആരോപണം. ഇത് വഴക്കായി. അര്‍ച്ചനയെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ ദൃശ്യം അര്‍ച്ചന സ്വന്തം മൊബൈലില്‍ ചിത്രീകരിച്ചു. രാത്രിയോടെ അര്‍ച്ചന വീടിന് മുന്നിലുണ്ടായിരുന്ന കിണറ്റില്‍ച്ചാടിയത്.

ശിവകൃഷ്ണന്‍ തന്നെയാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊട്ടാരക്കരയില്‍നിന്ന് സോണി എസ്.കുമാര്‍ ഉള്‍പ്പെടെയുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. സോണിയാണ് അര്‍ച്ചനയെ കിണറ്റിലിറങ്ങി രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. ഇതിനുമുന്‍പ് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ അര്‍ച്ചനയുമായി സംസാരിക്കുകയുംചെയ്തിരുന്നു. എല്ലാസംവിധാനങ്ങളുമായി കയര്‍ കെട്ടി സോണി കിണറ്റിലിറങ്ങി. അര്‍ച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെ ദുരന്തമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ കിണറിന് സമീപത്തുനിന്ന് മാറിനില്‍ക്കാന്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവകൃഷ്ണന്‍ മാത്രം അനുസരിച്ചില്ല. അര്‍ച്ചനയെ മുകളിലേക്ക് കൊണ്ടുവരുന്നതിനിടെ ശിവകൃഷ്ണന്‍ ടോര്‍ച്ചടിച്ച് വെളിച്ചം തെളിക്കാനായി കിണറിന് സമീപത്തെത്തി. ഇതോടെ കിണറിന്റെ കൈവരി തകര്‍ന്നുവീഴുകയായിരുന്നു. ഒപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. തകര്‍ന്ന കൈവരിയുടെ കല്ലുകളും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും ദേഹത്തേക്കായിരുന്നു. അത് അവരുടെ മരണ കാരണമായി. ശിവകൃഷ്ണനും മരിച്ചു.

സാണി കിണറ്റിലിറങ്ങി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന് നിന്ന് ടോര്‍ച്ചടിച്ച് നല്‍കുകയായിരുന്നു ശിവകൃഷ്ണന്‍. മദ്യലഹരിയിലായിരുന്ന ഇയാളോട് മാറി നില്‍ക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പലവട്ടം പറഞ്ഞെങ്കിലും കേട്ടില്ല. അതിനിടെയാണ് ശിവകൃഷ്ണന്‍ നിന്നതിന്റെ എതിര്‍ഭാഗത്തെ പാര്‍ശ്വഭിത്തി ഇടിഞ്ഞത്. അതിനൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. പാര്‍ശ്വഭിത്തിയോട് ചേര്‍ന്നുനിന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുഫൈല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു-ഇതാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്ന വിശദീകരണം.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അര്‍ച്ചനയ്‌ക്കൊപ്പം രണ്ടുമാസമായി താമസിക്കുകയായിരുന്നു അവിവാഹിതനായ ശിവകൃഷ്ണന്‍. അര്‍ച്ചനയുടെ മക്കളും ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു. ഇവരുടെ മുന്നില്‍വച്ചാണ് മദ്യലഹരിയില്‍ ശിവകൃഷ്ണന്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യക്കുപ്പി അര്‍ച്ചന ഒളിച്ചുവച്ചതാണ് പ്രകോപനമായത്. മുഖത്ത് പരിക്കേറ്റ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. സോണിയുടെ മൃതദേഹം കൊട്ടാരക്കര ഫയര്‍‌സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ചു. വാട്ടര്‍ സല്യൂട്ടടക്കം നല്‍കി. ആറ്റിങ്ങലിലെ വസതിയിലെത്തിച്ച് സംസ്‌കരിച്ചു. ശ്രീകുമാര്‍-ലളിത ദമ്പതികളുടെ മകനാണ്. ഗവ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക അശ്വതിയാണ് ഭാര്യ. മകള്‍: ഹൃദ്യ (മമത, 3).

അര്‍ച്ചനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അശോകന്‍-മിനി ദമ്പതികളുടെ മകളാണ് ആയുര്‍വേദ തെറാപ്പിസ്റ്റായ അര്‍ച്ചന. മക്കള്‍: ഐശ്വര്യ, ആദിത്യന്‍, അനുശ്രീ. മാങ്ങാംപറമ്പ് പരേതനായ ഷാജിയുടെയും സജിതയുടെയും മകനാണ് വാര്‍ക്കപ്പണിക്കാരനായ ശിവകൃഷ്ണന്‍. സഹോദരങ്ങള്‍: ഷിജില്‍, കൃഷ്ണ.