ലണ്ടന്‍: ആവശ്യത്തിന് ജീവനക്കാരുള്ള ഒരു രാജകൊട്ടാരമാണ് ഗള്‍ഫ് നാട്ടില്‍ ആന്‍ഡ്രൂ രാജകുമാരന് നല്‍കിയിരിക്കുന്നത്. എന്നാല്‍, അത് ഒറ്റപ്പെട്ട ഒന്നാണെന്നും, കൂടെ താമസിക്കുന്ന മുന്‍ ഭാര്യ സാറ ഫെര്‍ഗുസന് ചൂട് പിടിക്കില്ലെന്നുമാണ് ആന്‍ഡ്രു പറയുന്നത്. യുണൈറ്റഡ് അരബ് എമിരേറ്റ്‌സ് തലസ്ഥാനമായ അബു ദാബിയിലാണ് ഇവര്‍ക്ക് സ്വന്തമായി ഒരു ആഡംബര സൗധമുള്ളത്. യു എ ഇയിലെ രാജകുടുംബമാണ് അവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയത് എന്നാണ് ജീവചരിത്രകാരനായ ആന്‍ഡ്രു ലോണിയും മറ്റു ചിലരും പറയുന്നത്. ബ്രിട്ടണിലെ രാജകുടുംബത്തില്‍ വീണ്ടും ഇത് ചര്‍ച്ചകളില്‍ എത്തുകയാണ്.

ആന്‍ഡ്രുവിനെയും മുന്‍ഭാര്യയേയും വിന്‍ഡ്‌സര്‍ ഗ്രെയ്റ്റ് ലോഡ്ജില്‍ നിന്നും പുറത്താക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തുന്നത് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയുമാണ്. ഇവര്‍ അബുദാബിയിലേക്ക് കുടിയേറും എന്നാണ് വില്യമും കെയ്റ്റും പ്രതീക്ഷിക്കുന്നത്. അതിനിടെയാണ്, 98 ഏക്കറില്‍ സ്ഥിതിചെയ്യുന്ന തന്റെ ആഡംബര ബംഗ്ലാവിന് ആന്‍ഡ്രു കഴിഞ്ഞ 22 വര്‍ഷമായി വാടക നല്‍കിയിട്ടില്ലെന്ന വാര്‍ത്ത പുറത്തു വരുന്നതും. പേര്‍ഷ്യന്‍ ഉള്‍ക്കടലിന് സമീപത്തായി ജോലിക്കാര്‍ സഹിതമുള്ള വലിയൊരു വീട് ഉണ്ടായിട്ടും ആന്‍ഡ്രുവും സാറയും ഇപ്പോള്‍ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

യു കെയിലെ തിരക്കു പിടിച്ച സാമൂഹ്യ ജീവിതം പരിചയിച്ച ആന്‍ഡ്രുവിന് അബുദാബിയിലെ ഒറ്റപ്പെട്ട ജീവിതത്തോട് താത്പര്യമില്ല. മുന്‍ ഭാര്യ സാറ ഫെര്‍ഗുസനാണെങ്കില്‍ ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനും ആകില്ല. ബ്രിട്ടീഷ് ജനത അത്രയധികം വെറുക്കുന്ന വ്യക്തിത്തമാണ് ആന്‍ഡ്രു എന്ന് റോബര്‍ട്ട് ജെന്റിക്ക് പറയുന്നു. ആന്‍ഡ്രുവിനെ വിന്‍ഡ്‌സര്‍ റോയല്‍ ലോഡ്ജില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 2 ലക്ഷം പൗണ്ട് വരുമാനമുള്ള ആന്‍ഡ്രു, നികുതിദായകന്റെ ചിലവില്‍ 30 മുറികളുള്ള വീട്ടില്‍ താമസിക്കുന്നത് ലജ്ജാകരമാണെന്നും ഷാഡോ ജസ്റ്റിസ് സെക്രട്ടറി പറഞ്ഞു.

അതിനിടയില്‍, വെര്‍ജീനിയ ജിഫ്രിയെ അപമാനിക്കുക എന്ന ഉദ്ദേശത്തില്‍ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആന്‍ഡ്രു ചില പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ക്രിമിനല്‍ അന്വേഷണം നേരിടുന്ന ആദ്യ രാജകുടുംബാംഗമായി മാറിയിരിക്കുകയാണ് ആന്‍ഡ്രു. അത്തരമൊരു വ്യക്തിയ്ക്ക് ആഡംബരത്തില്‍ കഴിയാന്‍ നികുതിദായകന്റെ പണം ദുരുപയോഗം ചെയ്യരുതെന്നും ജെന്റിക്ക് ആവശ്യപ്പെട്ടു.

രാജാവ് ഇക്കാര്യം ഇതുവരെ ഭംഗിയായി കൈകാര്യം ചെയ്തു എന്ന് പറഞ്ഞ ജെന്റിക്ക്, ആന്‍ഡ്രു, രാജാവിനോ, രാജകുടുംബത്തിനോ രാജ്യത്തിനോ ഇനിയും അപമാനം ഉണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും രാജാവിനോട് ആവശ്യപ്പെട്ടു. അതേസമയം, ആന്‍ഡ്രുവിനെയും സാറ ഫെര്‍ഗുസനെയും റോയല്‍ ലോഡ്ജില്‍ നിന്നും കുടിയിറക്കാനുള്ള ഏതൊരു നീക്കവും പാഴ്ശ്രമമാകുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അടുത്ത 50 വര്‍ഷം വാടകയ്ക്ക് താമസിക്കാന്‍ ലീസ് ഇവര്‍ക്ക് നിയമപരമായ അവാകാശമുണ്ടെന്നാണ് കാരണമായി അവര്‍ പറയുന്നത്.