ആലപ്പുഴ: വാഹനാപകടം വിവാഹത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചെങ്കിലും അവരുടെ പ്രണയത്തെ അതൊന്നും തളര്‍ത്തിയില്ല തളര്‍ത്താനായില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ആശുപത്രിയിലെത്തിയ ഉറ്റവരെ സാക്ഷിയാക്കി വരന്‍ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയും ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ ആവണിയും ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെച്ചാണ് നടന്നത്.

തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധു ആവണിയുമായി കുമരകത്തേക്ക് പോയ കാര്‍ വഴിമധ്യേ മരത്തില്‍ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. പകല്‍ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്.

അപകടത്തില്‍ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്‍ പറഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആവണി അപകടനില തരണം ചെയ്‌തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്ത് പോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരും വിവാഹിതരായ അതേസമയത്തുതന്നെ ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും വിളമ്പി. ആവണിയുടെ നട്ടെല്ലിനും കാലിന്റെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.