പാലക്കാട്: ആള്‍മാറാട്ടം നടത്തി പൂജാരിയില്‍നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവില്‍പോയ യുവതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് എറണാകുളത്തുവെച്ച് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. 2023-ല്‍ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ രണ്ടുവര്‍ഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ എറണാകുളത്തെ ഷോപ്പിങ് മാളില്‍നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റുചെയ്യുന്ന സമയത്ത് യുവതിയുടെ പക്കല്‍ ഒരുലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു.

താന്‍ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവില്‍പ്പാട്ടെ പൂജാരിയില്‍നിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

പൂജാരിയില്‍നിന്ന് പണംതട്ടിയ കേസില്‍ യുവതിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാംപ്രതി അമ്പലപ്പുഴ നീര്‍ക്കുന്നം ശ്യാം നിവാസില്‍ ശ്യാം സന്തോഷ് (33) ഉള്‍പ്പെടെ എട്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്. യുവതിക്കൊപ്പം ജീവിച്ചിരുന്ന ശ്യാമിന്റെ ഫോണില്‍നിന്നാണ് മുബീന ഒളിവിലുള്ള സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. മുബീനയുടെ പേരില്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനുകളിലും സാമ്പത്തികത്തട്ടിപ്പുകേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ വി. ഹേമലത, എം. വിജയകുമാര്‍, എഎസ്ഐ ഉഷാദേവി, സീനിയര്‍ പോലീസ് ഓഫീസര്‍ ആര്‍. രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡോക്ടറായ താന്‍ മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനാണെന്ന് പറഞ്ഞാണ് ഇവര്‍ പൂജാരിയെ സമീപിച്ചത്. മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്നും പുരുഷന്‍മാരായ അവകാശികളില്ലാത്തതിനാല്‍ പൂജാരിയെ ദത്തെടുക്കാന്‍ തയാറാണെന്നും പറഞ്ഞ ഇവര്‍ പൂജാരിയെ ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞാണ് പൂജാരിയെ ഇവര്‍ പരിചയപ്പെട്ടത്.വിശ്വാസം നേടിയെടുക്കുന്നതിനായി ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തില്‍ നിന്നതിന് ശേഷം സഹായികളെ ഉള്‍പ്പെടെ ഉപയോഗിച്ച് പൂജാരിയെ ആശുപത്രിയില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. താന്‍ നിര്‍മിക്കുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുബീന 'ഡോക്ടര്‍ നിഖിത'യായി 68 ലക്ഷം രൂപ പല തവണയായി കൈപ്പറ്റിയത്.

സിനിമയെ വെല്ലും കഥ

സിനിമാതിരക്കഥകളെപ്പോലും തോല്പിക്കുന്ന കഥ മെനഞ്ഞാണ് ഒന്‍പതാംക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള മുബീന (35) യുവാവില്‍നിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ് . 2022-ലാണ് മുബീന പാലക്കാട് കാവില്‍പ്പാട്ടെ ക്ഷേത്രത്തില്‍ പൂജാരിയായ യുവാവിനെ പരിചയപ്പെടുന്നത്. മനിശ്ശീരിമനയിലെ ബ്രഹ്‌മദത്തന്‍നമ്പൂതിരിപ്പാടിന്റെ ഏകമകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനാണെന്ന് സ്വയം പരിചയപ്പെടുത്തി. കോടികളുടെ ഏക അവകാശിയാണന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തറവാട്ടില്‍ ആണവകാശികളില്ല. അതിനാല്‍, സ്വത്ത് ഭാഗംവെച്ച് നല്‍കാന്‍ നിങ്ങളെ ദത്തെടുക്കാന്‍ തയ്യാറാണെന്നും മുബീന യുവാവിനെ അറിയിച്ചു. ഇക്കാര്യം സ്റ്റാമ്പ് പേപ്പറില്‍ എഴുതിനല്‍കുകയും ചെയ്തു. ഇങ്ങനെ പലകാര്യങ്ങളിലും വിശ്വാസമുണ്ടാക്കിയതോടെ, ഒരുവര്‍ഷത്തോളം ഇരുവരും തമ്മില്‍ സൗഹൃദം തുടര്‍ന്നു.

ജോലിക്കാര്യം വിശ്വസിപ്പിക്കാനായി യുവാവിനെ ഇടയ്ക്കിടെ ജില്ലാ ആശുപത്രിയിലേക്കും മുബീന വിളിച്ചുവരുത്തി. യുവാവ് വരുന്ന സമയത്ത് മുബീന സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടില്‍ പെരുമാറി. ഇതിനായി പ്രതിയുടെതന്നെ സഹായികളെ കൂടെനിര്‍ത്തി സംസാരിച്ചു. ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോര്‍ച്ചറിയിലുംവെച്ച് പലതവണ കണ്ടതിനാല്‍ യുവാവിന് സംശയം തോന്നിയില്ല. ഇതുമുതലെടുത്താണ് മുബീന തട്ടിപ്പിന് ശ്രമം ആരംഭിച്ചത്.

ഐവിഎഫ് ചികിത്സ നല്‍കാനായി പാലക്കാട് പട്ടണത്തില്‍ താന്‍ ആശുപത്രി തുടങ്ങുന്നുണ്ടെന്നും പാര്‍ട്ണറാക്കാമെന്നും യുവാവിനോടു പറഞ്ഞു. യുവാവ് ആശുപത്രിനിര്‍മാണത്തിന് പലതവണയായി 68 ലക്ഷം രൂപയോളം കൈമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ പണം മുബീനയും സുഹൃത്തുക്കളും ചേര്‍ന്ന് പങ്കിട്ടു. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചുവാങ്ങുന്നതാണ് മുബീനയുടെ രീതി. ആദ്യമൊക്കെ അത് തിരിച്ചുനല്‍കും. പിന്നീട് കൂടുതല്‍ പണം വാങ്ങി തിരികെ നല്‍കാതെ മുങ്ങും. ഒരുവര്‍ഷത്തിലേറെയായി വിവിധ ജില്ലകളില്‍ പലപേരുകളിലും പലസ്ഥലത്തും ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നും സ്റ്റാംമ്പ്പേപ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം വ്യക്തത വരുത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും സബ് ഇന്‍സ്പെക്ടര്‍ വി. ഹേമലത പറഞ്ഞു.