തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം.

2019ല്‍ വ്യാജ മഹസര്‍ തയ്യാറാക്കുന്ന സമയത്തും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണര്‍. കേസില്‍ ബൈജുവിനും നിര്‍ണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.

സ്വര്‍ണപാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ചുമതലയുണ്ടായിരുന്ന തിരുവാഭരണ കമ്മിഷണര്‍ കെഎസ് ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൂക്കമുള്‍പ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകള്‍ തയ്യാറാക്കേണ്ടിയിരുന്ന കെഎസ് ബൈജു ഗുരുതര വീഴ്ച വരുത്തിയതായായിരുന്നു കണ്ടെത്തല്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്യുകയും പിന്നീട് വെള്ളിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.

ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. തിരുവാഭരണം കമ്മീഷണറുടെ ഓഫീസ് 2019ല്‍ പൂര്‍ണമായും സംശയത്തിന്റെ നിഴലിലാണ്.