കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും രാഹുല്‍ പറഞ്ഞിരിക്കുന്നത്. കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് വിവരം.

ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്‌തേക്കാമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.നസീറ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ട്. രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതും കോടതി പരിശോധിച്ചു.

രാഹുല്‍ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍.

ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുല്‍ പറയുന്നു. 2025 നവംബറിലാണ് പരാതി നല്‍കിയതെന്നും പരാതി നല്‍കാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.

ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്ന പാലക്കാട് എംഎല്‍എക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു.

രാഹുലിന് എതിരായ ലൈംഗിക പീഡന പരാതികളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ ലൈംഗികവൈകൃതങ്ങള്‍ അറിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആക്രമണം. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

പരാതികള്‍ നേരിടുന്ന രാഹുലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. അതിജീവിതയുടെ പരാതി ലഭിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. അറസ്റ്റ് വൈകുന്നതിന്റെ പേരിലുളള കോണ്‍ഗ്രസ് നേതാക്കളുടെ സംഘടിത വിമര്‍ശനങ്ങളെ മുഖ്യമന്ത്രി പരിഹസിച്ചു തളളി