അടൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടിയിലെ തമ്മിലടി സംബന്ധിച്ച വിവരങ്ങളും ചോര്‍ന്നു പോകാതിരിക്കാന്‍ സിപിഎം ഏരിയാ നേതാവിന്റെ വിചിത്രമായ ഭീഷണി. എല്ലാവരും സൈബര്‍ പോലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലാണെന്ന ഭീഷണിയാണ് നേതാവ് മുഴക്കിയിരിക്കുന്നത്.

നേതാവിന്റെ സ്വന്തം പഞ്ചായത്തായ കടമ്പനാട്ടെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി യോഗങ്ങളിലാണ് നേതാവ് ഭീഷണി മുഴക്കുന്നത്. നേതാവിന്റെ പിടിപാട് അറിയാവുന്ന അണികള്‍ ഇതോടെ ഭയപ്പാടിലാണ്. ജില്ലയിലെ മുന്‍ നേതാവ് എല്ലാവരുടെയും നമ്പരുകള്‍ സൈബര്‍ പോലീസിനും വിജിലന്‍സിനും കൊടുത്തിട്ടുണ്ടെന്നും നിങ്ങള്‍ എവിടെ സഞ്ചരിക്കുന്നു, ആരുമായി ബന്ധപ്പെടുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ സൈബര്‍ പോലീസ് നീരിക്ഷിക്കുന്നുവെന്നുമാണ് ഭീഷണി. ഇതേപ്പറ്റി വലിയ ധാരണയില്ലാത്ത അണികള്‍ നേതാവിന്റെ ഭീഷണിയില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്.

മുന്‍പ് ഇതേ നേതാവ് ഈ രീതിയില്‍ തന്നെ ഭീഷണി മുഴക്കിയത് ഇപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്. മറുനാടന്‍, മംഗളം തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയവരുടെ ലിസ്റ്റാണ് എന്ന് പറഞ്ഞ് നേതാവ് യോഗങ്ങളില്‍ കുറേ പേപ്പറുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതില്‍ മാധ്യമങ്ങളെ നിരന്തരം ബന്ധപ്പെടുന്നവരുടെ ലിസ്റ്റുണ്ടെന്നും കൈകാര്യം ചെയ്യുമെന്നു േഭീഷണി മുഴക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ പേര് എടുത്തു പറഞ്ഞായിരുന്നു ഭീഷണി. കഴിഞ്ഞ ഒക്ടോബര്‍ 31 ന് അടൂര്‍ കോട്ടമുകളില്‍ നിന്ന് ജോയല്‍ വി. ജോസെന്ന ചെറുപ്പക്കാരനെ എന്‍ഐഎ നിര്‍ദേശ പ്രകാരം പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ പണം വാങ്ങി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍പ് സിപിഎം ഏരിയാ നേതാവ് പേര് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഫോണ്‍ വിവരങ്ങള്‍, സിഡിആര്‍, ലൈവ് ലൊക്കേഷന്‍ എന്നിവ സിപിഎം നേതാവിന് വേണ്ടി ജോയല്‍ ചോര്‍ത്തിയതായി സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിന് പരാതി സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.