- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അധികാരം ഉപയോഗിച്ച് ആക്രമണം; വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു; മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നും കണ്ടെത്തല്‍'; ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയഖ് ഹസീനയ്ക്ക് തൂക്കുകയര്‍; ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍
ധാക്ക: ബംഗ്ലദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന പോലീസ് നടപടിയിലാണ് വിധി. ജനുവരിയില്‍ ബംഗ്ലാദേശില്‍ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തല്‍. മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷമുണ്ടായ ബഹുജനപ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നപേരിലാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിചാരണ നേരിടുന്നത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാന്‍ ഖാന്‍ കമാല്‍, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികള്‍ എന്നിവയ്ക്കാണ് ഹസീനയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഷേഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹസീനയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുകളും നിര്‍ത്തിയിട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400-ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്.
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇത്തരത്തില്‍ ഒരു കുറ്റവിചാരണയെ താന്‍ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു. 'അത്ര എളുപ്പത്തില്‍ അവാമി ലീഗിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. അടിത്തട്ടില്‍നിന്ന് വളര്‍ന്ന പാര്‍ട്ടിയാണ് ഇത്. അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റില്‍നിന്ന് കിളിര്‍ത്തുവന്നതല്ല', ഹസീന പറഞ്ഞു.




