- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അറിയാതെ വളര്‍ത്തിയവര്‍ തിരുത്തി; അറിഞ്ഞു വളര്‍ത്തിയവര്‍ തിരുത്തേണ്ട ഘട്ടത്തിലും മിണ്ടാതിരുന്നത് പ്രശ്‌നത്തെ അസ്വാഭാവികമായി വളര്‍ത്തി; സൈബര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ 'ഡിജിറ്റല്‍ ധൈര്യപ്രകടനം' പ്രശ്നം വഷളാക്കി; സെലിബ്രിറ്റി രാഷ്ട്രീയ സംസ്‌കാരത്തിന്റെ പതനം'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ സത്യം തുറന്നുപറഞ്ഞ് മാത്യു കുഴല്‍നാടന്‍
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍. മിനിമോഹന്‍ മോഹന്‍ (Minimohan Mohan) എന്ന ഫെയ്‌സ്ബുക് പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച കുറിപ്പില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് സെലിബ്രിറ്റി രാഷ്ട്രീയക്കാരന്റെ പതനമെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നു. സഹപ്രവര്‍ത്തകന്റെ വീഴ്ചയില്‍ ഉള്ള വേദന പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍, രാഹുലിനെ അറിയാതെ വളര്‍ത്തിയവര്‍ തിരുത്തിയെന്നും അറിഞ്ഞും വളര്‍ത്തിയവര്‍ മിണ്ടാതിരുന്നുവെന്നും വിമര്‍ശിക്കുന്നു.
സൈബര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും ഈ വിവാദത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതില്‍ നിര്‍ണായകമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി നയതന്ത്രത്തെ സമ്മര്‍ദ്ദത്തിലാക്കാതെ, മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവര്‍ ഒരു 'ഡിജിറ്റല്‍ ധൈര്യപ്രകടനം' നടത്തുകയായിരുന്നു. ആക്ഷേപങ്ങളുടെ സാരമല്ല പ്രശ്നം; പ്രശ്‌നം അത് പാര്‍ട്ടി ഘടനയില്‍നിന്ന് തെറിച്ച് പോയെന്നും കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ഞാന്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഒരു സഹപ്രവര്‍ത്തകന്റെ വീഴ്ചയില്‍ ഉള്ള വേദന പങ്കുവെച്ചുകൊണ്ട് തുടങ്ങട്ടെ.
ഇപ്പോള്‍ തല്‍ക്കാലത്തേക്ക് എങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു. എന്നാല്‍ പാര്‍ട്ടിക്കും നമ്മള്‍ പ്രവര്‍ത്തകര്‍ക്കും ഈ എപ്പിസോഡില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍.
ഈ വിഷയത്തില്‍ ധാരാളം പേരുടെ എഴുത്തുകള്‍ ഞാന്‍ വായിച്ചു, വായിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ എന്റെ പാര്‍ട്ടിയോടും സഹപ്രവര്‍ത്തകരോടും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഞാന്‍ എഴുതുന്നതിലും നന്നായി എഴുതിയത് ഇവിടെ ചേര്‍ക്കുന്നു.
ഇതിലെ വിമര്‍ശനങ്ങളില്‍ നിന്നും മുക്തനായി നില്‍ക്കുന്നവന്‍ അല്ല ഞാന്‍ എന്ന ഉത്തമ ബോധ്യത്തോടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലിനുമായി ഇത് സമര്‍പ്പിക്കട്ടെ..
'സെലിബ്രിറ്റി രാഷ്ട്രീയക്കാര്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ യാഥാര്‍ഥ്യങ്ങളുടെയും പ്രസ്ഥാനമൂല്യങ്ങളുടെയും വില കുറഞ്ഞിരിക്കുകയാണ്. 'രാഹുല്‍ മാങ്കൂട്ടത്തില്‍' വിവാദം ഈ മാറിപ്പോയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ഒരു പാര്‍ട്ടി 25-ലേറെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചു എടുത്ത ശിക്ഷാനടപടി തന്നെ, ചിലര്‍ക്ക് ദഹിക്കാനാവാതെ പോവുകയും അവര്‍ പൊട്ടിത്തെറിച്ച പ്രതികരണങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ നൈതികബലം തന്നെ ക്ഷയിപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ വിവാദം ഒരു വ്യക്തിയുടെ തെറ്റില്‍നിന്ന് ഒരു വലിയ സംഘടനാ-രോഗത്തിന്റെ ലക്ഷണമായി മാറിയത്. രാഷ്ട്രീയ പ്രവര്‍ത്തനം സെലിബ്രിറ്റികളുടെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ അവര്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന ഒരു വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള അപൂര്‍വ രാഷ്ട്രീയപ്രതിഭയെ രാഹുല്‍ മാങ്കൂട്ടത്തിനോട് ഉപമിക്കുന്നതു പോലെയുള്ള അസംബന്ധ കാഴ്ചകള്‍ ഇതിന്റെ തെളിവാണ്. ഇത്തരം താരതമ്യങ്ങള്‍ ഉയരുന്നത് വ്യക്തിയോടുള്ള പ്രസക്തികെട്ട ആരാധനയുടെ അമിതവത്കരണമാണ്, രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തോടോ നേതാക്കളുടെ ജീവിതപരമായ അര്‍ത്ഥത്തോടോ ഇതിനു ബന്ധമില്ല. രാഹുലിന്റെ അതിവേഗ പതനത്തിന് ഉത്തരവാദിത്വം ചോദിക്കേണ്ടതാകട്ടെ അദ്ദേഹത്തെ 'എന്തും ചെയ്യാനുള്ള ലൈസന്‍സ്' നല്‍കിയവരോടാണ്-അനന്തരഫലങ്ങളെ പരിഗണിക്കാതെ ആവേശപരമായ പ്രോത്സാഹനം നല്‍കിയവര്‍ തന്നെ അദ്ദേഹത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു. അറിയാതെ വളര്‍ത്തിയവര്‍ തിരുത്തി; അറിഞ്ഞും വളര്‍ത്തിയവര്‍ തിരുത്തേണ്ട ഘട്ടത്തിലും മിണ്ടാതിരുന്നത് പ്രശ്‌നത്തെ അസ്വാഭാവികമായി വളര്‍ത്തി.
അതോടൊപ്പം, സൈബര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും ഈ വിവാദത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതില്‍ നിര്‍ണായകമാണ്. പാര്‍ട്ടി നയതന്ത്രത്തെ സമ്മര്‍ദ്ദത്തിലാക്കാതെ, മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവര്‍ ഒരു 'ഡിജിറ്റല്‍ ധൈര്യപ്രകടനം' നടത്തുകയായിരുന്നു. ആക്ഷേപങ്ങളുടെ സാരമല്ല പ്രശ്നം; പ്രശ്‌നം അത് പാര്‍ട്ടി ഘടനയില്‍നിന്ന് തെറിച്ച് പോയി, ഒരു പ്രസ്ഥാനത്തിന്റെ Scaffold അതായത് അതിന്റെ വിശ്വാസബന്ധങ്ങളും ആന്തരിക നീതിബോധവും-തകര്‍ത്ത് മെഗാഫോണ്‍ രാഷ്ട്രീയത്തിലേക്ക് ചാടിയതാണ്. ധൈര്യം സ്ഥാപനം സംരക്ഷിക്കാനുള്ള തീരുമാനങ്ങളില്‍ നില്‍ക്കുന്നതാണ്; പ്രസ്ഥാനം തകര്‍ത്ത് സെലിബ്രിറ്റി പദവി നേടുക എന്നത് ധൈര്യമല്ല, ദൗര്‍ബല്യമാണ്. പ്രവര്‍ത്തകര്‍ ഈ വര്‍ഷങ്ങളിലുടനീളം അനുഭവിച്ച നിരാശ ഇതാണ്: തലനാരിഴയില്‍ നിലകൊള്ളുന്ന പ്രതിസന്ധിയിലാണ് 'മോമെന്ററി ധൈര്യം' മാത്രം ഉയര്‍ന്നു വരുന്നത്. പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്തബോധത്തേക്കാള്‍ 'വൈറല്‍' ധൈര്യത്തെയും 'മീഡിയയില്‍ നിന്നും സ്വീകാര്യതയെയും' അവര്‍ മുന്‍ഗണന നല്‍കി.
പാലക്കാട് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇന്നലെയും ഇന്നും ഒന്നുമല്ല. എന്നാല്‍ സൈബര്‍ സെലിബ്രിറ്റികളുടെ വരവും പ്രവര്‍ത്തന രീതിയും ഈ പഴയ പരിക്കുകള്‍ക്ക് ഒരു പുതിയ അശ്ലീലതയുടെ മുഖമൂടി കെട്ടി. IAS ഓഫീസര്‍മാരും ഡോക്ടര്‍മാരും IT പ്രൊഫഷണലുകളും , influencer മാരുംസോഷ്യല്‍ മീഡിയയിലേക്കു കടന്നപ്പോള്‍ അവര്‍ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലേക്കല്ല, അവതരണത്തിലേക്കാണ് ചേക്കേറിയത്. 'ലിബറേറ്റഡ്' സാംസ്‌കാരിക ഇടങ്ങള്‍ എന്ന പേരില്‍ substance ഇല്ലാത്ത പ്രസ്താവനകള്‍, പാര്‍ട്ടി പാരമ്പര്യത്തെ കളിയാക്കുന്ന പോസ്റ്റുകള്‍, വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതെല്ലാം ചേര്‍ന്ന് പ്രവര്‍ത്തകരെ അകറ്റിപ്പൊക്കി, പ്രസ്ഥാനത്തിന്റെ ആത്മാവിനെ ദുര്‍ബലമാക്കി. ഭാവനാപൂര്‍ണ്ണമായെങ്കിലും രാഷ്ട്രീയമായി ശൂന്യമായ ഒരു ലോകത്തിലേക്കുള്ള ഈ മറുകണ്ടം ചാടി, പാര്‍ട്ടിക്ക് കൂടുതല്‍ മുറിവുകളും കലഹങ്ങളും കൊണ്ടുവന്നു.
കാലത്തിന്റെ പ്രതികാരം പലപ്പോഴും മനുഷ്യരുടെ ശബ്ദത്തേക്കാള്‍ ശാന്തമായിരിക്കും; പക്ഷേ അത് കൂടുതല്‍ കഠിനവുമാണ്. കോണ്‍ഗ്രസിന്റെ ആന്തരിക ശുദ്ധികലശം ഇപ്പോള്‍ അനിവാര്യമാണ്. ശബ്ദമേറിയ സെലിബ്രിറ്റികളല്ല, ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരാണ് ഒരു പ്രസ്ഥാനത്തിന്റെ ഭിത്തി. സോഷ്യല്‍ മീഡിയ ശബ്ദമല്ല, പ്രവര്‍ത്തനത്തിന്റെ നിഷ്ഠയാണ് ഒരു സംഘടനയെ നിലനിര്‍ത്തുന്നത്. വ്യക്തി ആരാധനയുടെ സംസ്‌കാരം പാര്‍ട്ടിയുടെ പാരമ്പര്യം നശിപ്പിച്ചുവെന്ന് തിരിച്ചറിയണം. പ്രസ്ഥാനത്തിന്റെ ചരിത്രം വിഗ്രഹങ്ങള്‍ കൊണ്ടല്ല നിര്‍മ്മിച്ചത്; ആശയങ്ങള്‍ കൊണ്ടാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടത് വ്യക്തികളെ രക്ഷിക്കുന്ന രാഷ്ട്രീയമല്ല പ്രസ്ഥാനത്തെ വീണ്ടും ജീവിപ്പിക്കുന്ന രാഷ്ട്രീയമാണ്. പ്രസ്ഥാനത്തോടുള്ള വിശ്വാസം തിരിച്ചെടുക്കുക, തെറ്റുകള്‍ സമ്മതിച്ചുകൊണ്ട് തിരിച്ചുവരിക, ശബ്ദങ്ങളുടെ അഹങ്കാരത്തില്‍ നിന്ന് വിമോചനം നേടുക ഇവയൊക്കെയാണ് യഥാര്‍ത്ഥ ധൈര്യം.
കോണ്‍ഗ്രസ്സ് ഒരു വ്യക്തിയുടെ പേരില്‍ വളര്‍ന്നതല്ല; പക്ഷേ അതിനെ തകര്‍ക്കാനായി ചിലര്‍ അത് തങ്ങളുടെ സ്വകാര്യ അജണ്ടകള്‍ക്കായി ഉപയോഗിച്ചു. പ്രസ്ഥാനത്തെ രക്ഷിക്കേണ്ടത് ഇപ്പോള്‍ തന്നെ. ഈ പ്രസ്ഥാനം തല ഉയര്‍ത്തി നിലകൊള്ളേണ്ടത് ആരാധകരുടെയും സെലിബ്രിറ്റികളുടെയും ശബ്ദത്തില്‍ അല്ല, തണുത്തതും ഉത്തരവാദിത്വപരവുമായ പ്രവര്‍ത്തകരുടെ സ്ഥിരതയിലൂടെയാണ്. പാര്‍ട്ടിയുടെ പൈതൃകം തിരിച്ചറിഞ്ഞ്, സ്വയം തിരുത്തി, ആത്മബലം വീണ്ടെടുക്കുന്ന ഒരു പുതിയ യാത്ര തുടങ്ങേണ്ടത് അനിവാര്യമാണ്. '




