പാലക്കാട്: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നല്‍കി റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍. ടി.എം.ജെ ഡിസ് ലോക്കേഷന്‍ ( താടിയെല്ലുകള്‍ സ്തംഭിക്കുക) എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് അടിയന്തര വൈദ്യ സഹായം നല്‍കിയത്. കന്യാകുമാരി- ദിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാന്‍ കഴിയാതെ വന്നത്.

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാന്‍ കഴിഞ്ഞില്ല. വായ തുറന്ന നിലയില്‍ ബുദ്ധിമുട്ടിയ യാത്രക്കാരന്‍ റെയില്‍വെ അധികൃതരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നല്‍കിയത്.

വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര വൈദ്യ സഹായം നല്‍കി. പാലക്കാട് റെയില്‍വേ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ പി.എസ് ജിതന്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാണ് ചികിത്സ നല്‍കിയത്. പ്ലാറ്റ്‌ഫോമില്‍ വെച്ച് തന്നെ യുവാവിന് ചികിത്സ നല്‍കി. മെഡിക്കല്‍ ഓഫീസര്‍ക്ക് നന്ദി പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനില്‍ തന്നെ യാത്ര തുടരുകയായിരുന്നു.

ടെമ്പോറോമാന്‍ഡിബുലാര്‍ ജോയിന്റ് ഡിസ്ലൊക്കേഷന്‍ എന്ന അവസ്ഥയാണിത്. കീഴ്ത്താടിയെല്ലിന്റെ 'ബോള്‍-ആന്‍ഡ്-സോക്കറ്റ്' സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെറ്റിപ്പോകുന്ന അവസ്ഥയാണിത്. ടി.എം.ജെ ഡിസ് ലോക്കേഷന്‍ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയില്‍ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. അമിതമായി കോട്ടുവാ ഇടുമ്പോഴോ അപകടങ്ങളിലോ പ്രത്യേക രോഗാവസ്ഥകളിലോ ആണ് ടി.എം.ജെ ഡിസ് ലോക്കേഷന്‍ സംഭവിക്കുന്നത്. ഡോക്ടര്‍ക്ക് കൈകൊണ്ട് സന്ധിയെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കും. എന്നാല്‍ ഗുരുതരമായ അവസ്ഥയില്‍ ശസ്ത്രക്രിയആവശ്യമായി വന്നേക്കാം.