ബംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ ശതാബ്ദി പരിപാടിയില്‍ ഗണവേഷം ധരിച്ച് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പഞ്ചായത്ത് ഓഫീസറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര്‍ താലൂക്കിലെ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ (പിഡിഒ) പ്രവീണ്‍ കുമാര്‍ കെപിയെയാണ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് (ആര്‍ഡിപിആര്‍) വകുപ്പ് വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 12ന് ലിംഗ്‌സുഗൂരില്‍ നടന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ യൂണിഫോം ധരിച്ചും ദണ്ഡയേന്തിയുമാണ് കുമാര്‍ പങ്കെടുത്തത്. പഞ്ചായത്ത് രാജ് കമ്മീഷണര്‍ അരുന്ധതി ചന്ദ്രശേഖര്‍ പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍, അദ്ദേഹത്തിന്റെ നടപടി രാഷ്ട്രീയ നിഷ്പക്ഷതയും അച്ചടക്കവും ആവശ്യപ്പെടുന്ന സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഓഫീസര്‍ സസ്‌പെന്‍ഷനില്‍ തുടരണം.

സംസ്ഥാനത്ത് ആര്‍എസ്എസിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ എന്നത് ശ്രദ്ധേയമാണ്. പൊതുഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചായത്ത് വികസന ഓഫീസറായ പ്രവീണ്‍ കുമാര്‍ കെ.പി.യെയാണ് ആര്‍.എസ്.എസ്സിന്റെ ശതാബ്ദി പരിപാടിയില്‍ പങ്കെടുത്തതിന് ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ 12-ന് ലിംഗ്സുഗൂരില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ റൂട്ട് മാര്‍ച്ചിലാണ് ആര്‍എസ്എസിന്റെ ഗണവേഷം വസ്ത്രം ധരിച്ച് കയ്യില്‍ ദണ്ഡ് പിടിച്ച് പ്രവീണ്‍ കുമാര്‍ പങ്കെടുത്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍, സര്‍വീസ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ നിഷ്പക്ഷതയും സത്യസന്ധതയും തങ്ങളുടെ ഓഫീസിന് ചേര്‍ന്ന പെരുമാറ്റവും പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന കര്‍ണാടക സിവില്‍ സര്‍വീസസ് നിയമങ്ങള്‍, 2021-ലെ റൂള്‍ 3 ഉദ്യോഗസ്ഥന്‍ ലംഘിച്ചു എന്നും, അദ്ദേഹത്തിന്റെ നടപടികള്‍ ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിന് നിരക്കാത്തതാണെന്നും ഉത്തരവില്‍ പറയുന്നു.

നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിനെ വിമര്‍ശിച്ച കര്‍ണാടക ബി.ജെ.പി. അധ്യക്ഷന്‍ വിജേന്ദ്ര യെദ്യൂരപ്പ, സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹിന്ദു വിരുദ്ധ പ്രവണതായാണ് ഇത് കാണിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് എങ്ങനെ നേര്‍വഴിക്ക് കൊണ്ടുവരണമെന്ന് ഞങ്ങള്‍ക്ക് അറിയാം. സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം ഈ വിഭജന രാഷ്ട്രീയത്തെ ചെറുക്കാന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൊതുഇടങ്ങളില്‍ പരിപാടികള്‍ നടത്തുന്നതിന് എല്ലാ സംഘടനകള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും കര്‍ണാടകയില്‍ ഏറെ നാളായി പോരിലാണ്. പൊതുഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കിയത്.