കൊച്ചി: പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ച കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ പ്രതി. പന്ത്രണ്ടു വയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. 'വന്ന് കിടന്നുറങ്ങെടാ' എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ പറയുന്നു. നവംബര്‍ 15 നാണ് പന്ത്രണ്ടുവയസുകാരനായ മകനെ മര്‍ദിച്ചെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരിയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനൊപ്പം കഴിയുന്നതിനെ എതിര്‍ത്തതോടെയാണ് ഏഴാംക്ലാസുകാരനെ മര്‍ദിച്ചതെന്നായിരുന്നു കേസ്. അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയ ശേഷം തന്നെ മര്‍ദിച്ചെന്നാണ് ഏഴാം ക്ലാസുകാരന്‍ മൊഴി നല്‍കിയിരുന്നത്.

പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ, താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടി എടുത്തിരുന്നു. മകന്റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍ കാമുകന്റെ കൂടെ കിടന്ന് കൊച്ചിനെ മാന്തേണ്ട കാര്യമില്ലെന്നും എഴുത്തിലുണ്ട്. എറണാകുളം പോലെയൊരു നഗരത്തില്‍ പണം കൊടുത്താല്‍ പോയി എന്‍ജോയ് ചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ടെന്നും കൊച്ചിനെയും കൊണ്ടുനടന്ന് സെക്‌സ് ആസ്വദിക്കേണ്ട ഗതികേടില്ലെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

ആറു വര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെന്നും കുറിപ്പില്‍ പറയുന്നു. കൗമാരക്കാരനായ മകന് പെരുമാറ്റ വൈകല്യമുണ്ടെന്നും ഇത് ചികില്‍സിക്കാനും കൗണ്‍സിലിങ് നല്‍കാനും താന്‍ കൊണ്ടുപോയിരുന്നുവെന്നും അവര്‍ കുറിച്ചു. അമ്മയോട് മകന് ഒബ്‌സഷന്‍ ആണെന്നാണ് അവര്‍ പറഞ്ഞതെന്നും കുട്ടി പ്രശ്‌നമുണ്ടായിക്കിയപ്പോള്‍ ഒരിക്കല്‍ പൊലീസുകാര്‍ വന്നാണ് അനുനയിപ്പിച്ചതെന്നും വിശദീകരിക്കുന്നുണ്ട്. സര്‍വം സഹയായ അമ്മയുടെ റോളില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യമില്ലെന്നും അതിജീവിതയാണെന്നും മുന്‍ഭര്‍ത്താവിന്റെയും യൂട്യൂബര്‍മാരുടെയും വിനോദങ്ങള്‍ അതിജീവിച്ച തന്നെ തോല്‍പ്പിക്കാനാവില്ലെന്നും അനുപമ പറയുന്നു. സുഹൃത്തുക്കളാണ് ആശുപത്രിവാസക്കാലത്തും മോശം സമയങ്ങളിലും ഒപ്പം നിന്നിട്ടുള്ളതെന്നും വീട്ടിലെ ഒരുമുറി തന്നെ അവര്‍ക്കായുള്ളതാണെന്നും യുവതി വ്യക്തമാക്കുന്നു.

ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മകനെയാണ് അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്. മകന്റെ പരാതിയില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ എളമക്കര പൊലീസ് കേസെടുത്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ അമ്മയ്ക്കും ആണ്‍സുഹൃത്തായ യൂ ട്യൂബ് ചാനല്‍ അവതാരകനെതിരെയായിരുന്നു കേസ്. അമ്മയുടെ അടുത്ത് കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നെഞ്ചില്‍ അമ്മ കൈവിരലുകള്‍ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആണ്‍സുഹൃത്ത് പലതവണ ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും എളമക്കര പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു.

അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു. 'ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍ കയറിക്കിടന്നു. ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ മാറിയില്ല. ചേട്ടന്‍ പറഞ്ഞു എന്നെ തൊട്ടാല്‍ ഞാന്‍ നിന്നെ അടിക്കും. പക്ഷേ ഞാന്‍ മാറിയില്ല. അമ്മയെ വിളിച്ചപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു. ചേട്ടന്‍ എന്റെ കഴുത്തില്‍ പിടിച്ചിട്ട് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. എന്നെ ചവിട്ടി താഴെയിട്ടു. അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല. ഒന്നും പറയുകയും ചെയ്തില്ല'.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യൂട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്. ഇയാള്‍ എബിസി ചാനലില്‍ വീഡിയോ എഡിറ്ററായിരുന്നു. പിന്നീട് അവതാരകനുമായി. ഇതിനിടെയാണ് അമ്മയുമായി പരിചയപ്പെടുന്നത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഇല്ല. അതുകൊണ്ട് തന്നെ അച്ഛനുമായി ബന്ധം സ്ഥാപിക്കുകയും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ആരും ഒന്നും അറിയില്ലെന്നായിരുന്നു അമ്മ കരുതിയത്. വേദന അനുഭവിക്കുന്നതിനിടെയാണ് അമ്മയുടെ അടുത്ത ബന്ധവിനെ സ്‌കൂളില്‍ വച്ച് കുട്ടി കാണുന്നത്. ഇവരുടെ മകനും ആ സ്‌കൂളിലാണ് പഠിക്കുന്നതെന്നാണ് സൂചന. അമ്മയുമായി തെറ്റി അച്ഛന്‍ വിവാഹ മോചനം നേടുകയായിരുന്നു. അഞ്ചു കൊല്ലം മുമ്പായിരുന്നു ഇത്. രണ്ടു കൊല്ലം മുമ്പ് വരെ കുട്ടിയും അച്ഛനൊപ്പമായിരുന്നു. പിന്നീട് അമ്മയ കൂട്ടിക്കൊണ്ടു പോയി. അച്ഛനും വേറെ വിവാഹം കഴിഞ്ഞു. പരസ്പര സമ്മത പ്രകാരമുള്ള വിവാഹ മോചനത്തില്‍ കുട്ടിയുടെ സംരക്ഷണം പ്രത്യേകിച്ചാര്‍ക്കും കോടതി കൊടുത്തിരുന്നില്ല. എങ്കിലും രണ്ടു വര്‍ഷമായി അമ്മയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം.

'രണ്ട് വര്‍ഷമായി അമ്മയോടൊപ്പം കലൂരാണ് താമസിക്കുന്നത്. ആ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ താമസിക്കാന്‍ വരുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി ഞങ്ങളുടെ കൂടെ താമസിക്കുകയാണ്. ആ ചേട്ടന് അന്ന് ദേഷ്യം വന്നപ്പോള്‍ കഴുത്തില്‍ പിടിച്ച് ബാത്ത്‌റൂമിന്റെ സൈഡിലോട്ട് ഇട്ടു. എന്റെ ഷോള്‍ഡര്‍ അവിടെപ്പോയി ഇടിച്ചു. കൈ പിടിച്ചു ഉടച്ചായിരുന്നു. ശേഷം അമ്മയെ വിളിച്ച് അപ്പുറത്തെ മുറിയില്‍ പോയി. എനിക്ക് അമ്മയോടൊപ്പം കിടക്കണമെന്ന് ഞാന്‍ ആ ചേട്ടനോട് പറഞ്ഞു. അമ്മയെ കുറേ തവണ വിളിച്ചപ്പോള്‍, അമ്മയ്ക്കും ദേഷ്യം വന്ന് എന്നെ കൈ വച്ച് മാന്തി. ഞാന്‍ കരഞ്ഞ് അപ്പുറത്തെ മുറിയില്‍ പോയി കുറച്ച് നേരം കിടന്നു. ഇതിനും മുമ്പ് എന്നെ ഉപദ്രവിച്ചിട്ടുണ്ട്. അമ്മ അയാളെ ഇതുവരെ പിടിച്ചുമാറ്റുകയൊന്നും ചെയ്തിട്ടില്ല'.-കുട്ടി പ്രതികരിച്ചത് ഇങ്ങനെയാണ്.

എനിക്ക് വാശിയാണെന്നും സമ്മതിച്ചു കൊടുക്കേണ്ടെന്നും പറഞ്ഞത് അമ്മയുടെ അടുത്തു കിടന്ന ചേട്ടനാണെന്നും കുട്ടി പറഞ്ഞു. ഭര്‍ത്താവുമായി 2021ല്‍ ബന്ധം വേര്‍പിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്‌ളാറ്റിലാണ് താമസം. ഒരു മാസമായി യുവതിയുടെ ഫ്‌ളാറ്റിലാണ് സിദ്ധാര്‍ത്ഥ് താമസം.