ടൊറന്റോ്: ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ എയര്‍ കാനഡയുടെ ബോയിംഗ് 737 മാക്‌സ് വിമാനം നിര്‍ത്തിയിട്ടിരുന്ന രണ്ട് മറ്റ് വിമാനങ്ങളുടെ ചിറകുകളില്‍ ഇടിച്ചു. വിമാനത്തിന്റെ ചിറകുകള്‍ക്ക് വേണ്ട സ്ഥലം കണക്കാക്കുന്നതില്‍ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് പിഴവ് സംഭവിച്ചതാണ് ഈ അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ രണ്ട് ഡെല്‍റ്റ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ടൊറന്റോയിലെ അപകട വിവരം പുറത്തുവരുന്നത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ 'ബ്രേക്കിംഗ് ഏവിയേഷന്‍ ന്യൂസ് & വീഡിയോസ്' എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് പങ്കുവെച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങള്‍ക്കിടയിലുള്ള സ്ഥലത്തേക്ക് എയര്‍ കാനഡ വിമാനം നീങ്ങുന്നതും ചിറകുകള്‍ കൂട്ടിമുട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മൂന്ന് വിമാനങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംഭവം നടന്ന കൃത്യമായ തീയതിയും ഇതുവരെ വ്യക്തമല്ല. അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ കാനഡ വിസമ്മതിച്ചു. ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടെങ്കിലും അവരും പ്രതികരിച്ചില്ല.

ടൊറന്റോയിലെ സംഭവം പുറത്തുവരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ റീജിയണല്‍ ജെറ്റുകള്‍ ഉള്‍പ്പെട്ട കൂട്ടിയിടി നടന്നത്. കുറഞ്ഞ വേഗതയില്‍ ടാക്‌സി ചെയ്യുകയായിരുന്ന രണ്ട് വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ അത്ഭുതകരമായി ഒരു ക്യാബിന്‍ ക്രൂ അംഗത്തിന് മാത്രമാണ് നിസാരമായി പരിക്കേറ്റത്. ഒരു വിമാനത്തിന്റെ ചിറക് പൂര്‍ണ്ണമായും തകരുകയും മറ്റേ വിമാനത്തിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

വിമാനങ്ങളിലുണ്ടായിരുന്ന 85 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങുകയും പിന്നീട് മറ്റ് വിമാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സമീപകാലത്ത് വിവിധ വിമാനത്താവളങ്ങളിലുണ്ടാകുന്ന ഇത്തരം തുടര്‍ച്ചയായ അപകടങ്ങള്‍ ആഗോള വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കൂട്ടുകയാണ്.