തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി അന്വേഷക സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷകസംഘം ബംഗളൂരുവിലെത്തിയാണ് മൊഴിയെടുത്തത്. യുവതിയുടെ മൊഴി ഉള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യം രാഹുലിന് കിട്ടുന്നത്. എല്ലാ തിങ്കാളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതാണ് ഒരു ഉപാധി.

ശരീരമാകെ മുറിവേല്‍പ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഐ വാണ്ട് ടു റേപ്പ് യു (എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണം) എന്ന് പറഞ്ഞുകൊണ്ടിരുന്നെന്നും മൊഴിയില്‍ പറയുന്നു. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. തുടര്‍ന്ന് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. വീടിനുസമീപം കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടെന്നും രാഹുലിനെ ഭയമാണെന്നും അതിജീവിത മൊഴിനല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാനാണ് ഹോം സ്റ്റേയിലേക്ക് രാഹുലിനെ കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.

ആദ്യ ബലാത്സംഗ പരാതിയില്‍ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് രണ്ടാം കേസിലും രാഹുല് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അത് അംഗീകരിക്കപ്പെട്ടു. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ചെയ്തത്. 2023ല്‍ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് പരാതി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് ഇ മെയിലില്‍ അയച്ച പരാതിയാണ് കേസിന് ആധാരം. അതിന് ശേഷം യുവതിയുടെ മൊഴി പോലീസ് നേരിട്ടെടുത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബലാത്സംഗത്തിനിരയായ യുവതി അന്വേഷക സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി അന്വേഷക സംഘത്തോട് പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടുപ്പത്തിലായത്. യുവതി നാട്ടില്‍ വന്നപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോംസ്റ്റേയില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. സംഭവശേഷം വിവാഹത്തിന് സമ്മതമല്ലെന്ന് രാഹുല്‍ അറിയിച്ചതായും മൊഴിയിലുണ്ട്.

കേസിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ മേല്‍വിലാസമില്ലാതെ ഒരു ഇ-മെയില്‍ വഴിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പോലീസിന് ലഭിച്ചത്. പരാതിക്കാരി മൊഴി നല്‍കുമോ എന്നതായിരുന്നു പോലീസിനെ കുഴപ്പിച്ചത്. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, തിങ്കളാഴ്ച പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേകസംഘത്തെ നേരിട്ടു കണ്ട് മൊഴി നല്‍കുകയായികുന്നു.

അതീവ രഹസ്യമായി അതിജീവിതയുടെ വൈദ്യപരിശോധനയും പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിച്ചിരുന്ന യുവതി കേസ് അന്വേഷണത്തില്‍ സഹകരിക്കാനായാണ് കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പറയുന്നതനുസരിച്ച്, വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി അടുപ്പത്തിലായത്. അതിന്റെ മറവിലാണ് ബലാത്സംഗം നടത്തിയത്. യുവതിയുടെ മൊഴി പ്രകാരം, യുവതിയുടെ വീട്ടിലടക്കംചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവരുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷവും രാഹുല്‍ യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ മാറ്റം വരികയും വിവാഹക്കാര്യത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നോട്ടുപോവുകയുമായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഇതിനെ എതിര്‍ത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുടെ വീട്ടിലെത്തുകയും അവരെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തതായി യുവതി പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യപരാതി ഉയര്‍ന്നുവന്നതോടെയാണ് തനിക്കും അതിനുള്ള ധൈര്യം ലഭിച്ചതെന്നും യുവതി പറയുന്നു.

പീഡനം നടന്നു എന്ന് പറയപ്പെടുന്ന ഹോംസ്റ്റേയുടെ അടുത്തുള്ള മറ്റൊരിടത്തുവെച്ചാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍, ഇതുവരെയും പോലീസ് ഹോംസ്റ്റേയില്‍ പരിശോധന നടത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അതുണ്ടായേക്കും. ശാസ്ത്രീയ തെളിവുകളാണ് ഇനി കേസില്‍ ആവശ്യമുള്ളത്. അതുകൊണ്ടുതന്നെ ഫോറന്‍സിക് സംഘവുമായിട്ടായിരിക്കും പോലീസ് ഹോംസ്റ്റേയില്‍ പരിശോധനയ്‌ക്കെത്തുക എന്നും വിവരമുണ്ട്. ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ തുടരുകയാണ്. കര്‍ണാടകത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളാണ് സംരക്ഷണമൊരുക്കുന്നതെന്ന് അന്വേഷക സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷക സംഘം കര്‍ണാടകത്തിലുണ്ടെങ്കിലും നിരന്തരം ഒളിസങ്കേതങ്ങള്‍ മാറിയാണ് രാഹുലിന്റെ സഞ്ചാരം. മുമ്പ് ഒളിവില്‍ കഴിഞ്ഞിരുന്ന പലസ്ഥലങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.