കാസര്‍കോട്: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ ഡിസിസി ഓഫീസില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സമൂഹ മാധ്യമങ്ങളിലായിരുന്നു തര്‍ക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് വലിയ സംഘര്‍ഷത്തിലേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി യോഗങ്ങളിലുമായി തുടര്‍ന്ന തര്‍ക്കം ഒടുവില്‍ ഡിസിസി ഓഫീസില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഷര്‍ട്ടില്‍ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വിഡിയോ പ്രചരിച്ചു.

ജയിംസ് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ നല്‍കി.

അന്ന് വന്ന ഏഴ് പേര്‍ക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കന്‍ ഉന്നയിച്ചത്. ഇതിനെ ഡിസിസി ഭാരവാഹികള്‍ എതിര്‍ത്തു. അഞ്ച് സീറ്റ് നല്‍കാന്‍ ധാരണയായി. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഡിസിസി പ്രസിഡന്റിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമര്‍ശനം ഉന്നയിച്ചതോടെ നല്‍കുന്ന സീറ്റ് രണ്ടാക്കി ചുരുക്കാന്‍ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേത്തുടര്‍ന്നുള്ള ആക്ഷേപങ്ങളും തര്‍ക്കങ്ങളുമാണ് അടിയില്‍ കലാശിച്ചത്. ഇതിനിടെയാണ് ഏറ്റുമുട്ടിയ രണ്ട് പേരില്‍ ഒരാള്‍ 'നീ ചത്തുപറ്റിയില്ലെങ്കില്‍ കൊന്നുകളയും' എന്ന് ഭീഷണിമുഴക്കിയത്.

ഇന്ന് വീണ്ടും യോഗത്തിനെത്തിയപ്പോഴാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കന്‍മാര്‍ ഏറ്റുമുട്ടിയത്. കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയാണ് വ്യാഴാഴ്ച സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. നാളെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ പലയിടത്തും യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാട്ടില്ല.