കൊച്ചി: മസാല ബോണ്ടില്‍ 'അട്ടിമറി നടന്നു'? കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയായ സിഡിപിക്യുവിന്റെ ഉദ്യോഗസ്ഥരുമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സിഡിപിക്യു ഇന്ത്യയുടെ ഡയറക്ടര്‍ ഹര്‍ഷ് സിംഗല്‍, ഡെപ്യൂട്ടി ഹെഡ് അനിറ്റ എം.ജോര്‍ജ് എന്നിവര്‍ നല്‍കിയ മൊഴിയാണ് നിര്‍ണ്ണായകമായത്. ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ മസാല ബോണ്ടില്‍ പലരും കുടുങ്ങും. വലിയ നഷ്ടം ഖജനാവിന് മസാല ബോണ്ട് നല്‍കിയിട്ടുണ്ട്. അമിത പലിശ കാരണമാണ് ഇതുണ്ടായത്. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി ചര്‍ച്ച വിവാദമാകുന്നത്.

എസ്.എന്‍.സി. ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിയില്‍ നിക്ഷേപമുള്ള സി.ഡി.പി.ക്യു. ആണ് മസാല ബോണ്ടിന്റെ നല്ലൊരുപങ്കും വാങ്ങിയത്. ലാവ്‌ലിനുമായി ബന്ധപ്പെട്ട് മുമ്പുയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍ ദുരൂഹതയുണ്ട്. സി.ഡി.പി.ക്യുവിന് ലാവ്‌നില്‍ മാത്രമല്ല ഇന്ത്യയില്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു കിഫ്ബിയുടെ വാദം. ആര്‍ക്കുവേണമെങ്കിലും ഈ ബോണ്ടുകള്‍ വാങ്ങാമായിരുന്നു. ഒരു സംസ്ഥാനം വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിയല്ലാതെ വായ്പയെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. സി.എ.ജി. റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്ന് ഇ.ഡി കോടതിയില്‍ നേരത്തെ നിലപാട് എടുത്തിരുന്നു. മസാല ബോണ്ട് പൂര്‍ണമായും നിയമപരമാണെന്നാണ് തോമസ് ഐസക്കും കിഫ്ബിയും ഇതിനോട് പ്രതികരിച്ചിരുന്നത്. ഏതായാലും 4000 കോടിയാണ് കേരളം തിരിച്ചടച്ചത്. ഇത് ഖജനവാനിന് വലിയ നഷ്ടമാകുകയും ചെയ്തു. എയര്‍ലി എക്സിറ്റ്, ഉയര്‍ന്ന പലിശ നിരക്ക് എന്നിവ കാരണമാണ് ഇത് സംഭവിച്ചത്. നേട്ടമുണ്ടാക്കിയ്ത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയും.

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് കേരളം നല്‍കിയത് ഉയര്‍ന്ന പലിശയാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ തന്നെ ലിസ്റ്റ് ചെയ്ത് ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) പുറത്തിറക്കിയ മസാല ബോണ്ട് 7.3% പലിശ നിരക്കിലായിരുന്നു വിറ്റത്. ഇതേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് കിഫ്ബി വിറ്റതാകട്ടെ 9.723% പലിശ നിരക്കിലും. എന്‍എച്ച്എഐയുടേതിനു സമാനമായ തരത്തില്‍ 5 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുന്ന വ്യവസ്ഥയിലായിരുന്നു കിഫ്ബിയുടേയും ബോണ്ട്. 2017 മേയില്‍ 3000 കോടി രൂപയാണ് എന്‍എച്ച്‌ഐഐ സമാഹരിച്ചത്. 2022 മേയില്‍ തിരിച്ചടവ് പൂര്‍ത്തിയാക്കി. 2019 ല്‍ 2150 കോടി രൂപയാണ് കേരളം സമാഹരിച്ചത്. 2024 മാര്‍ച്ചില്‍ തിരിച്ചടവ് പൂര്‍ത്തിയാക്കി. വലിയ തുക ഇതിന് വേണ്ടി കേരളം തിരിച്ചടച്ചു. അങ്ങനെ ഖജനാവിന് വലിയ നഷ്ടമുണ്ടായി. ഇതിനൊപ്പമാണ് ലാവ്‌ലിന്‍ കമ്പനിയുടെ ഇടപെടലും ചര്‍ച്ചയാകുന്നത്.

ക്യുബക്‌സ് ഡിപ്പോസിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (സിഡിപിക്യു) ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കിഫ്ബിക്കു മസാല ബോണ്ടിലൂടെ ലഭിച്ച വിദേശവായ്പ വകമാറ്റിയതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണം ഇ.ഡി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. തുടര്‍ന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജുലാ തോമസ് എന്നിവരില്‍ നിന്ന് ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനിറ്റ്‌സ് ഇവര്‍ ഇ.ഡിക്കു കൈമാറി. അതില്‍ നിന്നാണു 27 പദ്ധതികള്‍ക്ക് മസാല ബോണ്ട് വഴി വായ്പയെടുത്ത 466 കോടി രൂപ വിനിയോഗിച്ചതായി കണ്ടെത്തിയത്. പാലക്കാട്, കണ്ണൂര്‍ വ്യവസായ പാര്‍ക്കിനായി 4887 ഏക്കര്‍ ഭൂമി വാങ്ങിയത് ഈ ഫണ്ട് ഉപയോഗിച്ചാണെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലാതെ റോഡ് പണിക്ക് ഏറ്റെടുത്ത വസ്തുവല്ല വിവാദമാകുന്നത്. അങ്ങനെ വരുത്താനുള്ള ക്യാപ്‌സ്യൂളുകള്‍ സജീവമാണ്.

ദേശീയപാത വികസനം, റെയില്‍വേ മേല്‍പ്പാലം, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കു സ്ഥലമെടുപ്പിനും പണം വിനിയോഗിച്ചിട്ടുണ്ട്. ഇതില്‍ തെറ്റില്ലെന്നാണു തോമസ് ഐസക്കിന്റെ നിലപാട്. മസാല ബോണ്ട് ഇറക്കും മുന്‍പു തന്നെ സിഡിപിക്യുവിന്റെ പ്രതിനിധികളുമായി കിഫ്ബി ടീം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഹര്‍ഷ് സിംഗലും അനിറ്റയും ഇപ്പോള്‍ സിഡിപിക്യുവിന്റെ ഭാഗമല്ല. ഇതും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.