തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വി.സി.) നിയമനത്തില്‍ തീരുമാനമായില്ല. ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക്ഭനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായം ഉണ്ടായില്ല. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമവായത്തിലെത്താന്‍ മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ ഇവിടെ നിന്നും മടങ്ങി.

വി സി നിയമനത്തില്‍ രാജ്‌വനുമായി ചര്‍ച്ചകള്‍ തുടരുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ മുന്‍ഗണന നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിക്ക് പാനലില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്താം. അത് കോടതിയുടെ ശ്രദ്ധയിലും എത്തിക്കാം. ചാന്‍സലര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കില്‍ അതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതാണ് ഇപ്പോള്‍ കോടതിയുടെ മുമ്പിലുള്ളത്. ചര്‍ച്ചകള്‍ വഴി സമവായത്തിലെത്താനാണ് ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണറും സര്‍ക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിലപാടെടുത്തു. ചര്‍ച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു.

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമന തര്‍ക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ അനുനയ നീക്കത്തിനൊരുങ്ങിയത്. സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിനായി സര്‍ക്കാരും ഗവര്‍ണ്ണരും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്‌ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവര്‍ണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിസി നിയമന കേസില്‍ സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കിയത്.

വി.സി. നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് മിടുക്കിയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ പ്രധാന നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.

അതേസമയം, ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സജി ഗോപിനാഥിനെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിനും ഗവര്‍ണര്‍ വിശദീകരണം നല്‍കി. സജി ഗോപിനാഥിനെ കുറിച്ചുള്ള വിശദമായ തെളിവുകളും രേഖകളും ഉള്‍പ്പെടെയുള്ള വിശദീകരണം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ലാത്തതിനാല്‍, ഇതേക്കുറിച്ച് പൊതുവായി പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

വി.സി. നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി.സി. നിയമനം നടത്തണം എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ ചര്‍ച്ചാവിവരങ്ങള്‍ കൊണ്ടുപോകുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതിക (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ. എന്നാല്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രിയ ചന്ദ്രനേയും സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയിലും തര്‍ക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാടാണ് ഇനി അറിയേണ്ടത്.