തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ എല്ലാ മുസ്‌ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരീക്ഷണം നടത്തുമെന്ന് സൂചന. മതംനോക്കി ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംവരണം നല്‍കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ കീഴ്ഘടകങ്ങള്‍ക്ക് അയച്ച സര്‍ക്കുലര്‍ പുറത്തുവന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപി സര്‍ക്കുലറില്‍ പറയുന്നത്. സര്‍വ്വേ നടത്തിയാണ് മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം ജില്ലാ നേതൃത്വങ്ങളെ അറിയിച്ചതായാണ് വിവരം.

ബിജെപിയുടെ സംസ്ഥാന നേതൃത്വം ക്രിസ്ത്യന്‍ സഭകളുമായി അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സര്‍വേ നടത്തിയത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഇതിനായി സര്‍വ്വേ നടത്തിയത്. ഗ്രാമ പഞ്ചായത്തുകളില്‍ കൃത്യമായ അനുപാതത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത് തദ്ദേശ സ്വയംവരണ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്, അതിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത് നന്നായിരിക്കും എന്നാണ്. കണ്ണൂരിലെ മലയോര മേഖലയിലെ ഒന്‍പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 47 വാര്‍ഡുകളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥികളാക്കണം എന്നാണ് ബിജെപിയുടെ തീരുമാനം.

സ്ഥാനാര്‍ത്ഥികളായി എല്ലാ മേഖലയിലും എല്ലാ മതവിഭാഗങ്ങളെയും സമുദായങ്ങളെയും ഉള്‍പ്പെടുത്തണം എന്നാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. മലപ്പുറത്ത് മുസ്ലീങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്ന നിര്‍ദേശം നല്‍കിയെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. മുന്‍പ് ക്രിസ്മസ് കാലത്ത് കേക്കുമായി ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ബിജെപി നേതാക്കള്‍ എത്തുന്ന പരിപാടിയും നടത്തിയിരുന്നു.





ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്‌ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എ.പി.അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വികസനസന്ദേശം നല്‍കും. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ നുണ പൊളിക്കും. ഇതില്‍ രാഷ്ട്രീയമില്ല. വോട്ടു പിടിക്കാനോ ആരെയും വിഡ്ഢിയാക്കാനോ ഇല്ല. വിശ്വാസം ആര്‍ജിക്കാനുള്ള നീക്കമാണ്. ഇതുവരെ വിഷം നിറച്ചുവച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് നടത്തുക. എല്ലാ മുസ്‌ലിം വീടുകളിലും എത്തി ബിജെപി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വികസിത കേരളം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന സന്ദേശം നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം പൊളിക്കാന്‍ നീക്കം

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി നേതൃത്വം. ഉത്തരേന്ത്യയില്‍ പയറ്റുന്ന രാഷ്ട്രീയ ശൈലി കേരളത്തില്‍ അത്രകണ്ട് വിജയിക്കില്ലെന്ന ബോധ്യത്തില്‍ ഇവിടെ രാഷ്ട്രീയ തന്ത്രം മാറ്റുകയാണ് ബിജെപി. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ ക്രൈസ്തവ വോട്ടുകള്‍ തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു. ഇത് ഏകദേശം വിജയം കണ്ടിട്ടുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ നിര്‍ണായകായത് ക്രൈസ്തവ വോട്ടുകളായിരുന്നു.

ക്രൈസ്തവ വോട്ടുകള്‍ ബിജെപിയോട് അടുപ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ മുന്നേറുന്ന ബിജെപി അടുത്ത ഘട്ടത്തില്‍ മുസ്ലീം വീടുകളില്‍ സന്ദര്‍ശനം നടത്താനാണ് നീക്കം നടക്കുന്നത്. ബിജെപിയോടും കേന്ദ്രസര്‍ക്കാറിനോടുമുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുസ്ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ സംസ്ഥാനത്തെ എല്ലാം മുസ്ലിം വീടുകളും സന്ദര്‍ശിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.

വികസന കാര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ബിജെപി മുസ്ലിംരാഷ്ട്രീയത്തിന്റെ പാതയില്‍ യാത്രചെയ്യുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി ഒരുങ്ങുന്നത്.

നേത്തെ ക്രൈസ്തവരുമായി വീണ്ടും അടുക്കുന്നതിനായി പാര്‍ട്ടിയിലെ ക്രൈസ്തവ നേതാക്കള്‍ക്കായി ബിജെപിയുടെ ക്ലാസ് അടക്കം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. അടുത്തകാലത്തെ തിരിച്ചടികള്‍ കണക്കിലെടുത്ത് ബിജെപിയുടെ ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ക്ലാസ്. ക്രൈസ്തവരുടെ ഭരണഘടനാ അവകാശങ്ങളും സമുദായം നേരിടുന്ന പ്രശ്നങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്. മതപ്രചാരണത്തിനുള്ള അവകാശം, ഒരു സമുദായത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശം, സുപ്രീംകോടതി വിധികള്‍, മതസ്വാതന്ത്ര്യം തടയുന്ന നടപടികള്‍ എന്നിവ ക്ലാസില്‍ വിശദീകരിച്ചിരുന്നു.

ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തെ (മൈക്രോ മൈനോരിറ്റി) പ്രത്യേകമായി കാണണം. 1951-ലെ സെന്‍സസില്‍ രാജ്യത്ത് 2.3 ശതമാനമായിരുന്നു ക്രൈസ്തവര്‍. 1971-ല്‍ 2.6 ശതമാനമായതൊഴിച്ചാല്‍ ഇപ്പോഴും 2.3 ശതമാനം തന്നെയാണ് ജനസംഖ്യ. ഇക്കാലത്തിനിടെ അഞ്ചുശതമാനത്തോളം വളര്‍ച്ചയുണ്ടായവരുണ്ട്. ആകെ ജനസംഖ്യ കുത്തനെ കുറഞ്ഞ പാഴ്‌സി പോലെയുള്ള വിഭാഗങ്ങളുമുണ്ട്. എല്ലാവരെയും ന്യൂനപക്ഷമെന്ന ഗണത്തില്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഗുണം ചെയ്യുന്നില്ലെന്ന് ക്ലാസില്‍ വിശദീകരിച്ചു.

കേരളത്തിലെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനകേന്ദ്രിതമായ വിഷയങ്ങളാണ് ക്ലാസിലുള്‍പ്പെടുത്തിയിരുന്നത്. മുന്നാക്ക ക്രൈസ്തവര്‍, പട്ടികവര്‍ഗ ക്രൈസ്തവര്‍, കത്തോലിക്കര്‍, കത്തോലിക്ക ഇതരര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍, ഇവാഞ്ചലിക്കല്‍ സഭകള്‍, മുന്നാക്കസംവരണം തുടങ്ങിയവ ചര്‍ച്ചചെയ്തിരുന്നു.